സാമുറായ് പടയെ നേരിടാൻ കാനറികൾ; ലോകകപ്പ് നോക്കൗട്ടിൽ ബ്രസീലിന് ഇന്ന് അഗ്നിപരീക്ഷ
text_fieldsഹൂസ്റ്റൺ: ലോകകപ്പ് കിരീടത്തിനായുള്ള കാത്തിരിപ്പിന് വിരാമമിടാൻ ലക്ഷ്യമിട്ടിറങ്ങുന്ന ബ്രസീലിന് ഇന്ന് ആദ്യ നോക്കൗട്ട് പരീക്ഷണം. റൗണ്ട് ഓഫ് 32-ൽ ഏഷ്യൻ കരുത്തരായ ജപ്പാനാണ് കാനറികളുടെ എതിരാളികൾ. ഇന്ത്യൻ സമയം ഇന്ന് രാത്രി 10.30-ന് ഹൂസ്റ്റണിലാണ് ആവേശപ്പോരാട്ടം.
ഗ്രൂപ്പ് സിയിൽ രണ്ട് ജയവും ഒരു സമനിലയുമായി ഒന്നാം സ്ഥാനക്കാരായിട്ടാണ് ബ്രസീൽ നോക്കൗട്ടിലെത്തിയത്. വിനീഷ്യസ് ജൂനിയറിന്റെ നേതൃത്വത്തിൽ മുന്നേറ്റനിര തകർപ്പൻ ഫോമിലാണെങ്കിലും, പഴയകാല ബ്രസീലിയൻ ടീമുകളെപ്പോലെ അപ്രമാദിത്യം അവകാശപ്പെടാനില്ലെന്നത് ഫുട്ബോൾ പണ്ഡിറ്റുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. എങ്കിലും, കോച്ച് കാർലോ ആഞ്ചലോട്ടിയുടെ തന്ത്രങ്ങൾക്കനുസരിച്ച് ടീമെന്ന നിലയിൽ ഒത്തിണക്കത്തോടെ കളിക്കുന്നത് കാനറികൾക്ക് ആത്മവിശ്വാസം നൽകുന്നു. മധ്യനിരയും പ്രതിരോധവും ദിനംപ്രതി ഒന്നിനൊന്ന് മെച്ചപ്പെട്ടത് ആഞ്ചലോട്ടിയുടെ ആശങ്ക കുറയ്ക്കുന്നുണ്ട്. വ്യക്തിഗത മികവിനെ മാത്രം ആശ്രയിക്കാതെ, കൂട്ടായ പരിശ്രമത്തിലൂടെ കൂടി മുന്നേറാനാണ് ബ്രസീൽ ശ്രമിക്കുന്നത്.
അതേസമയം, മികച്ച ടീം സ്പിരിറ്റിലാണ് ജപ്പാന്റെ പ്രതീക്ഷകൾ. നെതർലൻഡ്‌സും സ്വീഡനും ഉൾപ്പെട്ട ‘ഡെത്ത് ഗ്രൂപ്പിൽ’ നിന്നും തോൽവിയറിയാതെയാണ് ജപ്പാൻ നോക്കൗട്ടിലെത്തിയത്. കോച്ച് ഹാജിമെ മൊറിയാസുവിന്റെ കീഴിൽ മിന്നൽവേഗത്തിലുള്ള നീക്കങ്ങളും എതിരാളികളെ വിറപ്പിക്കുന്ന പ്രെസ്സിങ് ഗെയിമുമാണ് ജപ്പാന്റെ മുഖമുദ്ര. മൈതാനത്ത് എതിരാളികൾക്ക് ഒരിഞ്ചുപോലും ഇടം നൽകാതെയുള്ള ജപ്പാന്റെ ഈ ശൈലിക്ക് ആഞ്ചലോട്ടി എന്ത് മറുതന്ത്രമാണ് ഒരുക്കുകയെന്നത് മത്സരത്തിന്റെ ഗതി നിർണയിക്കും. കളിക്കളത്തിൽ ഏത് വമ്പന്മാരെയും അട്ടിമറിക്കാൻ പോന്ന ആത്മവിശ്വാസം ജപ്പാൻ താരങ്ങൾക്കുണ്ട്.
കഴിഞ്ഞ ഒക്ടോബറിൽ ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ 3-2 എന്ന സ്കോറിന് ബ്രസീലിനെ അട്ടിമറിച്ചതിന്റെ ഓർമ ജപ്പാന്റെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നുണ്ട്. ആ മത്സരത്തിലെ വിജയത്തിന്റെ ആവർത്തനമാണ് സമുറായ് പട ലക്ഷ്യമിടുന്നത്. എങ്കിലും, ലോകകപ്പ് പോലുള്ള വലിയ വേദികളിലെ സമ്മർദ്ദം അതിജീവിക്കാനും ബ്രസീലിന്റെ അനുഭവസമ്പത്തിന് മുന്നിൽ പതറാതിരിക്കാനും ജപ്പാൻ നന്നായി വിയർപ്പൊഴുക്കേണ്ടി വരും. വിനീഷ്യസ് ജൂനിയറിന്റെ മിന്നൽവേഗതയും സമുറായ്കളുടെ അച്ചടക്കമുള്ള പോരാട്ടവീര്യവും ഏറ്റുമുട്ടുമ്പോൾ ഹൂസ്റ്റണിലെ പുൽമൈതാനം തീപാറുമെന്ന് ഉറപ്പാണ്.
ബ്രസീലിന്റെ കിരീട മോഹത്തിന് ജപ്പാൻ തടയിടുമോ അതോ ബ്രസീൽ തങ്ങളുടെ പ്രതാപം വീണ്ടെടുത്ത് ക്വാർട്ടറിലേക്ക് മുന്നേറുമോ? ഉത്തരം അറിയാൻ ഫുട്ബോൾ ലോകം ഹൂസ്റ്റണിലെ സ്റ്റേഡിയത്തിലേക്ക് ഉറ്റുനോക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

