നിയമലംഘനം; ബഹ്റൈനിൽ 83 പ്രവാസികളെ നാടുകടത്തി
text_fieldsമനാമ: ബഹ്‌റൈനിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (എൽ.എം.ആർ.എ) നേതൃത്വത്തിൽ രാജ്യവ്യാപകമായി പരിശോധന ശക്തമാക്കുന്നു. മേയ് 10 മുതൽ 16 വരെയുള്ള ഒരാഴ്ചക്കാലയളവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ 1,222 പരിശോധനാ കാമ്പെയ്നുകളിലും സന്ദർശനങ്ങളിലുമായി നിയമലംഘകരായ 30 തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും 83 പ്രവാസികളെ നാടുകടത്തുകയും ചെയ്തതായി എൽ.എം.ആർ.എ അറിയിച്ചു.
ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നിയമങ്ങളും രാജ്യത്തെ താമസ നിയമങ്ങളും ലംഘിച്ചതുൾപ്പെടെയുള്ള നിരവധി ക്രമക്കേടുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. പിടിക്കപ്പെട്ടവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിവിധ ഗവർണറേറ്റുകളിലായുള്ള സ്ഥാപനങ്ങളിലും കടകളിലും 1,186 പരിശോധനാ സന്ദർശനങ്ങളാണ് അതോറിറ്റി നടത്തിയത്. ഇതിനുപുറമെ വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ച് 36 സംയുക്ത പരിശോധനാ കാമ്പെയ്നുകളും സംഘടിപ്പിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്സ്, അതാത് ഗവർണറേറ്റുകളിലെ പോലീസ് ഡയറക്ടറേറ്റ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷൻ ആൻഡ് ഫോറൻസിക് സയൻസ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് എന്നിവയ്ക്ക് പുറമെ വ്യവസായ വാണിജ്യ മന്ത്രാലയം, ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി, സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ എന്നിവയും എൽ.എം.ആർ.എയുമായി ചേർന്നുള്ള സംയുക്ത പരിശോധനകളിൽ പങ്കാളികളായി.
നിയമവിരുദ്ധ തൊഴിൽ രീതികൾക്കെതിരെ സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് പൊതുസമൂഹം പൂർണ്ണ പിന്തുണ നൽകണമെന്ന് എൽ.എം.ആർ.എ അഭ്യർത്ഥിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ (www.lmra.gov.bh) ഇലക്ട്രോണിക് ഫോം വഴിയോ, 17506055 എന്ന കോൾ സെന്റർ നമ്പറിലോ, അല്ലെങ്കിൽ സർക്കാരിന്റെ തവാസുൽ ആപ്പ് വഴിയോ വിവരങ്ങൾ അറിയിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

