ബോക്സ് ഓഫീസിൽ 'മൈക്കിൾ' തരംഗം; ആദ്യദിനം അമേരിക്കയിൽ റെക്കോർഡ് നേട്ടം, ഇന്ത്യയിലും മുന്നേറ്റം
text_fieldsമൈക്കിൾ
ന്യൂയോർക്ക്: പോപ്പ് ഇതിഹാസം മൈക്കിൾ ജാക്‌സന്റെ ജീവിതകഥ പറയുന്ന 'മൈക്കിളിന്' ആഗോള ബോക്സ് ഓഫീസിൽ വൻ കുതിപ്പ്. ജാഫർ ജാക്‌സൺ നായകനായ ചിത്രം വടക്കേ അമേരിക്കയിൽ മാത്രം ആദ്യദിനം 39.5 ദശലക്ഷം ഡോളർ (ഏകദേശം 330 കോടിയിലധികം രൂപ) നേടി റെക്കോർഡ് ഇട്ടു. ഒരു ബയോപിക് സിനിമക്ക് ലഭിക്കുന്ന എക്കാലത്തെയും വലിയ ഓപ്പണിങ് ആണിത്.
ഇന്ത്യയിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ആദ്യ രണ്ട് ദിവസം കൊണ്ട് 10.30 കോടി രൂപ ചിത്രം ഇന്ത്യയിൽ നിന്ന് സമാഹരിച്ചു. രണ്ടാം ദിവസം കലക്ഷനിൽ ഉണ്ടായ വലിയ വർധനവ് സിനിമക്ക് ലഭിക്കുന്ന മികച്ച പ്രേക്ഷക സ്വീകാര്യതയെ സൂചിപ്പിക്കുന്നു. രാജ്യത്തുടനീളം മൂവായിരത്തിലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഐമാക്സ് പോലുള്ള പ്രീമിയം ഫോർമാറ്റുകൾക്ക് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വൈകുന്നേരത്തെ ഷോകളിൽ 50 ശതമാനത്തിലധികം ഒക്കുപ്പൻസി രേഖപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കയിൽ പ്രിവ്യൂ ഷോകളിൽ നിന്ന് മാത്രം 12.6 ദശലക്ഷം ഡോളർ നേടിയ ചിത്രം, ആദ്യ വാരാന്ത്യം പിന്നിടുമ്പോൾ ആഭ്യന്തര വിപണിയിൽ 90 മുതൽ 100 ദശലക്ഷം ഡോളർ വരെ നേടുമെന്നാണ് റിപ്പോർട്ടുകൾ. ചൈന ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിപണികളിലും പ്രേക്ഷകർക്കിടയിൽ നിന്ന് മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്.
ചിത്രത്തിലെ നായകനും മൈക്കിൾ ജാക്‌സന്റെ സഹോദരപുത്രനുമായ ജാഫർ ജാക്‌സന്റെ പ്രകടനത്തെ ആരാധകർ വാനോളം പുകഴ്ത്തുമ്പോഴും, സിനിമയുടെ തിരക്കഥയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. മൈക്കിൾ ജാക്‌സന്റെ ജീവിതത്തിലെ വംശീയമായ വെല്ലുവിളികളും സങ്കീർണ്ണമായ വ്യക്തിജീവിതവും സിനിമയിൽ വേണ്ടത്ര ആഴത്തിൽ പ്രതിപാദിച്ചിട്ടില്ലെന്നാണ് പ്രധാന വിമർശനം. അന്റോയിൻ ഫുക്വ സംവിധാനം ചെയ്ത ഈ ചിത്രം ലയൺസ്‌ഗേറ്റ് ആണ് നിർമിച്ചത്.
ഏകദേശം 155 ദശലക്ഷം ഡോളർ ചെലവഴിച്ചാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മൈക്കിൾ ജാക്‌സന്റെ പ്രശസ്തമായ സംഗീത ആൽബങ്ങളുടെ പകർപ്പവകാശത്തിനും വമ്പൻ കൺസേർട്ട് രംഗങ്ങൾ പുനരാവിഷ്കരിക്കുന്നതിനുമാണ് ബജറ്റിലെ വലിയൊരു ഭാഗം ചിലവായത്. നിരൂപകർക്കിടയിൽ സിനിമയെക്കുറിച്ച് സമ്മിശ്ര അഭിപ്രായങ്ങൾ ഉണ്ടെങ്കിലും, പ്രേക്ഷകർക്കിടയിൽ ചിത്രം വലിയ ഹിറ്റായി മാറുകയാണ്. ജാഫർ ജാക്‌സന്റെ പ്രകടനം വൻതോതിൽ പ്രശംസിക്കപ്പെടുന്നുണ്ട്.
നിരവധി സെലിബ്രിറ്റികളും മൈക്കിളിനെ പ്രശംസിച്ചെത്തിയിട്ടുണ്ട്. എല്ലാ രാജ്യങ്ങളിലെയും നിരൂപകർ വിഡ്ഢികളാണ്! ദയവായി 'മൈക്കിൾ' കാണുക. അടുത്ത വർഷത്തെ ഓസ്കർ അവാർഡ് ജാഫർ ജാക്‌സന് നൽകൂ. ഈ സിനിമ ഞങ്ങൾ ആരാധകർക്ക് വേണ്ടിയുള്ളതാണ്, നിരൂപകർക്ക് വേണ്ടിയുള്ളതല്ല - എന്നാണ് ഫറാ ഖാൻ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

