വീട് കുത്തിത്തുറന്ന് 30 പവൻ സ്വർണം കവർന്നു
text_fieldsമോഷണം നടന്ന വീട്ടിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നു
പെരുവെമ്പ്: വീട് കുത്തിത്തുറന്ന് 30 പവൻ സ്വർണാഭരണങ്ങൾ കവർന്നു. കിണാശേരി, തോട്ടുപാലത്തെ ചിത്രകൂടം ഹൗസിൽ കോമളൻ കുട്ടി- കൃഷ്ണകുമാരി ദമ്പതികളുടെ വീട്ടിൽനിന്നാണ് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടത്.
ഇവർ മംഗലാപുരത്ത് താമസിക്കുന്ന മകളുടെ വീട്ടിലേക്ക് പോയ സമയത്താണ് മോഷണം. എട്ടാം തീയതി ഉച്ചക്ക് വീട്ടിൽനിന്ന് മംഗലാപുരത്തേക്ക് പോയ ഇവർ 11ന് വൈകീട്ട് അഞ്ചിനാണ് തിരിച്ചെത്തിയത്.
അയൽവാസികൂടിയായ ബന്ധു പൂച്ചെടികൾ നനക്കാനായി വീട്ടിലെത്തിയ സമയത്താണ് മുൻവാതിൽ തുറന്ന നിലയിൽ കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പാലക്കാട് സൗത്ത് പൊലീസ് തുടക്കത്തിൽ അന്വേഷണം നടത്തിയെങ്കിലും പുതുനഗരം പൊലീസ് സ്റ്റേഷൻ പരിധിയാണെന്ന് മനസ്സിലാക്കുകയും അവിടുത്തെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ചെയ്തു. മുൻവാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കൾ അലമാരയും കുത്തിതുറന്നാണ് മോഷണം നടത്തിയത്. ആറ് സെറ്റ് കമ്മൽ, നാല് മാല, അഞ്ച് സ്വർണനാണയം, നാലു വള, ബ്രേസ് ലെറ്റ്, ലോക്കറ്റ് എന്നിവയാണ് നഷ്ടപ്പെട്ടത്. രവികുമാർ, സുനി എന്നിവരുടെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തി.
പി.പി. ആനന്ദിന്റെ നേതൃത്വത്തിലുള്ള സയന്റിഫിക് സംഘവും ഡോഗ്സ്കോഡിലെ ഹെയർലി എന്ന നായെ ഉപയോഗിച്ചുള്ള പരിശോധനയും നടത്തി.
ചിറ്റൂർ ഡി.വൈ.എസ്.പി, പുതുനഗരം ഇൻസ്പെക്ടർ എസ്. രജീഷ്, എസ്.ഐ കെ. ശിവദാസ്, എം. വിജയകുമാർ, എം. മോഹൻദാസ്, സജു എന്നിവർ സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

