സ്ട്രോങ് റൂമുകളിൽ എന്തെടുക്കുകയാണ്?
text_fieldsകോഴിക്കോട് ജെ.ഡി.ടി സ്കൂളിൽ വോട്ടുയന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോംങ് റൂം തുറന്നുവെന്ന് ആരോപിച്ച് യു.ഡി.എഫ് നേതാക്കൾ
സി.സി.ടി.വി ഫൂട്ടേജുകള് പരിശോധിക്കുന്നു
ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ് നടന്ന കേരളത്തിലെ തെരഞ്ഞെടുപ്പ് സാമഗ്രികൾ സൂക്ഷിച്ച സ്ട്രോങ് റൂം തുറന്ന സംഭവം രാജ്യസഭാംഗമായ ശക്തി സിങ് ഗോഹിൽ പതിറ്റാണ്ടു മുമ്പ് നടന്ന ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പങ്കുവെച്ച ഗുജറാത്തിലെ കേസാണ് ഓർമയിലേക്ക് കൊണ്ടുവന്നത്. ബഹുഭൂരിഭാഗം രാഷ്ട്രീയ നേതാക്കളും മാധ്യമ പ്രവർത്തകരും വോട്ടുയന്ത്രങ്ങളിലെ തിരിമറി സമ്മതിക്കാത്ത കാലം. വോട്ടെടുപ്പ് കഴിഞ്ഞ് വിവിധ പോളിങ് ബൂത്തുകളിൽനിന്നുള്ള വോട്ടുയന്ത്രങ്ങൾ സൂക്ഷിപ്പുകേന്ദ്രങ്ങളിലേക്ക് മാറ്റുന്ന സമയത്ത് അട്ടിമറി നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ കോൺഗ്രസ് ബൂത്ത് തലത്തിൽ പ്രവർത്തകരെ ഏർപ്പാടാക്കിയ തെരഞ്ഞെടുപ്പായിരുന്നു അത്. അതിൽ മൂന്ന് ഡസനോളം ബൂത്തുകളിലെ വോട്ടുയന്ത്രങ്ങളിലെ തിരിമറി സംബന്ധിച്ച് ഗുജറാത്ത് ഹൈകോടതിക്ക് മുമ്പാകെ ഫയൽ ചെയ്തതായിരുന്നു കേസ്.
വോട്ടുയന്ത്രങ്ങൾ മാറ്റുന്ന തന്ത്രങ്ങൾ
പോളിങ് ബൂത്തുകളിൽനിന്ന് കൊണ്ടുപോയ വോട്ടുയന്ത്രങ്ങൾതന്നെയാണോ വോട്ടെണ്ണൽ കേന്ദ്രത്തിൽ കമീഷൻ തുറക്കുന്നത് എന്നറിയാൽ ഓരോ ബൂത്തിലും മുദ്രവെച്ച യന്ത്രങ്ങളുടെ സീരിയൽ നമ്പറുകൾ ബൂത്ത് ഏജന്റുമാർ വഴി ശേഖരിച്ചതിന് പുറമെ വോട്ടുയന്ത്രങ്ങൾ കൊണ്ടുപോകുന്ന വണ്ടികളെ പിന്തുടരാനും അന്ന് കോൺഗ്രസ് ആളുകളെ ഏർപ്പാടാക്കിയിരുന്നു. വോട്ടുയന്ത്രങ്ങളെ അനുഗമിക്കാൻ നിയുക്തരായവരിൽ മിക്കവരും ചുമതല നിറവേറ്റിയപ്പോൾ വിശ്വാസയോഗ്യമല്ലാത്ത കാരണങ്ങൾ പറഞ്ഞ് ചിലർ മാത്രം ദൗത്യത്തിൽനിന്ന് പിന്മാറി. പിന്നീട് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വോട്ടുയന്ത്രങ്ങൾ തുറന്നപ്പോൾ മൂന്ന് ഡസനോളം ബൂത്തുകളിലെ വോട്ടുയന്ത്രങ്ങളിലെ സീരിയൽ നമ്പറുകൾ വോട്ടെടുപ്പ് ദിവസം ആ ബൂത്തുകളിൽനിന്ന് രേഖപ്പെടുത്തിയ നമ്പറുകളല്ല. അവ മാറിയിരിക്കുന്നു. ചോദ്യം ചെയ്തപ്പോൾ ഉദ്യോഗസ്ഥർക്ക് മറുപടിയില്ല. വോട്ടെണ്ണൽ നിർത്തിവെക്കാൻ ആവശ്യപ്പെട്ടുവെങ്കിലും അത് കേൾക്കാതെ ഉദ്യോഗസ്ഥർ മുന്നോട്ടുപോയി ഫലം പ്രഖ്യാപിക്കുകയും ചെയ്തു. വോട്ടുയന്ത്രങ്ങളെ അനുഗമിക്കാൻ തങ്ങൾ ഏർപ്പാടാക്കിയ പ്രവർത്തകർ പിന്മാറിയ ബൂത്തുകളിലെ വോട്ടുയന്ത്രങ്ങളിലെ സീരിയൽ നമ്പറുകളാണ് ഇങ്ങനെ മാറിയത് എന്നുകൂടി ഗോഹിൽ ചൂണ്ടിക്കാട്ടി. വോട്ടുയന്ത്രങ്ങൾക്കെതിരെ എന്തുകൊണ്ട് കോൺഗ്രസ് ജനങ്ങൾക്കിടയിലേക്കിറങ്ങുന്നില്ല എന്ന ചോദ്യത്തിന് വോട്ടെടുപ്പിൽ വിശ്വാസമില്ലാതായാൽ പിന്നെ സർക്കാറിനെതിരെ വോട്ടു ചെയ്യാനാഗ്രഹിക്കുന്നവർപോലും ബൂത്തിൽ വരാതാകുമെന്ന ഒരു ശരാശരി നേതാവിന്റെ ആശങ്കയായിരുന്നു കോൺഗ്രസ് ആസ്ഥാനത്തിരുന്ന് അദ്ദേഹമന്ന് പ്രകടിപ്പിച്ചത്.
