‘കരാറിൽ ഒപ്പിട്ടതാണ്, പിന്നെങ്ങനെ ഇത് സംഭവിക്കും? പക്ഷേ ബോളിവുഡിലെ രീതി അതായിരുന്നു’; നെപ്പോട്ടിസത്തെ കുറിച്ച് പ്രിയങ്ക ചോപ്ര
text_fieldsബോളിവുഡിലെ തന്റെ തുടക്കകാലത്തെ വേദനിപ്പിക്കുന്ന ഒരു അനുഭവം പ്രിയങ്ക ചോപ്ര അടുത്തിടെ ഹാർവാർഡ് ബിസിനസ് സ്കൂളിൽ നടന്ന സെഷനിൽ പങ്കുവെച്ചു. കരാറിൽ ഒപ്പിട്ടിട്ടും തന്നെ ഒരു സിനിമയിൽ നിന്ന് നീക്കം ചെയ്തതിനെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞത്. തനിക്ക് അന്ന് 22 വയസ്സുമാത്രമായിരുന്നു പ്രായമെന്നും ആ സംഭവം തന്നെ മാനസികമായി തളർത്തിയെന്നും പ്രിയങ്ക പറഞ്ഞു. സലാം-ഇ-ഇഷ്ക് എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഈ സംഭവം നടന്നത്. പ്രിയങ്ക അടുത്ത മാസം അഭിനയിക്കാൻ ഇരുന്ന മറ്റൊരു ചിത്രത്തിലെ നായകൻ സെറ്റിലെത്തി പ്രിയങ്കയെ കണ്ടു. സൗഹൃദ സന്ദർശനമാണെന്നാണ് പ്രിയങ്ക ആദ്യം കരുതിയത്. എന്നാൽ ആ നടൻ പറഞ്ഞത് തന്നെ ഞെട്ടിച്ചു എന്ന് പ്രിയങ്ക പറയുന്നു.
‘സംവിധായകൻ നിങ്ങളെ ഈ സിനിമയിലേക്ക് തെറ്റായി തിരഞ്ഞെടുത്തതാണ്. അത് അദ്ദേഹത്തിന് പറ്റിയ ഒരബദ്ധമാണ്. ഈ വേഷം സത്യത്തിൽ മറ്റൊരു നടിക്കു വേണ്ടിയുള്ളതായിരുന്നു. നമുക്ക് പിന്നീട് മറ്റൊരു സിനിമ ഒരുമിച്ച് ചെയ്യാം, വിഷമിക്കേണ്ട. ഇക്കാര്യം നേരിട്ട് പറയാൻ വേണ്ടി വന്നതാണ്. ഇതും പറഞ്ഞ് ഭക്ഷണം കഴിച്ച ശേഷം അയാൾ അവിടെ നിന്ന് മടങ്ങി. ‘ഞാൻ കരാറിൽ ഒപ്പിട്ടതാണ്, പിന്നെങ്ങനെ ഇത് സംഭവിക്കും എന്ന് ഞാൻ ചിന്തിച്ചു. പക്ഷേ അന്ന് ബോളിവുഡിലെ രീതി അതായിരുന്നു’ പ്രിയങ്ക പറഞ്ഞു. ഔദ്യോഗികമായി കരാറുകൾ ഉണ്ടായാൽ പോലും സിനിമകൾ തട്ടിയെടുക്കുന്ന പ്രവണത അക്കാലത്ത് സാധാരണമായിരുന്നുവെന്നും അതിനെതിരെ ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.
അരങ്ങേറ്റ കാലത്ത് 'നെപ്പോട്ടിസം' എന്ന വാക്കിന്റെ അർത്ഥം പോലും തനിക്ക് അറിയില്ലായിരുന്നുവെന്ന് പ്രിയങ്ക പറഞ്ഞു. ‘എല്ലാ മാതാപിതാക്കളും തങ്ങളുടെ മക്കൾക്ക് മികച്ച ഭാവി നൽകാൻ ആഗ്രഹിക്കുന്നു, അത് സ്വാഭാവികമാണ്. എന്റെ മാതാപിതാക്കളും എനിക്ക് വേണ്ടി അത് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ നെപ്പോട്ടിസം എന്ന വാക്കിന്റെ പരിമിതികളെക്കുറിച്ചോ ആഴത്തെക്കുറിച്ചോ എനിക്ക് അന്ന് ധാരണയുണ്ടായിരുന്നില്ല’ പ്രിയങ്ക വ്യക്തമാക്കി. എന്നെ നായികയായിട്ടാകും തീരുമാനിച്ചിട്ടുണ്ടാവുക. പെട്ടെന്ന് ഞാന്‍ രണ്ടാം നായികയാകും. വേറൊരു നടിയെ നായികയാക്കാന്‍. അതിന്റെ രാഷ്ട്രീയം അപ്പോഴാണ് ഞാന്‍ മനസിലാക്കുന്നത്. എനിക്ക് വേണ്ടി ആരും സിനിമ ഉണ്ടാക്കിയിരുന്നില്ല പ്രിയങ്ക പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

