ഹുർമുസിലെ ആക്രമണങ്ങൾ അവസാനിപ്പിക്കണം; ഇറാനെതിരെ പ്രസ്താവനയുമായി ജി.സി.സിയും യൂറോപ്യൻ യൂനിയനും
text_fieldsമനാമ: അന്താരാഷ്ട്ര സമുദ്ര ഗതാഗതത്തിനെതിരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളും ഇടപെടലുകളും ഉപാധികളില്ലാതെ ഉടൻ അവസാനിപ്പിക്കണമെന്ന് ജി.സി.സി അംഗരാജ്യങ്ങളും യൂറോപ്യൻ യൂണിയനും സംയുക്തമായി ആവശ്യപ്പെട്ടു. ബ്രസൽസിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് നിർണായക പ്രസ്താവന പുറപ്പെടുവിച്ചത്. യൂറോപ്യൻ യൂണിയൻ ഹൈ റപ്രസന്റേറ്റീവ് കായ കല്ലാസും ബഹ്‌റൈൻ വിദേശകാര്യ മന്ത്രിയും ജി.സി.സി മിനിസ്റ്റീരിയൽ കൗൺസിൽ പ്രസിഡന്റുമായ ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനിയും ചേർന്നാണ് യോഗത്തിൽ അധ്യക്ഷത വഹിച്ചത്.
അന്താരാഷ്ട്ര നിയമങ്ങൾക്കും ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമ കൺവെൻഷനും അനുസൃതമായി ഹുർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ഇരുവിഭാഗവും യോഗത്തിൽ ആവർത്തിച്ചു. എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾക്ക് തടസ്സമില്ലാതെ സഞ്ചരിക്കാൻ അവകാശമുണ്ടെന്നും, ഒരു രാജ്യത്തിനും ഈ അവകാശത്തെ തടയാനോ നിബന്ധനകൾ വെക്കാനോ അധികാരമില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകൾക്കും ബഹ്‌റൈൻ, കുവൈത്ത്, യു.എ.ഇ, ഖത്തർ, ഒമാൻ, ജോർഡൻ തുടങ്ങിയ രാജ്യങ്ങളുടെ ഭൂപ്രദേശങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ഇരുവിഭാഗവും ശക്തമായി അപലപിച്ചു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം 2817-ന്റെ ലംഘനമാണ് ഈ ആക്രമണങ്ങളെന്നും, സാധാരണക്കാരുടെയും നാവികരുടെയും ജീവൻ അപകടത്തിലാക്കുന്ന ഇത്തരം നടപടികൾ യാതൊരുവിധത്തിലും ന്യായീകരിക്കാനാവാത്തതാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.
ഹുർമുസ് കടലിടുക്കിന്റെ മേൽ ഏതെങ്കിലും രാജ്യം പരമാധികാരം അവകാശപ്പെടുന്നതിനെയോ അല്ലെങ്കിൽ ഗതാഗതത്തിന് പെർമിറ്റുകളോ ഫീസോ ഏർപ്പെടുത്തുന്നതിനെയോ ജി.സി.സിയും യൂറോപ്യൻ യൂണിയനും തള്ളിക്കളഞ്ഞു. ബാധിതരായ രാജ്യങ്ങൾക്കും നാവികർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച ഇരുവിഭാഗവും, മേഖലയിൽ സുരക്ഷ ഉറപ്പാക്കാൻ തുടർന്നും അടുത്ത ഏകോപനത്തോടെ പ്രവർത്തിക്കുമെന്നും അറിയിച്ചു. പ്രശ്നപരിഹാരത്തിനായി സംവാദവും നയതന്ത്രവും തുടരണമെന്നും, സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ പ്രതിജ്ഞാബദ്ധമാണെന്നും സംയുക്ത പ്രസ്താവനയിലൂടെ അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

