ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം; 2026ലെ ആദ്യ അഞ്ച് മാസം 22 ലക്ഷം യാത്രക്കാർ
text_fieldsമനാമ: 2026-ലെ ആദ്യ മാസങ്ങളിൽ ബഹ്റൈൻ വിമാനത്താവളം വഴി യാത്ര ചെയ്തത് 22 ലക്ഷം യാത്രക്കാർ. ബഹ്‌റൈൻ ഓപ്പൺ ഡാറ്റ പോർട്ടൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇറാൻ്റെ ആക്രമണങ്ങളെത്തുടർന്ന് മാർച്ച് മാസത്തിൽ കനത്ത തിരിച്ചടി നേരിട്ടതായും വ്യക്തമാക്കുന്നുണ്ട്.
മേഖലയിലെ മറ്റ് ഗൾഫ് രാജ്യങ്ങൾക്കും നേരെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മാർച്ച് മാസത്തിൽ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണവും വിമാനങ്ങളുടെ നീക്കങ്ങളും പൂർണ്ണമായും നിലച്ചിരുന്നു. ഈ വർഷത്തെ ആദ്യ അഞ്ച് മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ജനുവരിയിൽ 933,299 യാത്രക്കാരുമായി മികച്ച തുടക്കമാണ് ലഭിച്ചത്. ഫെബ്രുവരിയിൽ ചെറിയ ഇടിവുണ്ടായി ആകെ 705,610 യാത്രക്കാർ മാത്രമാവുകയും വിമാനങ്ങളുടെ എണ്ണം 7,195 ആയി കുറയുകയും ചെയ്തു.
മാർച്ച് മാസത്തിൽ വിമാനത്താവളം പൂർണ്ണമായ സ്തംഭനത്തിലായിരുന്നു. യാത്രക്കാരുടെ എണ്ണം, വിമാനങ്ങളുടെ വരവ്-പോക്ക്, ട്രാൻസിറ്റ് യാത്രക്കാർ എന്നിവയെല്ലാം പൂജ്യമായി രേഖപ്പെടുത്തിയിരിക്കുന്നു. ഇറാൻ്റെ ആക്രമണത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനത്താവള പ്രവർത്തനം നിർത്തിവെച്ചതായിരുന്നു ഇതിന് കാരണം. ഏപ്രിലിൽ പരിമിതമായ തോതിലുള്ള തിരിച്ചുവരവ് ഉണ്ടാവുകയും 76,397 യാത്രക്കാർ വിമാനത്താവളം വഴി സഞ്ചരിക്കുകയും 926 വിമാന സർവീസുകൾ നടക്കുകയും ചെയ്തു. മെയ് മാസമായതോടെ പ്രവർത്തനങ്ങൾ വീണ്ടും സജീവമായി. യാത്രക്കാരുടെ എണ്ണം 487,069 ആയി വർദ്ധിക്കുകയും വിമാനങ്ങളുടെ സർവീസ് 4,875 ആയി ഉയരുകയും ചെയ്തു.
ഈ വർഷത്തെ ആദ്യ അഞ്ച് മാസങ്ങളിലായി ആകെ 2,202,375 യാത്രക്കാരാണ് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തത്. മാർച്ച് മാസത്തിലെ സ്തംഭനത്തിന് ശേഷം ഏപ്രിൽ, മെയ് മാസങ്ങളിൽ വിമാനത്താവള പ്രവർത്തനം ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങിവരികയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

