കുവൈത്തിൽ നിന്ന് ജൂൺ 1 മുതൽ എല്ലാ വിമാനങ്ങളും സർവിസ് ആരംഭിക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നുള്ള വിമാന സർവിസുകൾ പൂർണ രീതിയിലേക്ക്. ജൂൺ ഒന്നു മുതൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ-1 ൽ നിന്ന് അറബ്, വിദേശ വിമാനക്കമ്പനികളുടെ സർവീസുകൾ പുനരാരംഭിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രഖ്യാപിച്ചു. ഘട്ടംഘട്ടമായിട്ടായിരിക്കും സർവിസുകളുടെ വർധന.
വിമാനത്താവളത്തിലെ പ്രവർത്തന സൗകര്യങ്ങളിലെ അറ്റകുറ്റപ്പണികളും വികസന പ്രവർത്തനങ്ങളും പൂർത്തിയാക്കി സംവിധാനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സന്നദ്ധത വർദ്ധിപ്പിച്ച ശേഷമാണ് വിമാനക്കമ്പനികളുടെ പ്രവർത്തനം പുനസ്ഥാപിക്കുന്നതെന്ന് അതോറിറ്റി ചെയർമാൻ ശൈഖ് എഞ്ചിനീയർ ഹുമൂദ് മുബാറക് അൽ ഹുമൗദ് അൽജാബിർ അസ്സബാഹ് പറഞ്ഞു.
യു.എസ്, ഇസ്രായേൽ-ഇറാൻ സംഘർഷത്തെ തുടർന്ന് ഫെബ്രുവരി 28ന് കുവൈത്ത് വ്യോമാതിർത്തിയും വിമാനത്താവളവും അടക്കുകയും വിമാന സർവിസുകൾ പൂർണമായും നിർത്തിവെക്കുകയും ചെയ്തിരുന്നു. എപ്രിൽ 25ന് ജസീറ, കുവൈത്ത് എയർവേസ് എന്നിവ സർവിസുകൾ പുനരാരംഭിച്ചു. എന്നാൽ മറ്റു വിമാനകമ്പനികൾക്ക് അനുമതി നൽകിയിരുന്നില്ല. ജൂൺ ഒന്നു മുതൽ എല്ലാ വിമാനങ്ങളും സർവിസ് ആരംഭിക്കുന്നതോടെ മലയാളികൾ അടക്കമുള്ളവർക്ക് ആശ്വാസമാകും. കേരളത്തിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസും ജൂൺ ഒന്നു മുതൽ സർവിസ് പുനരാരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