ബാലറ്റ് പേപ്പർ കാലത്തുമില്ലാത്ത അട്ടിമറികൾ
ബൂത്ത് കൈയേറി ബാലറ്റ് പേപ്പറുകൾ ഒന്നടങ്കം പിടിച്ചെടുത്തുള്ള തെരഞ്ഞെടുപ്പ് അട്ടിമറികൾ തടയാൻ കൊണ്ടുവന്ന വോട്ടുയന്ത്രങ്ങളിൽ എങ്ങനെ അട്ടിമറി നടക്കുമെന്ന് ചോദിച്ച് പരിഹസിച്ചിരുന്നവരെക്കൊണ്ടുപോലും തിരിച്ചുപറയിക്കുന്ന വിധത്തിലേക്ക് കാലമെത്തി. ബാലറ്റ് പേപ്പർ യുഗത്തിലേതിനേക്കാൾ വലിയ കേന്ദ്രീകൃത ബൂത്തുപിടിത്തങ്ങളും അട്ടിമറികളുമാണ് വോട്ടുയന്ത്രങ്ങളുടെ കാലത്ത് നടക്കുന്നതെന്ന് അതേ ഗോഹിലിന്റെ നേതാവ് ജീവിക്കുന്ന തെളിവുകൾ നിരത്തി രാജ്യത്തോട് വിളിച്ചുപറയുന്നത് വർഷങ്ങൾക്ക് ശേഷം എ.ഐ.സി.സി ആസ്ഥാനത്തിരുന്ന് നേരിട്ട് കണ്ടു. മഹാരാഷ്ട്രയിലും കർണാടകയിലും ഹരിയാനയിലും നടന്ന ‘വോട്ടുചോരി’ രാജ്യത്തെ തെരഞ്ഞെടുപ്പുകൾ യഥാർഥ ജനഹിതമല്ല പ്രതിഫലിപ്പിക്കുന്നതെന്നും ഭരണകൂടം നിനച്ചാൽ ഏത് തെരഞ്ഞെടുപ്പും മുൻകൂട്ടി മാനിപുലേറ്റ് ചെയ്യാവുന്നതാണെന്നുമുള്ള ആശങ്ക ശക്തിപ്പെട്ടു.
പോളിങ് സമയം കഴിഞ്ഞും വോട്ടുയന്ത്രങ്ങളിൽ ലക്ഷക്കണക്കിന് വോട്ടുകൾ വീണതിന്റെ കണക്കുകൾ പുറത്തുവരുകയും ആ വോട്ടുകൾ പോൾ ചെയ്ത ബൂത്തുകളിലെ അഞ്ച് മണിക്ക് ശേഷമുള്ള സി.സി.ടി.വി ഫൂട്ടേജുകൾ ചോദിക്കുമ്പോൾ അവ ലഭ്യമല്ലെന്ന മറുപടി ലഭിക്കുകയും ചെയ്യുന്ന തരത്തിൽ തെരഞ്ഞെടുപ്പ് പ്രക്രിയതന്നെ പരിഹാസ്യമായി മാറി. അവിടംകൊണ്ടും തീരാതെ യഥാർഥ വോട്ടർമാരെ വെട്ടിമാറ്റിയും അജ്ഞാത വോട്ടർമാരെ കൂട്ടിച്ചേർത്തും വോട്ടർ പട്ടികതന്നെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നതിനുള്ള ഉപാധിയാക്കി. അത്തരമൊരു തെരഞ്ഞെടുപ്പ് അട്ടിമറിക്കുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയാണ് എസ്.ഐ.ആർ എന്നതിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തമാണ് 90 ലക്ഷം വോട്ടുകൾ വെട്ടിമാറ്റിയ ശേഷം കേരളത്തിന് പിന്നാലെ നടക്കുന്ന പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്.
