പൂർണ ഐക്യദാർഢ്യവുമായി ജി.സി.സി രാജ്യങ്ങൾ
text_fieldsമനാമ: ബഹ്‌റൈന് നേരെ ഉണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ജി.സി.സി രാജ്യങ്ങളായ സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ഒമാൻ, കുവൈത്ത്. മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുന്ന തരത്തിലുള്ള ഏത് സൈനിക നടപടികളെയും തള്ളിക്കളയുന്നതായി രാജ്യങ്ങൾ ഒന്നിച്ച് പ്രഖ്യാപിച്ചു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങളെയും, ഇരു രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തെയും ശക്തമായ ഭാഷയിലാണ് സൗദി അപലപിച്ചത്. ആക്രമണം തികച്ചും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ആക്രമണങ്ങൾ ഇരുരാജ്യങ്ങളുടെയും പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയവും പ്രസ്താവനയിൽ വ്യക്തമാക്കി. സിവിലിയൻ കേന്ദ്രങ്ങളെയും നിർണായക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങളെ ഖത്തർ പൂർണ്ണമായും തള്ളിക്കളയുന്നതായി ഖത്തർ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന അറിയിച്ചു.
ഇത് തികച്ചും അപകടകരമായ യുദ്ധസാഹചര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും, അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയുമാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും സിവിലിയന്മാരുടെ സുരക്ഷക്ക് കടുത്ത ഭീഷണിയാണെന്നും ഔദ്യോഗിക പ്രസ്താവനയിൽ ഒമാനും വ്യക്തമാക്കി. ആക്രമണത്തിനിരയായ രാജ്യങ്ങളോട് ജി.സി.സി രാജ്യങ്ങൾ പൂർണ ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

