ജി.സി.സി രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവില്ല; ബഹ്‌റൈനടക്കം ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫലസ്തീൻ
text_fieldsമനാമ: ബഹ്‌റൈനും മറ്റ് ജി.സി.സി രാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിൽ ബഹ്‌റൈന് പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് ഫലസ്തീൻ. ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനിയും ഫലസ്തീൻ വൈസ് പ്രസിഡന്‍റ് ഹുസൈൻ അൽ ശൈഖും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഈ വിഷയങ്ങൾ ചർച്ചയായത്.
ഇറാന്‍റെ ആക്രമണങ്ങൾ മേഖലയിലെ സമാധാനത്തിനും അറബ് ദേശീയ സുരക്ഷക്കും ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് ഇരു നേതാക്കളും വിശദമായി സംസാരിച്ചു. രാജ്യത്തിന്‍റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി ബഹ്‌റൈൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഫലസ്തീൻ പൂർണ പിന്തുണ അറിയിച്ചു.
ജി.സി.സി രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഒട്ടും അംഗീകരിക്കാനാവില്ലെന്നും, ഈ പ്രതിസന്ധി ഘട്ടത്തിൽ ബഹ്‌റൈനൊപ്പം ഉറച്ചുനിൽക്കുമെന്നും ഫലസ്തീൻ വ്യക്തമാക്കി. മേഖലയിലെ അസ്ഥിരത അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ശ്രമങ്ങളെക്കുറിച്ചും നേതാക്കൾ ആശയവിനിമയം നടത്തി. ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ഈ ചർച്ചക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

