നാല് മാസംകൊണ്ട് 15 കിലോ കൂട്ടി, മൂന്ന് മാസംകൊണ്ട് കുറച്ചു; നിമിഷയുടെ കഠിനമായ ഫിറ്റ്നസ് യാത്രയെ കുറിച്ച് ട്രെയിനർ
text_fieldsഫിറ്റ്നസ് ട്രെയിനർ അലി ഷിഫാസ് നിമിഷ സജയനോടൊപ്പം
ചലച്ചിത്ര കഥാപാത്രങ്ങൾക്കായി താരങ്ങൾ നടത്തുന്ന കഠിനമായ ശരീരമാറ്റങ്ങളുടെ പിന്നാമ്പുറ വിശേഷങ്ങൾ പങ്കുവെച്ച് ഫിറ്റ്നസ് ട്രെയിനർ അലി ഷിഫാസ്. നടിമാരായ നിമിഷ സജയൻ, രജിഷ വിജയൻ എന്നിവരുടെ ഭാരം കൂട്ടലും കുറക്കലും കടുത്ത ശാരീരിക മാനസിക വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് കൊച്ചി പാർക്ക്‌വേ ഫിറ്റ്നസ് ഹെഡ് ട്രെയിനറായ അലി വ്യക്തമാക്കുന്നു.
‘ബബിത സിങ് റിപ്പോർട്ടിങ്’ എന്ന സിനിമയിലെ കഥാപാത്രത്തിനായി നാല് മാസത്തിനുള്ളിൽ നിമിഷക്ക് കൂട്ടേണ്ടി വന്നത് 15 കിലോ ഭാരമാണ്. വണ്ണമുള്ള കഥാപാത്രത്തിനായി നിമിഷ കലോറി അളവ് മൂന്നിരട്ടിയാക്കിയത് ഹോർമോൺ വ്യതിയാനത്തിനും കടുത്ത ശാരീരിക അസ്വസ്ഥതകൾക്കും കാരണമായി. എന്നാൽ ഷൂട്ടിങ്ങിന് ശേഷം കടുത്ത തളർച്ചകളെയും തലകറക്കത്തെയും അതിജീവിച്ച് വെറും മൂന്ന് മാസം കൊണ്ട് താരം വീണ്ടും 15 കിലോ കുറച്ച് പഴയ രൂപത്തിലേക്ക് നിമിഷ തിരിച്ചെത്തി.
ഹോർമോൺ വ്യതിയാനം മൂലം ഭാരം കൂടിയ നടി രജിഷ വിജയൻ ആറുമാസം ദിവസം രണ്ടുനേരം വീതം കഠിന വർക്കൗട്ടുകൾ ചെയ്താണ് ഭാരം കുറച്ചത്. ഭാരം കുറക്കാൻ ആറുമാസം നീണ്ട കൃത്യമായ പ്ലാനിങ് ആണ് രജിഷ നടത്തിയത്. വെയ്റ്റ് ട്രെയിനിങ്ങും ബോക്സിങ്ങും ഉൾപ്പെടെയുള്ള വ്യായാമങ്ങൾക്കിടയിൽ ഭാരം കുറയാത്ത ഘട്ടമുണ്ടായെങ്കിലും താരം ലക്ഷ്യം കൈവരിച്ചു.
കോവിഡ് ലോക്ക്ഡൗണിന് ശേഷം നടൻ സിജു വിൽസണെ മൂന്ന് മാസം കൊണ്ട് ഒരു കഥാപാത്രത്തിനായി ഒരുക്കിയതാണ് അലി ഷിഫാസിന്റെ കരിയറിൽ വഴിത്തിരിവായത്. പിന്നീട് കല്യാണി പ്രിയദർശൻ, സംയുക്ത, ഐശ്വര്യ ലക്ഷ്മി, അന്ന ബെൻ തുടങ്ങിയ പ്രമുഖ താരങ്ങളും അലിയുടെ കീഴിൽ ഫിറ്റ്നസ് പരിശീലനം തേടിയെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

