മദ്യപിക്കാൻ പണം നല്‍കാത്തതിന് വെടിവെച്ചു: യുവാവിന് പരിക്ക്; പ്രതി അറസ്റ്റിൽ
text_fieldsകാട്ടാക്കട: ക്രിസ്മസ് ദിവസം മദ്യപിക്കാൻ പണം നല്കാത്തതിനെചൊല്ലിയുള്ള തര്‍ക്കത്തിൽ സഹോദരിക്കൊപ്പം താമസിക്കുന്നയാളെ യുവാവ് വെടിവച്ചു. പരിക്കേറ്റ തൂങ്ങാംപാറ ഊന്നാംപാറ പെരുംകുളത്തിന് സമീപം ഗായത്രി ഭവനിൽ വാടകക്ക് താമസിക്കുന്ന അജിത്തിനാണ് (27) വെടിയേറ്റത്.
ഇയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് സജീവ് (28) നെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. സജീവന്റെ സഹോദരിയുടെ ഒപ്പം താമസിക്കുന്നയാളാണ് അജിത്ത്.
സംഭവദിവസം സജീവൻ അജിത്തിനോടും സഹോദരിയോടും മദ്യപിക്കാൻ പണം ആവശ്യപ്പെട്ടു. ഇതിന്റെ പേരിൽ ഇരുവരും തമ്മിലുള്ള വാക്കേറ്റം കൈയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. ഇതിനിടെയാണ് വീട്ടിലുണ്ടായിരുന്ന എയർഗൺ എടുത്ത് സജീവൻ അജിത്തിനുനേരെ വെടിയുതിർത്തത്. അജിത്തിന്റെ പിറകിലാണ് വെടിയേറ്റത്. വീണ്ടും വെടി ഉതിര്‍ത്തെങ്കിലും അജിത്ത് ഒഴിഞ്ഞു മാറിയതിനാൽ കൊണ്ടില്ല.
പിന്നാലെ കുഴഞ്ഞുവീണ അജിത്തിനെ നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ കാട്ടാക്കട പൊലീസാണ് ആശുപത്രിയിൽ കൊണ്ടുപോയത്. ഒളിവിൽപോയ സജീവനെ വെള്ളിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കാട്ടാക്കട ജ്യുഡീഷ്യല്‍ മജസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

