Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightരാജ്യം അപകടകരമായ...

രാജ്യം അപകടകരമായ അവസ്ഥയിലേക്ക് പോകുന്നതിന്‍റെ തെളിവ്, സിനിമകൾക്ക് അനുമതി നിഷേധിച്ചത് മോദിയുടെയും അമിത് ഷായുടെയും കീഴിൽ പ്രവർത്തിക്കുന്ന ഭ്രാന്തന്മാർ -എം.എ. ബേബി

text_fields
bookmark_border
രാജ്യം അപകടകരമായ അവസ്ഥയിലേക്ക് പോകുന്നതിന്‍റെ തെളിവ്, സിനിമകൾക്ക് അനുമതി നിഷേധിച്ചത് മോദിയുടെയും അമിത് ഷായുടെയും കീഴിൽ പ്രവർത്തിക്കുന്ന ഭ്രാന്തന്മാർ -എം.എ. ബേബി
cancel

തിരുവനന്തപുരം: ഐ.എഫ്.എഫ്.കെയിൽ സിനിമകളുടെ പ്രദർശനം തടഞ്ഞതിൽ പ്രതിഷേധിച്ച് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. തികച്ചും വിചിത്രമായതും ഭയപ്പെടുത്തുന്നതുമായ ഇടപെടലാണ് കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും രാജ്യം അപകടകരമായ അവസ്ഥയിലേക്ക് പോകുകയാണെന്ന് തെളിയിക്കുന്ന സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു. ബാറ്റിൽഷിപ്പ് പൊട്ടെംകിൻ എന്ന സിനിമക്ക് അനുമതി നൽകാത്തതിലൂടെ തന്നെ കേന്ദ്ര വാർത്ത വിതരണ മന്ത്രാലയത്തിന്‍റെ പ്രവൃത്തി എത്രമാത്രം ഭ്രാന്തവും അധക്ഷേപാർഹവുമാണെന്ന് വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു.

'ഇത്തവണ തികച്ചും വിചിത്രമായ, നമ്മെ ഭയപ്പെടുത്തുന്ന ഒരു ഇടപെടൽ കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുകയാണ്. ഇവിടെ പ്രദർശിപ്പിക്കാൻ ഉദ്ദേശിച്ചിരുന്ന 19 ചലചിത്രങ്ങൾക്ക് അനുമതി നിഷേധിച്ചിരിക്കുകയാണ്. അതിൽ ഫലസ്തീൻ ജനതയുടെ ചെറുത്തു നിൽപ്പ് ചിത്രീകരിക്കുന്ന, നമ്മെ പിടിച്ചുലക്കുന്ന ഫലസ്തീൻ ചിത്രങ്ങളും ഉണ്ട്. ആധുനിക സിനിമയെക്കുറിച്ച് പ്രാഥമിക ധാരണയെങ്കിലും ഉള്ളവർക്ക് കേന്ദ്ര വാർത്ത വിതരണ മന്ത്രാലയത്തിന്‍റെ ഈ പ്രവൃത്തി എത്രമാത്രം ഭ്രാന്തവും അധക്ഷേപാർഹവുമാണെന്ന് വ്യക്തമാക്കാൻ ഒറ്റകാര്യം വെളിപ്പെട്ടാൽ മതി. തടഞ്ഞുവെച്ചതിൽ ഒരു സിനിമയുടെ പേര് ബാറ്റിൽഷിപ്പ് പൊട്ടെംകിൻ എന്നാണ്. ആ സിനിമ, ആധുനിക ലോക സിനിമയുടെ വ്യാകരണം എഴുതിയ അപൂർവം ചലചിത്ര പ്രതിഭകളിൽ ഒരാളായ സെർജി ഐസൻസ്റ്റീന്റെ സിനിമയാണ്' -എം.എ. ബേബി പറഞ്ഞു.

സിനിമയെ ഗൗരവത്തോടെ സമീപിക്കുന്നവർ ഒരു പാഠപുസ്തകം പോലെ കാണുന്ന സിനിമയാണ് ബാറ്റിൽഷിപ്പ് പൊട്ടെംകിനെന്നും അത് കാണിക്കാൻ പാടില്ലെന്നാണ് ഒരുകൂട്ടം ഭ്രാന്തന്മാർ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ആ തീരുമാനം എടുത്ത, നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഐ&ബി മന്ത്രാലത്തിലെ ആളുകളെ ഭ്രാന്തന്മാർ എന്ന് വിശേഷിപ്പിച്ചത് അവരെ യഥാർഥത്തിൽ വിശേഷിപ്പിക്കേണ്ട വാക്ക് പ്രയോഗിക്കുന്നത് തന്‍റെ സംസ്കാരത്തിന് ചേരാത്തതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം അപകടകരമായ അവസ്ഥയിലേക്ക് പോകുകയാണെന്ന് തെളിയിക്കുന്ന സംഭവമാണിതെന്നും ഇതിനെ ചലചിത്ര ആസ്വാദകരെല്ലാം അപലപിക്കണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എക്സിലൂടെയും അദ്ദേഹം പ്രതികരണം അറിയിച്ചിരുന്നു. 'കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാമത് പതിപ്പിൽ 19 സിനിമകൾ പ്രദർശിപ്പിക്കാൻ അനുമതി നൽകാൻ വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം വിസമ്മതിച്ചു. ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ സെർജി ഐസൻസ്റ്റീന്റെ 100 വർഷം പഴക്കമുള്ള ക്ലാസിക് ബാറ്റിൽഷിപ്പ് പൊട്ടെംകിൻ, ഗാസയിലെ ഫലസ്തീനികളുടെ ദുരവസ്ഥയെക്കുറിച്ചുള്ള പ്രശംസ നേടിയ ചിത്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഭക്ഷണ തെരഞ്ഞെടുപ്പുകളുമായി യാതൊരു ബന്ധവുമില്ലെങ്കിലും, 'ബീഫ്' എന്ന സിനിമക്കും അതിന്റെ പേര് കാരണം അനുമതി നിഷേധിച്ചിട്ടുണ്ട്' -അദ്ദേഹം കുറിച്ചു

'കേരള സർക്കാർ സംഘടിപ്പിക്കുന്ന ഐ.എഫ്.എഫ.കെയെ തടസ്സപ്പെടുത്താനുള്ള ഈ അസംബന്ധവും ഭ്രാന്തവുമായ ശ്രമം, മോദി, ഷാ, മോഹൻ ഭാഗവത് എന്നിവരുടെ കീഴിലുള്ള തീവ്ര സ്വേച്ഛാധിപത്യ ഭരണത്തിന്റെ നവ-ഫാസിസ്റ്റ് പ്രവണതകളുടെ ഏറ്റവും പുതിയ ഉദാഹരണമാണ്. കലാകാരന്മാർ, ചലച്ചിത്ര പ്രവർത്തകർ, ജനാധിപത്യ ചിന്താഗതിക്കാരായ എല്ലാ പൗരന്മാരും ഈ അപമാനകരമായ നീക്കത്തിനെതിരെ ശബ്ദമുയർത്തണം' -എം.എ ബേബി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iffkMA BabyMovie NewsKerala News
News Summary - Censor approval pending as IFFK puts 19 films -ma baby
Next Story