തോക്ക് ചൂണ്ടി കാറും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
text_fieldsആലുവ: ഹൈവേയിൽ തോക്ക് ചൂണ്ടി കാറും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. മണ്ണാർക്കാട് കാഞ്ഞിരംകുന്നം കച്ചേരിപ്പറമ്പ് ചെറുമലയിൽ മുഹമ്മദ് മുഹ്സിനെയാണ് (28) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചാം പ്രതിയാണ് ഇയാൾ. സംഭവത്തിൽ നേരിട്ട് പങ്കെടുത്തവരും സഹായിച്ചവരും ഉൾപ്പെടെ 13 പേർ അറസ്റ്റിലായി. കഴിഞ്ഞ മാർച്ച് 31ന് ആലുവ കമ്പനിപ്പടി ഭാഗത്തായിരുന്നു സംഭവം.
തനിക്ക് കൊണ്ടുവന്ന ഹാൻസ് തട്ടിയെടുക്കാൻ മുഖ്യപ്രതിയായ മുജീബ് തന്നെ ക്വട്ടേഷൻ കൊടുക്കുകയായിരുന്നു. കാറും ഹാൻസും തട്ടിയെടുത്ത് മറിച്ച് വിൽക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് മുഴുവൻ പ്രതികളെയും പിടികൂടി. നെടുമ്പാശ്ശേരി സ്റ്റേഷനിൽ ഇയാൾക്കെതിരെ സമാന സ്വഭാവമുള്ള കേസുണ്ട്.
ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്.ഐമാരായ സി.ആർ. ഹരിദാസ്, വി.എൽ. ആനന്ദ്, കെ.പി. ജോണി, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, എച്ച്. ഹാരിസ്, കെ.എം. മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.