‘മകന് ലഭിക്കുന്ന വലിയ പ്രശസ്തിയിൽ ആശങ്കയുണ്ട്, പേരന്‍റിങ്ങിൽ എനിക്ക് 6 മാർക്ക് മാത്രം; മനസ്സ് തുറന്ന് ആർ. മാധവൻ
text_fieldsസിനിമയിലെ മികച്ച പ്രകടനങ്ങൾ കൊണ്ട് മാത്രമല്ല, രാജ്യാന്തര തലത്തിൽ ഇന്ത്യക്കായി മെഡലുകൾ വാരിക്കൂട്ടുന്ന നീന്തൽ താരം വേദാന്ത് മാധവന്റെ അച്ഛൻ എന്ന നിലയിലും ഇന്ന് പ്രേക്ഷകർക്ക് പ്രിയങ്കരനാണ് നടനും സംവിധായകനുമായ ആർ. മാധവൻ. കോവിഡ് ലോക്ക്ഡൗൺ കാലത്ത് മകന്റെ നീന്തൽ കരിയർ പ്രതിസന്ധിയിലാകാതിരിക്കാൻ താനും ഭാര്യ സരിത ബിർജെയും ദുബൈയിലേക്ക് താമസം മാറിയതിനെക്കുറിച്ചും, തന്റെ പേരന്റിങ് ശൈലിയെക്കുറിച്ചും മനസ്സ് തുറക്കുകയാണ് താരം.
"ശരിയായ സമയത്ത് എടുത്ത ഏറ്റവും അത്യാവശ്യമായ ഒരു തീരുമാനമായിരുന്നു അത്. വേദാന്ത് ഒരു കൗമാരക്കാരനായി വളർന്നു വരുന്ന പ്രായമായിരുന്നു. ആ സമയത്ത് നീന്താൻ ഒരു പൂൾ ലഭിക്കാതിരുന്നിരുന്നെങ്കിൽ അവന്റെ അന്താരാഷ്ട്ര നീന്തൽ കരിയറിന്റെ തന്നെ അവസാനമാകുമായിരുന്നു," മാധവൻ ഓർത്തെടുത്തു.
അക്കാലത്ത് മുംബൈയിലെയും രാജ്യത്തെമ്പാടുമുള്ളതുമായ സ്വിമ്മിങ് പൂളുകളെല്ലാം കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടഞ്ഞുകിടക്കുകയായിരുന്നു. എന്നാൽ ജർമനി, ഫ്രാൻസ്, ചൈന തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ നീന്തൽ താരങ്ങൾക്കായി കോവിഡ് രഹിത മേഖലകൾ സൃഷ്ടിച്ച് കടുത്ത സുരക്ഷയോടെ പൂളുകൾ തുറന്നുകൊടുത്തു. മാസങ്ങളോളം അവിടെ താമസിച്ച് പരിശീലിച്ച പല വിദ്യാർഥികളും ആ സമയത്ത് ലോക റെക്കോർഡുകൾ വരെ തകർത്തു. ഈയൊരു വലിയ അവസരം വേദാന്തിന് നഷ്ടപ്പെടുത്താൻ തങ്ങൾക്ക് കഴിയില്ലായിരുന്നു. അങ്ങനെയൊടുവിലാണ് കടുത്ത മേൽനോട്ടത്തിൽ നീന്തൽ പരിശീലനം പുനരാരംഭിച്ച ദുബൈയിലേക്ക് മാറാൻ തങ്ങൾ തീരുമാനിച്ചതെന്ന് മാധവൻ വെളിപ്പെടുത്തി.
ആദ്യം ഭാര്യ സരിതയും വേദാന്തുമാണ് ദുബായിലേക്ക് പോയത്. തൊട്ടുപിന്നാലെ മാധവനും അവരോടൊപ്പം ചേർന്നു. ആ തീരുമാനം നൂറ് ശതമാനം ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് വേദാന്ത് കൈവരിച്ച നേട്ടങ്ങൾ. അന്നത്തെ ഇന്ത്യൻ നീന്തൽ ടീമും അവിടെയായിരുന്നു പരിശീലനം നടത്തിയിരുന്നത്.
ഒരു അച്ഛനെന്ന നിലയിൽ സ്വയം എത്ര മാർക്ക് നൽകും എന്ന ചോദ്യത്തിന് വളരെ യാഥാർത്ഥ്യബോധത്തോടെയുള്ള മറുപടിയാണ് മാധവൻ നൽകിയത്. പത്തിൽ 6 മാർക്ക് മാത്രമേ താൻ സ്വയം നൽകുകയുള്ളൂ എന്ന് താരം പറഞ്ഞു. "ഒരു പിതാവെന്ന നിലയിൽ ചെയ്യാൻ ആഗ്രഹിക്കുന്ന പല കാര്യങ്ങളും എന്റെ പ്രൊഫഷൻ തിരക്കുകൾ കാരണം എനിക്ക് ചെയ്യാൻ സാധിക്കാറില്ല. എന്നേക്കാൾ കാര്യങ്ങൾ നോക്കിനടത്തുന്ന രക്ഷിതാവ് എന്റെ ഭാര്യയാണ്. ഞാൻ ഉപദേശങ്ങളും വഴികാട്ടലുകളും നൽകുന്ന ഭാഗമേ ചെയ്യാറുള്ളൂ," മാധവൻ പറഞ്ഞു.
വേദാന്തിന് ഇത്ര ചെറിയ പ്രായത്തിൽ ലഭിച്ച വലിയ അംഗീകാരങ്ങളിൽ തങ്ങൾക്ക് നേരിയ ആശങ്കയുണ്ടെന്നും മാധവൻ കൂട്ടിച്ചേർത്തു. അവൻ കൈവരിച്ച നേട്ടങ്ങളേക്കാൾ വലിയ പ്രശസ്തിയാണ് ഇപ്പോൾ അവന് ചുറ്റുമുള്ളത്. "അവൻ ഇതിലും വലിയ നിലയിൽ എത്തുമോ ഇല്ലയോ എന്നതിലല്ല എന്റെ ആശങ്ക. മറിച്ച്, ഈ പ്രശസ്തിയെല്ലാം താല്ക്കാലികമാണെന്നും, അത് കടന്നുപോകുന്ന ഒരു ഘട്ടം മാത്രമാണെന്നും മനസ്സിലാക്കാനുള്ള പക്വത അവനുണ്ടാകുമോ എന്നതിലാണ് എന്റെ ശ്രദ്ധ. സ്വന്തം കഠിനാധ്വാനത്തിലൂടെ വേണം അവൻ മനസ്സിൽ വിചാരിച്ച മറ്റ് നേട്ടങ്ങളെല്ലാം സ്വന്തമാക്കാൻ. അങ്ങനെ അവന്റേതായ ഒരു പേര് അവൻ ഉണ്ടാക്കിയെടുക്കണം," മാധവൻ വ്യക്തമാക്കി.
48-ാമത് ജൂനിയർ നാഷണൽ അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിൽ നാല് സ്വർണ്ണവും മൂന്ന് വെള്ളിയും നേടിയ വേദാന്ത് മലേഷ്യൻ ഓപ്പണിലും ഇന്ത്യക്കായി അഞ്ച് സ്വർണ്ണ മെഡലുകൾ സ്വന്തമാക്കി തിളങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

