ലോകകപ്പ് ആദ്യ മത്സരത്തിനായി ഇറാൻ ഫുട്ബാൾ ടീം അമേരിക്കയിലെത്തി
text_fieldsലൊസാഞ്ചലസ്: മാസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കും ഒടുവിൽ ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനായി ഇറാൻ ഫുട്ബാൾ ടീം അമേരിക്കയിൽ വിമാനമിറങ്ങി. ചൊവ്വാഴ്ച ന്യൂസിലാൻഡിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി ലൊസാഞ്ചലസിലാണ് ഇറാന് ടീം എത്തിയത്. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ പ്രഖ്യാപിക്കപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് ഇറാന്റെ ഈ വരവ് എന്നുള്ളത് ശ്രദ്ധേയമാണ്. സമീപകാല ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും രാഷ്ട്രീയ പ്രാധാന്യമുള്ള ലോകകപ്പ് യാത്രയ്ക്കാണ് ഇതോടെ വിരാമമായത്.
മെക്സിക്കോയിൽ ഒരുക്കിയ പരിശീലന ക്യാമ്പിൽ നിന്നുള്ള ചെറിയ വിമാനയാത്രയ്ക്ക് ശേഷമാണ് ടീം ലൊസാഞ്ചലസിൽ എത്തിയത്. ലോകകപ്പിനായി ഇറാൻ ടീം ആദ്യമായാണ് അമേരിക്കൻ മണ്ണിൽ കാലുകുത്തുന്നത്. ഇതോടെ യാത്രാ വിലക്കുകളുമായി ബന്ധപ്പെട്ട ആശങ്കകൾ അസ്ഥാനത്തായി. ടീം താമസിക്കുന്ന ഹോട്ടലിന് ചുറ്റും അമേരിക്കൻ പൊലീസ് കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി ഹോട്ടലിന് ചുറ്റുമുള്ള പ്രധാന റോഡുകൾ അടയ്ക്കുകയും ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ചേർന്നാണ് യു.എസ്-ഇറാൻ സമാധാന കരാർ പ്രഖ്യാപിച്ചത്. ഈ ആഴ്ച അവസാനം സ്വിറ്റ്സർലൻഡിൽ വെച്ച് ഈ കരാർ ഔദ്യോഗികമായി ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫുട്ബാളിന് പുറത്തുള്ള രാഷ്ട്രീയ വിഷയങ്ങൾ വരിഞ്ഞുമുറുക്കിയ ഇറാൻ ടീമിന് വലിയൊരാശ്വാസമാണ് ഈ സമാധാന പ്രഖ്യാപനം നൽകുന്നത്. തുടക്കത്തിൽ അമേരിക്കയിലെ അരിസോണയിലാണ് ഇറാൻ തങ്ങളുടെ ലോകകപ്പ് ബേസ് ക്യാമ്പ് പ്ലാൻ ചെയ്തിരുന്നതെങ്കിലും, യു.എസ്-ഇസ്രായേൽ സംയുക്ത സൈനിക നീക്കങ്ങളെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതോടെ ക്യാമ്പ് മെക്സിക്കോയിലേക്ക് മാറ്റുകയായിരുന്നു.
രാഷ്ട്രീയ പ്രതിസന്ധികളുടെ അലയൊലികൾ ഞായറാഴ്ച ലൊസാഞ്ചലസിലും പ്രകടമായിരുന്നു. സ്റ്റേഡിയത്തിന് പുറത്ത് ഇറാനെതിരെ നിരവധി പേർ പ്രതിഷേധിച്ചു. രാജ്യത്തെ ആഭ്യന്തര സംഘർഷങ്ങളിൽ അറസ്റ്റിലാവുകയോ കൊല്ലപ്പെടുകയോ ചെയ്തവരുടെ ചിത്രങ്ങളുമായാണ് പ്രതിഷേധക്കാർ എത്തിയത്. എന്നാൽ ഇത്തരം പ്രതിഷേധങ്ങൾക്കിടയിലും ടീമിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ടിജ്വാനയിൽ നിന്ന് യാത്ര തിരിക്കും മുൻപ് നൂറുകണക്കിന് ആരാധകരാണ് പാട്ടും കൊടികളുമായി ടീമിന് യാത്രാമൊഴിയേകാൻ ഹോട്ടലിന് പുറത്തെത്തിയത്. മെക്സിക്കോ നിങ്ങൾക്കൊപ്പമുണ്ടെന്നുള്ള ബാനറുകളും ആരാധകർ ഉയർത്തിയിരുന്നു.
ചൊവ്വാഴ്ച ലൊസാഞ്ചലസ് സ്റ്റേഡിയത്തിലാണ് ഇറാൻ തങ്ങളുടെ ആദ്യ പോരാട്ടത്തിനിറങ്ങുന്നത്. മത്സരത്തിന് വെറും 24 മണിക്കൂർ മുൻപ് മാത്രം അമേരിക്കയിൽ എത്തിയതിന്റെ തികച്ചും അസാധാരണമായ സാഹചര്യങ്ങളിലാണ് ടീം കളത്തിലിറങ്ങുന്നത്. ഫുട്ബാളിനേക്കാൾ രാഷ്ട്രീയവും പ്രതിസന്ധികളും നിറഞ്ഞ മാസങ്ങൾക്ക് ശേഷം, ഇറാൻ ടീമിന് ഇനി പൂർണ്ണമായും കളിക്കളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും തങ്ങളുടെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കാനും സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

