‘ദൈവാനുഗ്രഹം കൊണ്ട് രക്ഷപ്പെട്ടു, ചെറിയ പരിക്കുകളേ ഉള്ളൂ’; വാഹനാപകടത്തെക്കുറിച്ച് എ.ആർ. റഹ്മാന്റെ മകൻ എ.ആർ.അമീൻ
text_fieldsഎ.ആർ. റഹ്മാനും മകനും
ചെന്നൈ: ചെന്നൈയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ നിന്ന് എ.ആർ. റഹ്മാന്റെ മകനും പിന്നണി ഗായകനുമായ എ.ആർ. അമീൻ രക്ഷപ്പെട്ടു. അപകടത്തിൽ ചെറിയ പരിക്കുകൾ മാത്രമാണ് സംഭവിച്ചതെന്നും താനും ഒപ്പമുണ്ടായിരുന്നവരും പൂർണ്ണ സുരക്ഷിതരായിരിക്കുന്നുവെന്നും അമീൻ തന്നെ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
ആഗസ്റ്റ് 10 തിങ്കളാഴ്ചയാണ് അപകടത്തെക്കുറിച്ച് അമീൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് പ്രതികരിച്ചത്. അപകട സമയത്ത് താനല്ല വണ്ടി ഓടിച്ചിരുന്നതെന്നും അമീൻ വ്യക്തമാക്കി. ‘കഴിഞ്ഞ ദിവസം എയർപോർട്ടിലേക്ക് പോകുന്ന വഴി സുഹൃത്തിന്റെ കാറിന്റെ പാസഞ്ചർ സീറ്റിലായിരുന്നു ഞാൻ ഉണ്ടായിരുന്നത്. ചെറിയൊരു അപകടമാണ് സംഭവിച്ചത്. ദൈവാനുഗ്രഹം കൊണ്ട് കാറിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണ്. ഞങ്ങളെ സംരക്ഷിച്ചതിന് ദൈവത്തിന് നന്ദി’ അമീൻ കുറിച്ചു.
അപകടവിവരമറിഞ്ഞ് ഓടിയെത്തിയ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പ്രാർത്ഥനകൾ നേർന്ന ആരാധകർക്കും അമീൻ നന്ദി രേഖപ്പെടുത്തി. ‘എന്നോട് സ്നേഹവും പ്രാർത്ഥനയും അറിയിച്ച എല്ലാ സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും നന്ദി. എന്റെ മുത്തശ്ശിയുടെയും അച്ഛന്റെയും ജി.വി പ്രകാശ് അണ്ണന്റെയും പ്രാർത്ഥനകളും മൂല്യങ്ങളുമാണ് എന്നെ എപ്പോഴും സംരക്ഷിക്കുന്നത്’ അമീൻ കൂട്ടിച്ചേർത്തു.
അതേസമയം, അപകടത്തെക്കുറിച്ച് പ്രചരിച്ച തെറ്റായ വാർത്തകൾക്കെതിരെ എ.ആർ. അമീന്റെ മൂത്ത സഹോദരിയും സംഗീത സംവിധായികയുമായ ഖദീജ റഹ്മാൻ രംഗത്തെത്തി. അമീൻ പൂർണ്ണ ആരോഗ്യവാനാണെന്ന് സ്ഥിരീകരിച്ച ഖദീജ, അപകടത്തിൽ സംഭവിച്ച യഥാർത്ഥ കാര്യങ്ങളും വ്യക്തമാക്കി.
കാറിന്റെ മുൻപിലുണ്ടായിരുന്ന മറ്റൊരു വാഹനം സിഗ്നൽ തെറ്റിച്ചു മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണമായതെന്ന് ഖദീജ പറഞ്ഞു. അമീൻ കാറിന്റെ മുൻ സീറ്റിലായിരുന്നു ഇരുന്നത്. ഇരു വാഹനങ്ങളിലുമുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്നും ഖദീജ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ കുടുംബവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഉറപ്പുവരുത്തണമെന്നും, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും മാധ്യമങ്ങളോട് ഖദീജ അഭ്യർത്ഥിച്ചു.
സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെയും സൈറ ബാനുവിന്റെയും ഇളയ മകനാണ് എ.ആർ. അമീൻ. പിതാവിനൊപ്പം 'മൗലാ വ സല്ലിം', 'നിനൈവിരുക്ക', 'നെവർ സേ ഗുഡ്‌ബൈ', 'ഭീഗി ഭീഗി' തുടങ്ങിയ ജനപ്രിയ ഗാനങ്ങളിലൂടെയാണ് അമീൻ ശ്രദ്ധേയനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

