രണ്ട് ഗോൾ വീതമടിച്ച് ഇറാനും ന്യൂസിലൻഡും; ആവേശപ്പോരാട്ടം സമനിലയിൽ
text_fieldsലോസ് ആഞ്ജലസ് (യു.എസ്): ലോകകപ്പ് ഫുട്ബാൾ ഗ്രൂപ് ജി മത്സരത്തിൽ കരുത്തരായ ഇറാനും ന്യൂസിലൻഡും സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും രണ്ട് വീതം ഗോളുകൾ നേടിയ മത്സരത്തിൽ, രണ്ടുതവണ പിന്നിട്ടുനിന്ന ശേഷമാണ് ഇറാൻ തിരിച്ചെത്തിയത്. ലിജ ജസ്റ്റ് ന്യൂസിലൻഡിനായി ഇരട്ട ഗോൾ നേടി. റമീൻ റെസയാനും (32) മുഹമ്മദ് മൊഹെബിയും (64) ആയിരുന്നു ഇറാന്റെ സ്കോറർമാർ.
ഫിഫ റാങ്കിങ്ങിൽ 20ാം സ്ഥാനക്കാരായ ഇറാൻ, 85ാമതുള്ള എതിരാളികളിൽനിന്ന് മികച്ച വിജയമാണ് ലക്ഷ്യമിട്ടതെങ്കിലും കളം നിറഞ്ഞുകളിച്ചത് ‘ഓൾ വൈറ്റ്സ്’ എന്നറിയപ്പെടുന്ന ന്യൂസിലൻഡ് താരങ്ങളായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ന്യൂസിലൻഡ് മുന്നിലെത്തി. ക്യാപ്റ്റൻ ക്രിസ് വുഡ് നൽകിയ പാസ് സ്വീകരിച്ച് ജസ്റ്റ് പന്ത് ഇറാന്റെ വലയിലാക്കി. 32ാം മിനിറ്റിൽ ബോക്സിനുള്ളിൽ ഉണ്ടായ ഒരു കൂട്ടപ്പൊരിച്ചിലിനൊടുവിൽ റെസയാൻ മനോഹരമായ ഒരു ചിപ്പ് ഷോട്ടിലൂടെ ഇറാന് സമനില നേടിക്കൊടുത്തു. രണ്ടാം പകുതിയിൽ വുഡും ജസ്റ്റും വീണ്ടും ഒന്നിച്ചു. വുഡ് നൽകിയ ബാക്ക്-പാസ് സ്വീകരിച്ച് ജസ്റ്റ് രണ്ടാം ഗോൾ നേടി. ഇതോടെ ലോകകപ്പിൽ ഒരു മത്സരത്തിൽ രണ്ട് ഗോൾ നേടുന്ന ആദ്യ ന്യൂസിലൻഡ് താരമായി ജസ്റ്റ്. എന്നാൽ, ഇറാൻ വിട്ടുകൊടുത്തില്ല. ആദ്യ ഗോൾ നേടിയ റെസയാൻ ബോക്സിലേക്ക് നൽകിയ മികച്ചൊരു ക്രോസ്, മൊഹെബി തലകൊണ്ട് ഇടിച്ച് ഗോളാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

