ബഹ്‌റൈൻ ഭരണകൂടത്തിന് നിങ്ങൾക്കും ഐക്യദാർഢ്യം അറിയിക്കാം; പ്രതിജ്ഞാ ഫോം മലയാളം ഉൾപ്പെടെ 38 ഭാഷകളിൽ
text_fieldsമനാമ: മേഖലയിലെ സംഘർഷങ്ങൾക്കിടയിൽ രാജ്യത്തിന്റെ ഐക്യം വിളംബരം ചെയ്യാൻ ബഹ്‌റൈൻ അസോസിയേഷൻ ഫോർ റിലീജിയസ് കോ എക്സിസ്റ്റൻസ് ആൻഡ് ടോളറൻസ് (തയൂഷ്) ആരംഭിച്ച ‘വലാ’ എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിന് വൻ ജനപിന്തുണ. പ്രവർത്തനം ആരംഭിച്ച് കേവലം 24 മണിക്കൂറിനുള്ളിൽ രണ്ട് ലക്ഷത്തിലധികം ആളുകളാണ് ബഹ്‌റൈൻ ഭരണകൂടത്തിന് പിന്തുണ പ്രഖ്യാപിച്ച് ഈ ഇലക്ട്രോണിക് ഐക്യദാർഢ്യ പ്രതിജ്ഞയിൽ ഒപ്പുവെച്ചത്. സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ രാജ്യത്തോടുള്ള തങ്ങളുടെ കൂറ് പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്ന ഈ സംരംഭം ദേശീയ സുരക്ഷയ്ക്ക് നേരെയുള്ള വെല്ലുവിളികളെ നേരിടുന്നതിൽ വലിയ മുന്നേറ്റമായി മാറുകയാണ്.
ബഹ്‌റൈന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള ഏതൊരു ഇടപെടലിനെയും കർശനമായി തള്ളിക്കളയാനും, രാജ്യത്തിന്റെ സ്ഥിരത തകർക്കാൻ ശ്രമിക്കുന്ന ഇറാൻ ആക്രമണങ്ങൾ വിജയകരമായി കൈകാര്യം ചെയ്യുന്ന ഭരണകൂടത്തിന് പൂർണ പിന്തുണ പ്രഖ്യാപിക്കാനുമാണ് ഈ പ്ലാറ്റ്‌ഫോമിലൂടെ ആഹ്വാനം ചെയ്യുന്നത്. രാജാവിനും മറ്റ് ഭരണനേതൃത്വങ്ങൾക്കും പിന്നിൽ അചഞ്ചലമായി നിലകൊള്ളുമെന്നും ദേശീയ ഐക്യം ഒരു തകർക്കാനാവാത്ത കോട്ടയാണെന്നും പ്രതിജ്ഞാ വാചകത്തിൽ വ്യക്തമാക്കുന്നു. കൂടാതെ, രാജ്യത്തിന്റെ സുരക്ഷ കാത്തുസൂക്ഷിക്കുന്ന ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ്, ആഭ്യന്തര മന്ത്രാലയം എന്നിവരുടെ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.
taayoush.com എന്ന വെബ്സൈറ്റിലൂടെ ലഭ്യമായ ഈ പ്രതിജ്ഞാ ഫോം മലയാളം ഉൾപ്പെടെ 38 ഭാഷകളിൽ തയ്യാറാക്കിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഹിന്ദി, ടാഗലോഗ്, ചൈനീസ്, റഷ്യൻ, ജർമ്മൻ തുടങ്ങി വിവിധ ഭാഷകളിൽ ലഭ്യമായ പ്ലാറ്റ്‌ഫോമിൽ ഉപയോക്താക്കൾക്ക് അവരുടെ പേരും മൊബൈൽ നമ്പറും നൽകി പങ്കുചേരാം. ഹസ്സൻ ഹാജി, ജമീൽ അൽ ഖവാജ എന്നിവരുടെ സാങ്കേതിക മികവിൽ ഒരുങ്ങിയ ഈ സംവിധാനം വരുംദിവസങ്ങളിൽ കൂടുതൽ ആളുകളിലേക്ക് എത്തുമെന്നാണ് അസോസിയേഷൻ പ്രതീക്ഷിക്കുന്നത്. സഹിഷ്ണുതയിലും സഹവർത്തിത്വത്തിലും അധിഷ്ഠിതമായ ബഹ്‌റൈൻ സമൂഹത്തിന്റെ യഥാർത്ഥ ചിത്രം ലോകത്തിന് മുന്നിൽ തുറന്നുകാട്ടുകയാണ് ഈ കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നത്. നിയമങ്ങൾ അനുസരിച്ചും തെറ്റായ പ്രചാരണങ്ങളെ പ്രതിരോധിച്ചും രാജ്യത്തിന്റെ വളർച്ചയിൽ പങ്കാളികളാകാൻ അസോസിയേഷൻ പ്രസിഡന്റ് യൂസിഫ് ബു സബൂൻ എല്ലാ ജനവിഭാഗങ്ങളോടും അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
