‘വിജയ്‌യുടെ രാഷ്ട്രീയ വിജയം കണ്ട് അസൂയ തോന്നുന്നു’; തമിഴ് രാഷ്ട്രീയത്തെക്കുറിച്ച് പവൻ കല്യാൺ
text_fieldsഹൈദരാബാദ്: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ വൻ വിജയം കൈവരിച്ചതിനെക്കുറിച്ച് രസകരമായ പരാമർശവുമായി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാൺ. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശത്തെയും തുടർന്നുള്ള വിജയത്തെയും താൻ അസൂയയോടെയാണ് നോക്കിക്കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു പൊതുപരിപാടിക്കിടെയായിരുന്നു പവൻ കല്യാണിന്റെ പ്രതികരണം.
‘തമിഴ്നാട് രാഷ്ട്രീയത്തെ നോക്കുമ്പോൾ എനിക്ക് അസൂയ തോന്നുന്നു. വളരെ നിസ്സാരമായാണ് അവർ അത് നേടിയെടുത്തത്. കട്ടൗട്ടുകളും ഹോളോഗ്രാമുകളും ഉപയോഗിച്ച് അവർ സന്തോഷത്തോടെ തെരഞ്ഞെടുപ്പിൽ വിജയിച്ചു. എന്നാൽ ഞാൻ 15 വർഷത്തോളം തെരുവുകളിൽ അലഞ്ഞുനടന്നു. ഞാൻ തമാശ പറയുന്നതാണ്’ പവൻ കല്യാൺ പറഞ്ഞു. എന്നാൽ, രാഷ്ട്രീയത്തിലേക്ക് കടന്നുവരുമ്പോൾ ഉത്തരവാദിത്തങ്ങൾ വലുതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ലക്ഷക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷകൾ തിരിച്ചറിയാൻ വലിയ അറിവും പക്വതയും ആവശ്യമാണ്. താൻ എന്തുകൊണ്ടാണ് കഴിഞ്ഞ 15 വർഷം ഇത്രയധികം കഷ്ടപ്പെട്ടതെന്ന് ഇപ്പോൾ മനസ്സിലാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2014ലാണ് പവൻ കല്യാൺ ജനസേന പാർട്ടി രൂപീകരിച്ചത്. തുടക്കത്തിൽ വലിയ തിരിച്ചടികൾ നേരിട്ട പാർട്ടിക്ക് 2019ലെ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ എൻ. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടിയുമായി ചേർന്ന് മത്സരിച്ച 2024ലെ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുകയും പവൻ കല്യാൺ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയാവുകയും ചെയ്തു.
അതേസമയം, വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായതിൽ അഭിനന്ദനം അറിയിച്ച് സൂപ്പർതാരം ചിരഞ്ജീവി വിജയുമായി ഫോണിൽ സംസാരിച്ചു. ജനക്ഷേമകരമായ ഭരണം കാഴ്ചവെക്കാനും എം.ജി.ആറിനെപ്പോലെ ജനങ്ങളുടെ ഹൃദയത്തിൽ ഇടംപിടിക്കാനും വിജയ്‌ക്ക് കഴിയട്ടെ എന്ന് ചിരഞ്ജീവി ആശംസിച്ചു. നേരത്തെ, വിജയ്‌യുടെ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ചിരഞ്ജീവി പിന്തുണ നൽകിയതിനും വിജയ് നന്ദി രേഖപ്പെടുത്തി.
രണ്ട് വർഷം മാത്രം പ്രായമുള്ള രാഷ്ട്രീയ പാർട്ടിയുമായി എത്തി, ദശാബ്ദങ്ങളായി തമിഴ്‌നാട് ഭരിക്കുന്ന ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ പാർട്ടികളെ അട്ടിമറിച്ചാണ് വിജയ് അധികാരത്തിലെത്തിയത്. എം.ജി.ആർ, ജയലളിത തുടങ്ങിയ അതുല്യരായ നടീനടന്മാരുടെ പാത പിന്തുടർന്നാണ് വിജയ്‌യുടെ ഈ രാഷ്ട്രീയ കുതിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

