നിശ്ശബ്ദതയിലെ നോവിൻ ശബ്ദഗോപുരങ്ങൾ
text_fieldsനമുക്ക് ചുറ്റും ഒരു വെളിച്ചമുണ്ട്. ആ വെളിച്ചമാണ് മുന്നോട്ടു നീങ്ങാൻ പ്രേരിപ്പിക്കുന്നത്. അന്തരാത്മാവിന്റെ പിടച്ചിലിനും ഞെരുക്കത്തിനും ഒടുവിൽ ഒരു കവിത പിറക്കുന്നു. ദുഃഖത്തിലും സന്തോഷത്തിലും പ്രണയത്തിലും വിരഹത്തിലും ഒരുപാട് മനുഷ്യർ നമ്മളിലൂടെ കടന്നുപോകും. ആ കടന്നുപോയവരെക്കുറിച്ച്, അവരുടെ അനുഭവങ്ങളെ കുറിച്ച് കോറിയിട്ട, ഹൈക്കു കവിതകൾക്ക് സമാനമായ കവിതകൾ നിറഞ്ഞ പുസ്തകമാണ് സിയാദ് എം. ഷംസുദീന്റെ ‘വൈരാഗിയുടെ പുസ്തകം.’
തിരക്കേറിയ ലോകത്ത്, വായിക്കാൻ സമയമില്ലെന്ന് സ്വയം തീരുമാനിച്ചവർക്ക് എളുപ്പത്തിൽ വായിച്ചു തീർക്കാവുന്ന ഒരു പുസ്തകമാണിത്. എളുപ്പം വായിച്ചുതീർത്താലും മനസ്സിൽനിന്ന് അത്ര പെട്ടെന്നൊന്നും ഈ കവിതകൾ മാഞ്ഞുപോവില്ല. അത്രയും ആഴത്തിൽ ഇതിലെ ഓരോ വരിയും മനസ്സിൽ വേരുറപ്പിക്കും.
നീലോഫീർ ഡെമിർ, ഐലൻ കുർദി ഈ പേരുകൾ അത്ര പെട്ടെന്ന് മറക്കാൻ ഇടയില്ല. 2015 സെപ്റ്റംബറിലാണ് തുർക്കിയ കടൽത്തീരത്ത് ഐലൻ കുർദിയുടെ കുഞ്ഞ് ശരീരം മണലിൽ പൂഴ്ന്ന് കിടന്നത്. ഈ വാർത്ത പുറംലോകം അറിയുന്നത് നീലോഫീർ ഡെമിർ എന്ന ഫോട്ടോ ജേണലിസ്റ്റിലൂടെ ആയിരുന്നു. നീലോഫീർ ഡെമിർ എന്നാൽ അറബിയിൽ നീലത്താമര എന്നർഥം. 2024ൽ ഗസ്സ മുനമ്പിലെ അൽവാഹയിലെ ഏറ്റവും മനോഹരമായ ഒരു പൂന്തോട്ടം ഇസ്രായേൽ ബോംബിട്ട് തകർത്തു. ഫലസ്തീനിലെ പൂന്തോട്ടങ്ങളിൽ പിന്നെയും ബോംബുകൾ വീണു. ഖബറുകളിൽ വിരിഞ്ഞ പൂക്കൾക്കാകട്ടെ ചോരയുടെ മണവും. ഫലസ്തീന്റെ ദേശീയ പുഷ്പമായ ഫാക്വവാ ഐറിസ് എന്ന പൂവാണ് ഈ പുസ്തകത്തിന്റെ പുറം ചട്ടയിൽ. ഒരുപാട് പേരുടെ ജീവിതത്തിന് കാവലാളായ ആളുകളുടെ കഥകളാണ് ഇവിടെ കവിതകളായി പുനർജനിക്കുന്നത്. ഒഴുകുന്ന ചോരയെയാണ് സിയാദ് തന്റെ തൂലികയിലൂടെ കോറിയിടുന്നത്.
എഴുതി തീർന്നതുകൊണ്ടോ പ്രസിദ്ധീകരിച്ചതുകൊണ്ടോ ഒരു പുസ്തകത്തിന്റെ ആയുസ്സ് തീരുന്നില്ല. പറഞ്ഞും അറിഞ്ഞും ഒരു പുസ്തകത്തെ കൂടുതൽ പേർ വായിക്കുമ്പോൾ, അതിലെ കഥാപാത്രങ്ങളും സംഭവവികാസങ്ങളും ചർച്ചക്ക് വിഷയമാവുന്നിടത്താണ് ഓരോ കഥാകാരനും വീണ്ടും എഴുതാൻ പ്രേരിതനാകുന്നത്. കവിതയും ഏകാന്തതയും കൂട്ടുള്ള, ജീവിതത്തിന്റെ പ്രാർഥനപോലെ അയാൾ എഴുതുകയാണ്. മാധ്യമപ്രവർത്തകനായ എഴുത്തുകാരൻ, സിയാദ് എം. ഷംസുദീനെ ഇങ്ങനെ വിശേഷിപ്പിക്കാം. ഒരു മാധ്യമപ്രവർത്തകന്റെ ഭാഷയിൽ പറഞ്ഞാൽ ‘The poetry of slug’. എഴുത്തുകാരനെ തൊട്ടുപോയ പ്രിയപ്പെട്ട മനുഷ്യരാണ് ഈ കവിതയിലെ കഥാപാത്രങ്ങൾ. വേർപാടുകളിൽ വിലപിക്കുന്നവർ, പ്രണയത്തിന്റെ ചൂടും വിരഹത്തിന്റെ വേദനയും അനുഭവിക്കുന്നവർ, അങ്ങനെ നമ്മളിൽ ഓരോരുത്തരും ഈ കവിതകളിൽ വന്നു പോകും.
പ്രണയം പറയാൻ പറ്റാതെ പോയ ഒരുവന്റെ നിസ്സഹായത, യുദ്ധ മുനമ്പുകളിൽ പകച്ചുനിന്ന മനുഷ്യരുടെ വിലാപങ്ങൾ, റൂമിയും ജിബ്രാനും കടന്നുപോകുന്ന ഈ ഹൈക്കു കവിതകൾ രാഷ്ട്രീയ വിചാരങ്ങളുടെ ലോകം കൂടിയാണ് തുറന്നുകാട്ടുന്നത്. ഉള്ളിലെ അനവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാണ് ‘വൈരാഗിയുടെ പുസ്തകം’ ശ്രമിക്കുന്നത്. എന്താണ് നമുക്ക് ചുറ്റും നടക്കുന്നതെന്ന് കണ്ണുതുറന്ന് കാണാൻ, അനുഭവിക്കാനുള്ള അവസരംകൂടിയാണ് ഈ പുസ്തകം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.