മദ്യലഹരിയിൽ ഡോക്ടർ ശസ്ത്രക്രിയ നടത്തി; ഗർഭിണി മരിച്ചു
text_fieldsലഖ്‌നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപുർ ജില്ലയിൽ മദ്യലഹരിയിലായിരുന്ന ഡോക്ടർ ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് ഗർഭിണി മരിച്ചതായി പരാതി. സംഭവത്തിൽ രണ്ട് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു.
പുവായൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ കകർഹ ഗ്രാമത്തിൽ നിന്നുള്ള 22കാരിയായ ജൂലിയാണ് മരിച്ചത്. സെപ്റ്റംബർ എട്ടിന് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുടുംബം സ്വകാര്യ ആംബുലൻസിൽ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ പുവായനിലെത്തിയപ്പോൾ ആംബുലൻസ് ഡ്രൈവർ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാൻ കുടുംബത്തോട് നിർദേശിച്ചു.
ആശുപത്രിയിലുണ്ടായിരുന്ന ഡോ. ഫിറോസ് നഗരത്തിൽനിന്ന് ഡോ. കെ.പി.യെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഡോ. കെ.പി ജൂലിയെ ശസ്ത്രക്രിയ നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ശസ്ത്രക്രിയ നടത്തുമ്പോൾ ഡോക്ടർ മദ്യലഹരിയിലായിരുന്നുവെന്നാണ് എഫ്.ഐ.ആറിലെ ആരോപണം.
രാത്രിയോടെ ജൂലി ആൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും പിന്നീട് ആരോഗ്യനില വഷളായതോടെ ബറേലിയിലെ ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശിച്ചു. ബറേലിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ജൂലി മരിക്കുകയായിരുന്നു.കുഞ്ഞ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ ഡോ. കെ.പിക്കും ഡോ. ഫിറോസിനുമെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 105 പ്രകാരം കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യക്കുള്ള കേസ് പൊലീസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് ഷാജഹാൻപുർ അഡീഷണൽ പൊലീസ് സൂപ്രണ്ട് (റൂറൽ) ദീക്ഷ ഭവാരെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

