സിസിലി മ്യൂസിയത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന നവോത്ഥാന പെയിന്‍റിങ്ങുകൾ മോഷണം പോയി
text_fieldsമോഷ്ടിക്കപ്പെട്ട പെയിന്‍റിങ്ങുകൾ
കെയ്റോ: ഇറ്റലിയിലെ സിസിലിയിലുള്ള മ്യൂസിയത്തിൽ നിന്ന് വിലമതിപ്പുള്ള നാല് നവോത്ഥാന കാലഘട്ടത്തിലെ പെയിന്‍റിങ്ങുകൾ മോഷ്ടിക്കപ്പെട്ടു. ഇറ്റാലിയൻ സാംസ്കാരിക മന്ത്രി അലസ്സാൻഡ്രോ ഗിയുലിയാണ് ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മെസ്സീനയിലെ റീജിയണൽ ഇന്റർ ഡിസിപ്ലിനറി മ്യൂസിയത്തിൽ നിന്ന് ശനിയാഴ്ച രാത്രിയാണ് ചരിത്രപ്രസിദ്ധനായ ആന്റണെല്ലോ ഡാ മെസ്സീനയുടെ ചിത്രങ്ങൾ കവർന്നത്. സാൻ ഗ്രിഗോറിയോ പോളിപ്റ്റിക്കിന്റെ മൂന്ന് പാനലുകളും, മഡോണ വിത് ചൈൽഡ് ആന്റ് ക്രൈസ്റ്റ് ഇൻ പിയെറ്റ എന്ന ഇരട്ടപ്പാർശ്വ പാനലുമാണ് പ്രധാനമായും നഷ്ടപ്പെട്ടത്.
അലാം മുഴങ്ങാതെ മോഷ്ടാക്കൾക്ക് മ്യൂസിയത്തിനുള്ളിൽ പ്രവേശിക്കാൻ കഴിഞ്ഞത് എങ്ങനെയെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അതീവ രഹസ്യമായി ആസൂത്രിതം നടത്തിയ കവർച്ചയാണിതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രഥമിക നിഗമനം. അതീവ സുരക്ഷയോടെ സൂക്ഷിച്ചിരുന്ന ഡിസ്‌പ്ലേ കേസിൽ നിന്നാണ് മഡോണയുടെ ചിത്രം നീക്കം ചെയ്തിരിക്കുന്നത്.
ഈ ചിത്രങ്ങളെല്ലാം മരത്തിന്റെ പാനലുകളിൽ തീർത്തതായതിനാൽ എളുപ്പത്തിൽ ചുരുട്ടി എടുത്തു കൊണ്ടുപോകാൻ കഴിയാത്തവയാണ്. അതിനാൽ തന്നെ വലിയ തയാറെടുപ്പുകളോടെയാണ് കുറ്റവാളികൾ എത്തിയതെന്ന് വ്യക്തമാകുന്നു.
‘ഇത് മ്യൂസിയത്തിനും നമ്മുടെ നഗരത്തിനും സമൂഹത്തിനും ലോകകലാ ലോകത്തിനും തന്നെ വലിയ നഷ്ടമാണ്’ എന്ന് മ്യൂസിയം ഡയറക്ടർ മാരിസ മെർക്യൂരിയോ വേദനയോടെ പ്രതികരിച്ചു. ശനിയാഴ്ച രാത്രി 9:50ഓടെയാണ് ഈ മോഷണം നടന്നതെന്നാണ് കരുതുന്നത്.
15-ാം നൂറ്റാണ്ടിൽ സിസിലിയിൽ ജനിച്ചുവളർന്ന ആന്റണെല്ലോ ഡാ മെസ്സീന, ആദ്യകാല നവോത്ഥാന കാലഘട്ടത്തിലെ പ്രശസ്തരായ മാസ്റ്റർ പെയിന്റർമാരിൽ ഒരാളാണ്. 1473ൽ സാന്റാ മറിയ മഠത്തിനായി കമ്മീഷൻ ചെയ്ത അദ്ദേഹത്തിന്റെ മാസ്റ്റർപീസുകളിലൊന്നാണ് സാൻ ഗ്രിഗോറിയോ പോളിപ്റ്റിക്.
മെസ്സീന മേയർ ഫെഡറിക്കോ ബാസിൽ ഈ ഹീനമായ കൃത്യത്തെ ശക്തമായി അപലപിച്ചു. മെസ്സീനയിലെ ജനങ്ങളുടെ പൈതൃകത്തിനുമേറ്റ കടുത്ത പ്രഹരമാണിതെന്നും, നഗരം തന്റെ ചരിത്രം അടിയറവ് വെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യൂറോപ്യൻ മ്യൂസിയങ്ങളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് വലിയ ആശങ്കകളാണ് ഈ സംഭവം വീണ്ടും ഉയർത്തുന്നത്. അടുത്തിടെ ഇറ്റലിയിലെ മറ്റൊരു മ്യൂസിയത്തിൽ നിന്ന് പ്രശസ്ത ചിത്രങ്ങളായ സെസാൻ, റെനുവാർ, മാറ്റിസ് എന്നിവരുടെ രചനകൾ കവർന്നതും, കഴിഞ്ഞ വർഷം പാരീസിലെ ലൂവ്ര് മ്യൂസിയത്തിലുണ്ടായ സുരക്ഷാ വീഴ്ചയും യൂറോപ്പിൽ പുരാവസ്തുക്കളും വിലമതിക്കാനാവാത്ത കലാസൃഷ്ടികളും എത്രകണ്ട് സുരക്ഷിതമാണെന്ന ചോദ്യം ശക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

