പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു
text_fieldsഭാരതിരാജ
ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകൻ ഭാരതിരാജ (84) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് കുറച്ചുനാളായി ചെന്നൈയിലെ വസതിയിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം. മകൻ മനോജിന്റെ വിയോഗത്തിന് ശേഷം ഭാരതിരാജയുടെ ആരോഗ്യനില വഷളായിരുന്നു.
തമിഴ് സിനിമാ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു ഭാരതിരാജ. 1977ൽ 'പതിനാറ് വയതിനിലെ' എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധാന രംഗത്തെ അരങ്ങേറ്റം. തുടർന്ന് കിഴക്കേ പോകുമെ, സിഗപ്പു റോജാകൾ, നിഴൽഗൽ, അലൈകൾ ഓയിവതില്ലൈ, മുതൽ മര്യാദൈ തുടങ്ങി നിരവധി വിഖ്യാത ചിത്രങ്ങൾ അദ്ദേഹം ഒരുക്കി. 2013ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായിരുന്നു.
2020ൽ പുറത്തിറങ്ങിയ മീണ്ടും ഒരു മര്യാദൈ ആണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം. മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിൽ ഒരുങ്ങിയ തുടരും എന്ന ചിത്രത്തിൽ സ്റ്റണ്ട് മാസ്റ്ററായും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥകളും അവിടുത്തെ ജീവിതവും റിയലിസ്റ്റിക്കായി വെള്ളിത്തിരയിൽ എത്തിക്കുന്നതിൽ അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. തമിഴ് സിനിമയെ സ്റ്റുഡിയോകളിൽ നിന്നും പുറത്തേക്ക്, യഥാർത്ഥ ഗ്രാമീണ അന്തരീക്ഷത്തിലേക്ക് കൊണ്ടുവന്നത് ഭാരതിരാജയുടെ സിനിമകളാണ്.
തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളായ രാധിക, കാർത്തിക്, രാധ, രേവതി, വിജയശാന്തി തുടങ്ങിയ ഒട്ടനവധി പ്രതിഭകളെ സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയത് ഭാരതിരാജയാണ്. കമലഹാസൻ, രജനീകാന്ത്, ശിവാജി ഗണേശൻ തുടങ്ങിയ മുൻനിര താരങ്ങൾക്ക് കരിയർ ബ്രേക്ക് കഥാപാത്രങ്ങൾ നൽകാനും അദ്ദേഹത്തിന് കഴിഞ്ഞു. തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ ഭാരതിരാജക്ക് ആറ് തവണ ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. കലാമേഖലയിലെ സംഭാവനകൾ പരിഗണിച്ച് രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിരുന്നു.
2024 മാർച്ചിൽ ഹൃദയാഘാതം മൂലം മകനും സംവിധായകനുമായ മനോജ് ഭാരതിരാജയുടെ അപ്രതീക്ഷിത വിയോഗം അദ്ദേഹത്തെ മാനസികമായി തളർത്തിയിരുന്നു. മകന്റെ മരണശേഷം ഭാരതിരാജയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. ഈ തീരാനഷ്ടം അദ്ദേഹത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മകൻ മനോജ് ജനിച്ച് ഒരു വർഷത്തിനുശേഷമാണ് 1977ൽ 'പതിനാറ് വയതിനിലെ' എന്ന വിഖ്യാത ചിത്രത്തിലൂടെ ഭാരതിരാജ സംവിധായകനായി സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

