ട്യൂഷൻ സെന്‍ററുടമയുമായി തർക്കം; ഡൽഹിയിൽ വിദ്യാർഥിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു
text_fieldsന്യൂഡൽഹി: ഡൽഹിയിൽ ട്യൂഷൻ സെന്‍ററുടമയുമായുള്ള തർക്കത്തെ തുടർന്ന് യുവാവ് വിദ്യാർഥിയെ കുത്തി പരിക്കേൽപ്പിച്ചു. സംഘം വിഹാറിൽ തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. അഭിഷേക് എന്ന വിദ്യാർഥിക്കാണ് കുത്തേറ്റത്. സംഭവത്തിൽ ശിശ്പാൽ എന്നയാളെ അറസ്റ്റുചെയ്തതായി പൊലീസ് അറിയിച്ചു.
സംഘം വിഹാർ സ്വദേശിയായ മഹേഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ട്യൂഷൻ സെന്‍റർ. ശിശ്പാലും സഹോദരനും ട്യൂഷൻ സെന്‍ററിനു പുറത്ത് ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു. തിങ്കളാഴ്ച രാത്രി ട്യൂഷൻ ക്ലാസിന് പുറത്ത് ഇവർ ബഹളമുണ്ടാക്കുകയും വഴിയാത്രക്കാരെ അസഭ്യം പറയുകയും ചെയ്തു. മഹേഷ് ഇവരോട് പിരിഞ്ഞുപോവാൻ ആവശ്യപ്പെട്ടപ്പോൾ ഇരുവരും മഹേഷിനെ അധിക്ഷേപിക്കുകയായിരുന്നു. ഇത് സംഘർഷത്തിലേക്ക് നയിച്ചു. തുടർന്ന് സമീപത്ത് നിന്നിരുന്ന അഭിഷേകിന്‍റെ തലക്ക് ശിശ്പാൽ കുത്തികൊണ്ടുകുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ പ്രതികൾ വീട്ടിലേക്ക് ഓടിക്കയറുകയും വീടിന്‍റെ മുകൾനിലയിൽ നിന്ന് ആൾക്കൂട്ടത്തിനുനേരെ കല്ലെറിയുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.