പ്രതിരോധമതിലായി ഇറാൻ; ബെൽജിയത്തെ തളച്ചത് ഗോൾരഹിത സമനിലയിൽ
text_fieldsലോസ് ആഞ്ചലസ് : 2026 ലോകകപ്പിൽ ആദ്യജയം തേടി തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങിയ വമ്പൻമാരായ ബെൽജിയത്തെ ഗോൾരഹിത സമനിലയിൽ തളച്ച് ഇറാൻ. ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ലോക ഫുട്ബോളിലെ വമ്പൻ താരനിരയെ അണിനിരത്തിയ ബെൽജിയത്തിനെ, അച്ചടക്കമുള്ള പ്രതിരോധവും മനോഹരമായ ടാക്റ്റിക്കൽ ഗെയിമും കൊണ്ട് ഇറാൻ വിറപ്പിച്ചു.
മത്സരത്തിന്റെ തുടക്കം മുതൽ ബെൽജിയം പന്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന കാഴ്ചയാണ് കണ്ടത്. കെവിൻ ഡി ബ്രൂയിനും യൂറി ടൈലമാൻസും മധ്യനിരയിൽ നിന്ന് കളി മെനഞ്ഞപ്പോൾ, ബെൽജിയൻ മുന്നേറ്റ നിര ഇറാൻ ബോക്സിലേക്ക് പലതവണ ഇരച്ചുകയറി. എന്നാൽ, ഇറാൻ ഗോൾകീപ്പർ അലിറേസ ബെയ്‌റൻവാന്റിന്റെ മിന്നുന്ന പ്രകടനങ്ങൾ ബെൽജിയത്തിന് തിരിച്ചടിയായി.
ബെൽജിയം നിരന്തരമായ ആക്രമണം അഴിച്ച് വിട്ടിട്ടും ഇറാൻ പതറാതെ പിടിച്ചുനിന്നു. കൗണ്ടർ അറ്റാക്കുകളിലൂടെ ബെൽജിയൻ പ്രതിരോധത്തിന് പലപ്പോഴും ഭീഷണിയാകാനും അവർക്കായി. ആദ്യ പകുതിയിൽ മെഹ്ദി തരേമിയിലൂടെ ഇറാൻ വലകുലുക്കിയെങ്കിലും, വാർ പരിശോധനയിൽ അത് ഓഫ്സൈഡ് എന്ന് കണ്ടെത്തിയത് ബെൽജിയത്തിന് ആശ്വാസമായി.
മത്സരത്തിന്റെ 67-ാം മിനിറ്റിൽ കളി ബെൽജിയത്തിന് കൈവിട്ടുപോകുന്ന സാഹചര്യമുണ്ടായി. ഇറാൻ താരം മെഹ്ദി തരേമിയെ ഫൗൾ ചെയ്തതിന് ബെൽജിയൻ ഡിഫൻഡർ നഥാൻ എൻഗോയിക്ക് റഫറി നേരിട്ട് ചുവപ്പുകാർഡ് നൽകി. പത്തുപേരായി ബെൽജിയം ചുരുങ്ങിയതോടെ ഇറാൻ കൂടുതൽ ആക്രമണോത്സുകരായി. അവസാന നിമിഷങ്ങളിൽ ബെൽജിയത്തിന്‍റെ ഡോഡി ലുകേബാക്കിയോയും മാറ്റിയാസ് ഫെർണാണ്ടസ്-പാർഡോയും ഗോളിനടുത്തെത്തിയെങ്കിലും ഇറാൻ ഗോൾമുഖം വിട്ടുകൊടുത്തില്ല.
ഈ സമനിലയോടെ ഗ്രൂപ്പ് ജിയിൽ കടുപ്പമേറിയ പോരാട്ടമാണ് നടക്കുന്നത്. നേരത്തെ നടന്ന മത്സരത്തിൽ ഈജിപ്തിനോട് സമനില വഴങ്ങിയ ബെൽജിയത്തിന്, ഈ മത്സരവും സമനിലയിലായതോടെ അടുത്ത മത്സരങ്ങൾ നിർണായകമായി മാറും. ആദ്യ മത്സരത്തിലെ പോരായ്മകൾ പരിഹരിക്കാൻ ബെൽജിയം പരിശീലകൻ റൂഡി ഗാർസിയക്ക് ഇനിയും കഠിനാധ്വാനം ചെയ്യേണ്ടി വരുമെന്ന് വ്യക്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

