സൗദിയിലെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം; ശക്തമായി അപലപിച്ച് ബഹ്റൈൻ
text_fieldsമനാമ: സൗദി അറേബ്യയിലെ കിഴക്കേ പ്രവിശ്യയിലും റിയാദ് മേഖലയിലുമുള്ള എണ്ണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ പിന്തുണയുള്ള തീവ്രവാദ സംഘടനകൾ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ഭീകരാക്രമണ ശ്രമത്തെ ബഹ്റൈൻ ശക്തമായി അപലപിച്ചു. ഇറാഖിൽ നിന്നാണ് ഡ്രോണുകൾ വിക്ഷേപിച്ചത്.
അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണ് ഈ ആക്രമണമെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. പ്രാദേശിക സുരക്ഷയെയും എണ്ണ വിതരണത്തെയും തകർക്കാനുള്ള ഗൂഢശ്രമമാണിത്. സൗദി അറേബ്യയുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ബഹ്റൈൻ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സൗദി അറേബ്യയുടെ സുരക്ഷയും സ്ഥിരതയും ബഹ്റൈന്‍റെ കൂടി സുരക്ഷയുടെ ഭാഗമാണെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ ജാഗ്രത പാലിച്ച സൗദി വ്യോമസേനയുടെ നടപടിയെ ബഹ്റൈൻ അഭിനന്ദിച്ചു. ഇറാഖിൽ നിന്ന് ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുന്നത് ഗൗരവകരമാണെന്നും, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ഇറാഖ് സർക്കാർ കർശന നടപടികൾ സ്വീകരിക്കണമെന്നും പ്രാദേശിക സുരക്ഷ ഉറപ്പാക്കാൻ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും അടിയന്തരമായി ഇടപെടണമെന്നും ബഹ്റൈൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

