50 ദിവസത്തിൽ 90 വർക്ക്ഔട്ട് സെഷനുകൾ: ഡിസിയിലെ ട്രാൻസ്ഫോർമേഷനെ കുറിച്ച് ലോകേഷ് കനകരാജ്; ‘അത്രയധികം കഷ്ടപ്പെട്ടാണ് ഈ രൂപത്തിലേക്ക് എത്തിയത്’
text_fieldsലോകേഷ് കനകരാജ്
തമിഴ് സിനിമാലോകത്ത് തന്റേതായ കയ്യൊപ്പ് പതിപ്പിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷ് ആദ്യമായി നായകനായി വേഷമിട്ട 'ഡിസി' തിയറ്ററുകളിൽ വൻ വിജയമായി മുന്നേറുകയാണ്. അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ഈ ആക്ഷൻ ചിത്രം റിലീസ് ചെയ്ത് വെറും രണ്ടാഴ്ചക്കുള്ളിൽതന്നെ ആഗോളതലത്തിൽ 100 കോടി രൂപ ക്ലബ്ബിൽ ഇടംപിടിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.
സിനിമയുടെ ബോക്സോഫീസ് വിജയത്തോടൊപ്പം തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമാവൃത്തങ്ങളിലും സജീവമായി ചർച്ചയാകുന്നത് ചിത്രത്തിനായി ലോകേഷ് കനകരാജ് നടത്തിയ കഠിനമായ ശാരീരിക തയാറെടുപ്പുകളും അസാധാരണമായ മേക്കോവറുമാണ്.
തമിഴ് സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ കൈതി, വിക്രം, ലിയോ, കൂലി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ ലോകേഷ് കനകരാജ്, അഭിനയത്തിലേക്ക് ചുവടുവെക്കുമ്പോൾ ആരാധകർ ഏറെ ആകാംക്ഷയോടെയായിരുന്നു അതിനെ നോക്കിക്കണ്ടത്. സംവിധാനത്തിന്റെ വലിയ ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറി, പൂർണ്ണമായും ഒരു നടന്റെ വേഷത്തിലേക്ക് മാറുക എന്നത് അദ്ദേഹത്തിന് വലിയൊരു വെല്ലുവിളിയായിരുന്നു. എന്നാൽ ആ വെല്ലുവിളിയെ മികച്ച രീതിയിൽ ഏറ്റെടുക്കാൻ താരത്തിന് സാധിച്ചു എന്ന് തെളിയിക്കുന്നതാണ് ചിത്രത്തിന് ലഭിക്കുന്ന ഗംഭീര വരവേൽപ്പ്.
ചിത്രത്തിലെ 'ദേവദാസ്' എന്ന ആക്ഷൻ കഥാപാത്രത്തിന് പൂർണ്ണത നൽകാൻ ലോകേഷ് കനകരാജ് കടുത്ത ശാരീരിക പരിശീലനമാണ് നടത്തിയത്. ഫിറ്റ്നസിന്റെ കാര്യത്തിൽ വലിയ ശ്രദ്ധ നൽകേണ്ട ഒരു വേഷമായിരുന്നു അതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
‘വലിയ തോതിൽ ശാരീരികമായി കഷ്ടപ്പെട്ട് പണിയെടുക്കുന്നത് എനിക്ക് തുടക്കത്തിൽ വളരെ എളുപ്പമുള്ള കാര്യമല്ലായിരുന്നു, എങ്കിലും ആ പ്രക്രിയയിലൂടെ കടന്നുപോകാൻ ഞാൻ പൂർണ്ണമായും തയാറായിരുന്നു. ഈ രൂപമാറ്റത്തിനായി ഞാൻ 50 ദിവസങ്ങളും 90 വർക്ക്ഔട്ട് സെഷനുകളും നൽകി.
രാവിലെയും വൈകുന്നേരവും ദിവസേന രണ്ട് നേരം ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുക എന്നത് അത്ര ലളിതമായ കാര്യമല്ല. രാവിലെ ജിമ്മിൽ കഠിനാധ്വാനം ചെയ്ത്, അതേ ഊർജത്തോടെയും മടുപ്പില്ലാതെയുമാണ് അടുത്ത ദിവസത്തെയും സെഷനായി ഞാൻ തയാറെടുത്തിരുന്നത്. അത്രയധികം കഷ്ടപ്പെട്ടാണ് ഈ രൂപത്തിലേക്ക് എത്തിയതെന്ന്’ ലോകേഷ് പറയുന്നു.
പൊലീസിന്റെ ക്രൂരതക്കും അതിക്രമങ്ങൾക്കും ഇരയാകുന്ന ഒരു സാധാരണ കുടുംബത്തെ സംരക്ഷിക്കാൻ രംഗത്തിറങ്ങുന്ന 'ദേവദാസ്' എന്ന ശക്തമായ കഥാപാത്രത്തെയാണ് ലോകേഷ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. കേവലം അടിപിടി രംഗങ്ങൾ മാത്രമുള്ള ഒരു ചിത്രമെന്നതിലുപരി, അതിജീവനത്തിന്റെയും നീതിക്കായുള്ള പോരാട്ടത്തിന്റെയും പശ്ചാത്തലത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ചിത്രത്തിലെ ലോകേഷിന്റെ സ്ക്രീൻ പ്രസൻസിനും ആക്ഷൻ രംഗങ്ങളിലെ പ്രകടനത്തിനും തിയറ്ററുകളിൽ വലിയ കയ്യടിയാണ് ലഭിക്കുന്നത്.
ലോകേഷിന്‍റെ പ്രകടനത്തിനൊപ്പം തന്നെ ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പ്രകടനവും വലിയ രീതിയിൽ പ്രശംസിക്കപ്പെടുന്നുണ്ട്. ലോകേഷിനൊപ്പം വാമിഖ ഗബി, സഞ്ജന കൃഷ്ണമൂർത്തി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരുടെ പ്രകടനവും ചിത്രത്തിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.ആടുകളം നരേൻ, തലൈവാസൽ വിജയ്, കസ്തൂരി രാജ തുടങ്ങിയ പ്രഗത്ഭരായ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ആവേശവും ഗൗരവവും വർധിപ്പിക്കുന്നുണ്ട്. മുകേഷ് ജി യുടെ കാമറയും, സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരന്റെ നിർമാണവും ചിത്രത്തിന് വലിയ ദൃശ്യഭംഗി നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

