ഗൾഫ് രാജ്യങ്ങളിൽ കാലാവസ്ഥയിൽ മാറ്റം; മഴയിൽ 49 ശതമാനം വർധന, സൗരോർജ്ജ ശേഷി അതിവേഗം വളരുന്നു
text_fieldsകുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം മേഖലയിലുടനീളമുള്ള മഴയിൽ 49.4 ശതമാനം കുത്തനെ വർധനവ് ഉണ്ടായതായി ഗൾഫ് സഹകരണ കൗൺസിലിന്റെ സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ റിപ്പോർട്ട്. 1980–2010 കാലഘട്ടവുമായി താരതമ്യപ്പെടുത്തിയാണ് 2024 ലെ ഈ വർധന. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെ കാലാവസ്ഥാ രീതികളിലെ ശ്രദ്ധേയമായ മാറ്റങ്ങൾ ഇത് എടുത്തുകാണിക്കുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
2012 നും 2024 നും ഇടയിൽ 23 നിരീക്ഷണ കേന്ദ്രങ്ങളിലും താപനില താരതമ്യേന സ്ഥിരതയുള്ളതായി കണ്ടെത്തി. 49ഡിഗ്രി സെൽഷ്യസിന് മുകളിൽ പരമാവധി താപനില രേഖപ്പെടുത്തിയിട്ടില്ലെന്നും 2024 ലെ കാലാവസ്ഥാ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, സൗരോർജ്ജത്തിൽ നിന്നുള്ള വൈദ്യുതി ഉൽപ്പാദനം 2013 ൽ വെറും 0.13 ആയിരം ജിഗാവാട്ട് മണിക്കൂറിൽ നിന്ന് 2023 ൽ 23.5 ആയിരം ജിഗാവാട്ട് മണിക്കൂറായി ഉയർന്നു.
കാറ്റിൽ നിന്നുള്ള ഊർജ്ജ ശേഷിയും കുത്തനെ വർധിച്ചു. 2015-ൽ 4.8 മെഗാവാട്ടിൽ നിന്ന് 2024-ൽ 567 മെഗാവാട്ടായി ഉയർന്നു. എല്ലാ ജി.സി.സി രാജ്യങ്ങളും മൊബൈൽ ബ്രോഡ്കാസ്റ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് വിപുലമായ മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും പൊതുജന അവബോധം വർധിപ്പിക്കുന്നതിനായി സ്കൂൾ പാഠ്യപദ്ധതിയിൽ കാലാവസ്ഥാ വ്യതിയാന വിദ്യാഭ്യാസം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
ആഗോളതലത്തിൽ, ജി.സി.സി രാജ്യങ്ങൾ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന ചട്ടക്കൂട് കൺവെൻഷനോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു. 2025 നവംബർ വരെ 16 സഞ്ചിത റിപ്പോർട്ടുകൾ സമർപ്പിക്കുകയും 2050 നും 2060 നും ഇടയിൽ നെറ്റ്-സീറോ ലക്ഷ്യങ്ങൾ നിശ്ചയിക്കുകയും ചെയ്തു. കാലാവസ്ഥാ സാങ്കേതികവിദ്യ ഇറക്കുമതിയിലെ മാറ്റവും റിപ്പോർട്ട് എടുത്തുകാണിച്ചു. 2024 ൽ ജി.സി.സിയിലേക്കുള്ള ഫോട്ടോവോൾട്ടെയ്ക് സെൽ ഇറക്കുമതിയുടെ 99.4 ശതമാനം ചൈനയുടേതാണ്. ഇത് 2.4 ബില്യൺ ഡോളർ വിലമതിക്കുന്നു. കാലാവസ്ഥാ വ്യതിയാന വെല്ലുവിളികളെ നേരിടുന്നതിനുള്ള സുസ്ഥിരത, പരിസ്ഥിതി സംരക്ഷണം, അന്താരാഷ്ട്ര സഹകരണം എന്നിവയിൽ മേഖലയുടെ തന്ത്രപരമായ ശ്രദ്ധയെ ഈ പ്രവണതകൾ പ്രതിഫലിപ്പിക്കുന്നുവെന്നായും കേന്ദ്രം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

