ശല്യപ്പെടുത്തിയതിന് പിതാവ് മർദിച്ചു; 16കാരിയെ മഴുകൊണ്ട് വെട്ടിക്കൊന്നു
text_fieldsന്യൂഡൽഹി: മാസങ്ങളായി ശല്യപ്പെടുത്തിയിരുന്ന യുവാവ് 16കാരിയെ മഴുകൊണ്ട് വെട്ടിക്കൊന്നു. ചൊവ്വാഴ്ചയാണ് 21കാരൻ അറസ്റ്റിലായത്. അയൽവാസിയായ പ്ലസ് വൺ വിദ്യാർഥിനിയെ കൊലപ്പെടുത്തിയ ശേഷം നാടുവിട്ട പ്രതിയെ ഹരിയാനയിലെ സഹോദരിയുടെ വീട്ടിൽ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
'സൗത്ത് കാമ്പസ് പൊലീസ് സ്റ്റേഷനിൽ നിന്നാണ് പെൺകുട്ടിയെ വെട്ടിക്കൊലപ്പെടുത്തിയതായി ഞങ്ങൾക്ക് സന്ദേശം ലഭിച്ചത്. അവളെ സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പ്രതിയെ പിടികൂടിയിട്ടുണ്ട്' -പൊലീസ് കമീഷണർ ഇൻഗിത് പ്രതാപ് സിങ് പറഞ്ഞു.
ഡൽഹിയിലെ മോട്ടിഭാഗ് പ്രദേശത്തുകാരനായ പ്രതി പ്രവീൺ തൊഴിൽരഹിതനായിരുന്നു. മാസങ്ങളായി പിറകേനടന്ന് ശല്യം ചെയ്യുന്നത് സഹിക്ക വയ്യാതെ പെൺകുട്ടി ഇക്കാര്യം പിതാവിനോട് തുറന്നു പറഞ്ഞു. ഇതോടെ പിതാവ് പ്രവീണിനെ മർദിച്ചു. ഇതിന്‍റെ ദേഷ്യത്തിലാണ് പ്രതി പെൺകുട്ടിയെ െകാലപ്പെടുത്തിയത്.
ഒരുമാസം മുമ്പ് ആർ.കെ പുരത്ത് നിന്ന് പ്രതി മഴു വാങ്ങി. പിറന്നാൾ ദിവസത്തിന് മുമ്പ് കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായി മരിച്ച പെൺകുട്ടിയുടെ സഹോദരി പറഞ്ഞു.
കഴിഞ്ഞ ദിവസം വീട്ടിലേക്ക് മടങ്ങുന്നത് വഴിയാണ് പ്രവീൺ പെൺകുട്ടിയുടെ മുഖത്ത് മഴുകൊണ്ട് െവട്ടിയത്. കൺപീലിക്കരികിൽ ആഴത്തിൽ മുറിവേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.