ഇറാനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കണം -ബഹ്‌റൈൻ മനുഷ്യാവകാശ സംഘടന
text_fieldsനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ റൈറ്റ്സ് സംഘടിപ്പിച്ച വാർത്തസമ്മേളനത്തിൽനിന്ന്
മനാമ: ഇറാൻ നടത്തിയ ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നിയമനടപടി സ്വീകരിക്കണമെന്ന് ബഹ്‌റൈന്റെ പ്രധാന മനുഷ്യാവകാശ സംഘടനയായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ റൈറ്റ്സ് ശുപാർശ ചെയ്തു. ഫെബ്രുവരി 28 മുതൽ ജൂൺ 11 വരെ ഇറാൻ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ സമഗ്രമായ റിപ്പോർട്ടിലാണ് ഈ നിർദ്ദേശമുള്ളത്.
ഇറാനിൽ മരവിപ്പിച്ച ആസ്തികൾ തിരിച്ചുപിടിച്ച്, ആക്രമണത്തിൽ ഇരകളായ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി 'ദേശീയ നഷ്ടപരിഹാര ഫണ്ട്' രൂപീകരിക്കണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു. ഫീൽഡ് സന്ദർശനങ്ങൾ, ഔദ്യോഗിക ഡാറ്റ, സ്റ്റാറ്റിസ്റ്റിക്സ്, ഇന്റർവ്യൂകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് എൻ.ഐ.എച്ച്.ആർ ഈ പ്രഥമ റിപ്പോർട്ട് തയ്യാറാക്കിയത്. ഈ റിപ്പോർട്ട് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്കും മറ്റ് അന്താരാഷ്ട്ര സംഘടനകൾക്കും കൈമാറിയിട്ടുണ്ട്.
വ്യക്തികളുടെ ജീവനും സ്വത്തിനും പുറമെ വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, വ്യക്തിഗത സുരക്ഷ, സഞ്ചാര സ്വാതന്ത്ര്യം, ആരോഗ്യകരമായ ചുറ്റുപാട്, ഡിജിറ്റൽ അവകാശങ്ങൾ, സാംസ്കാരിക അവകാശങ്ങൾ, മുൻഗണനാ വിഭാഗങ്ങളുടെ അവകാശങ്ങൾ എന്നിവയുൾപ്പെടെയുള്ള 11 പ്രധാന മനുഷ്യാവകാശങ്ങളെയും മൗലിക സ്വാതന്ത്ര്യങ്ങളെയും ആക്രമണങ്ങൾ ബാധിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
കർമ്മപദ്ധതിയുടെ ഭാഗമായി വ്യോമാതിർത്തികളോ കരമാർഗ്ഗങ്ങളോ തടസ്സപ്പെടുന്ന അടിയന്തര ഘട്ടങ്ങളിൽ അയൽരാജ്യങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് സ്ഥിരമായ ഫെറി സർവീസ് ഏർപ്പെടുത്താനും, സിവിലിയൻ സംരക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിരോധ സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും സുരക്ഷാ നടപടികളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുകയും ചെയ്യാനും റിപ്പോർട്ട് നിർദ്ദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

