തീറ്റ തലസ്ഥാനം ഡൽഹി തന്നെ: ഇഷ്ടഭക്ഷണം ബട്ടർ ചിക്കൻ, ദാൽ മഖനി, നാൻ
text_fieldsന്യൂഡൽഹി: രാജ്യത്ത് പുറത്തുപോയി ഭക്ഷണം കഴിച്ച് തിമിർക്കുന്നവർ ഏറ്റവും കൂടുതൽ ഡൽഹിയിൽ. അതു കഴിഞ്ഞാൽ ബംഗളൂരു. നൂറുകണക്കിന് ഹോട്ടൽ വിഭവങ്ങളിൽ ഏറ്റവുമധികംപേർ കഴിഞ്ഞ വർഷം കഴിച്ചതാകട്ടെ ബട്ടർ ചിക്കൻ, ദാൽ മഖനി (വെണ്ണ ചേർത്ത പരിപ്പുകറി), നാൻ എന്നീ ഉത്തരേന്ത്യൻ വിഭവങ്ങളും.
നാലരക്കോടിപ്പേരാണ് കഴിഞ്ഞ വർഷം റസ്റ്റാറന്റുകളിൽ ചെന്ന് ഭക്ഷണം കഴിച്ചതെന്നും റസ്റ്റാറന്റ് ടേബിൾ ബുക്കിങ് കമ്പനിയായ 'ഡൈൻ ഔട്ട്' നടത്തിയ പുറം ഭക്ഷണ പ്രവണത സർവേയിൽ പറയുന്നു. 2020ൽ 1907 രൂപയാണ് ഒരാളുടെ ശരാശരി ഹോട്ടൽ ബിൽ എങ്കിൽ 2021ൽ അത് 2670 ആയി ഉയർന്നു. 38 ശതമാനം പേർ ഉത്തരേന്ത്യൻ ഭക്ഷണപ്രിയരാണെങ്കിൽ 18 ശതമാനത്തിന്റെ പിന്തുണ ചൈനീസ് വിഭവങ്ങൾക്കാണ്. അതിനു പിന്നിൽ 16 ശതമാനമാണ് യൂറോപ്യൻ ഭക്ഷണത്തോട് താൽപര്യമുള്ളവർ.
തടാകങ്ങളുടെ നഗരമായ ഉദയ്പുർ പ്രണയ നഗരമായി മാറിയെന്ന് സർവേ പറയുന്നു. ഉദയ്പുരിലാണ് ഏറ്റവുമധികം പേർ രണ്ടുപേർക്കിരിക്കാവുന്ന റസ്റ്റാറന്റ് ടേബിളുകൾ ബുക്ക് ചെയ്തത്. ആഗ്ര, ലുധിയാന നഗരങ്ങളിലാണ് നാലുപേർക്കിരിക്കാവുന്ന ടേബിൾ ബുക്കിങ്ങ് കൂടുതൽ. വർക് ഫ്രം ഹോം കൂടിയതും നഗരങ്ങളിൽ താമസിക്കുന്നവരിൽ വെറുതെ ചെലവഴിക്കാൻ പണമുണ്ടായതും റസ്റ്റാറന്റ് പ്രിയത്തിന് കാരണമായിട്ടുണ്ടെന്ന് സർവേ കണ്ടെത്തുന്നു.
ആഡംബര ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുന്നവരുടെ എണ്ണത്തിൽ 120 ശതമാനം വർധനയുണ്ടായി. അത്യാഡംബര ഹോട്ടലിൽ പോകുന്നവരുടെ എണ്ണം 105 ശതമാനവും വർധിച്ചു. ഡിസംബറിൽ മാത്രം ബംഗളൂരു നഗരം കുടിച്ചത് 50,000 ലിറ്റർ മദ്യമാണെന്നും രാജ്യത്തെ മദ്യ തലസ്ഥാനം ബംഗളൂരുവാണെന്നും റിപ്പോർട്ടിൽ പറയുന്നു. രാത്രി ഭക്ഷണത്തിനാണ് കൂടുതൽ പേരും ഹോട്ടലുകളിലെത്തുന്നത്.
ആഗ്രയിൽ രാത്രി ഹോട്ടലുകളിലെത്തുന്നത് 59.3 ശതമാനം പേരാണ്. ചെന്നൈയിലാണ് ഏറ്റവുമധികം പേർ ഉച്ചയൂണിന് ഹോട്ടലുകളെ ആശ്രയിക്കുന്നത് (47 ശതമാനം). ഡൽഹിയിലെ കൊണോട്ട്പ്ലേസാണ് തീറ്റപ്രിയരുടെ ഇഷ്ടസ്ഥലം. തൊട്ടുപിന്നിൽ മുംബൈ ലോവർ പരേൽ, ബംഗളൂരു വൈറ്റ്ഫീൽഡ്, ചെന്നൈ ത്യാഗരായനഗർ, കൊൽക്കത്ത സാൾട്ട്ലേക് എന്നീ സ്ഥലങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.