ന്യായീകരിക്കാനാകാത്ത നിയമ ലംഘനം
ആസൂത്രിത തെരഞ്ഞെടുപ്പ് അട്ടിമറി നീക്കങ്ങളുടെ ഇത്തരം പരാതികളുടെ പ്രവാഹത്തിനിടയിലാണ് വോട്ടുകൾ യന്ത്രത്തിലാക്കി പൂട്ടി മുദ്രചെയ്ത് കേന്ദ്ര സേനയെ ഏൽപിച്ച കേരളത്തിൽ 10 നാൾ കഴിഞ്ഞ് സ്ട്രോങ് റൂം റിട്ടേണിങ് ഓഫിസർ തുറന്നത്. തുറന്നത് സ്ട്രോങ് റൂമല്ല, അതിനടുത്തുള്ള മുറിയാണെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രിസൈഡിങ് ഓഫിസറുടെ ഡയറി അതിനകത്ത് മറന്നുപോയെന്നുമുള്ള ബാലിശമായ ന്യായവാദം നിയമപരമായി നിലനിൽക്കുന്നതല്ല. വോട്ടുയന്ത്രങ്ങളും വിവിപാറ്റുകളും മറ്റു തെരഞ്ഞെടുപ്പ് സാമഗ്രികളെല്ലാം സൂക്ഷിച്ച മുദ്രവെച്ച മുറികളുള്ള കെട്ടിടത്തിന്റെ പരിസരത്തേക്കുപോലും ഒരാളും അടുക്കാതിരിക്കാനാണ് സി.സി.ടി.വി സ്ഥാപിച്ച് കേന്ദ്ര സേനയെ വിന്യസിച്ചിരിക്കുന്നത്. അതുകൊണ്ടാണ് പേരാമ്പ്രക്ക് പിന്നാലെ ഡയറി മറന്നുവെന്ന് പറഞ്ഞ് പാലക്കാട്ടെ നെന്മാറ മണ്ഡലത്തിന്റെ സ്ട്രോങ് റൂം തുറക്കാനുള്ള നീക്കമെന്ന് വാർത്ത വന്നപ്പോഴേക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് വിലക്കേണ്ടിവന്നതും.
തുറന്ന മുറിക്കകത്ത് നടന്ന ഒത്തുനോക്കൽ
കലക്ടറും റിട്ടേണിങ് ഓഫിസറും നൽകിയ മറുപടിയോടെ തൃപ്തിപ്പെടാവുന്നതിനപ്പുറത്താണ് കാര്യങ്ങളെന്ന് സംഭവ സ്ഥലത്തെത്തിയ യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തഹ്ലിയ അതിനകത്ത് കണ്ട കാഴ്ചകളിൽനിന്ന് വ്യക്തം. തഹ്ലിയ കടന്നുചെല്ലുമ്പോൾ വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ച മുറിയുടെ നേരെ മുകളിലുള്ള പേരാമ്പ്രയുടെ സ്ട്രോങ് റൂം എന്നുതന്നെ എഴുതിവെച്ചിരിക്കുന്ന മുറിയിൽ ഒരു ബെഞ്ചിലിരുന്ന് ലാപ്ടോപ് തുറന്ന് റിട്ടേണിങ് ഓഫിസർ അടക്കം ഏഴോളം ജീവനക്കാർ പേരാമ്പ്രയിലെ ഓരോ ബൂത്തിലെയും പുരുഷ, വനിതാ, പ്രവാസി വോട്ടുകളുടെ കണക്ക് ഒത്തുനോക്കുകയാണ്. എന്താണ് ഈ ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ ഓരോ ബൂത്തിലെയും വോട്ടുകളുടെ കണക്ക് കമീഷന്റെ കോർഡേറ്റയുമായി ഒത്തുനോക്കുകയാണെന്നാണ് മറുപടി. പോളിങ് ദിവസം ഈ കണക്കെല്ലാം കൂട്ടി വോട്ടുയന്ത്രങ്ങൾ മുദ്രവെച്ച് സൂക്ഷിക്കുന്നിടത്ത് 11 ദിവസം കഴിഞ്ഞ് വന്ന് ഇത്തരമൊരു ഒത്തുനോക്കൽ എന്തിനാണെന്ന് ചോദിച്ചപ്പോൾ കമീഷൻ നൽകിയ ഉത്തരവ് ഉദ്യോഗസ്ഥർ കാണിച്ചു. എല്ലാ റിട്ടേണിങ് ഓഫിസർമാർക്കും ഇങ്ങനെ ഒത്തുനോക്കാൻ നിർദേശമുണ്ടായിട്ടും എന്തുകൊണ്ട് പേരാമ്പ്രയുടെ സ്ട്രോങ് റൂം മാത്രം തുറന്നുവെന്ന് ചോദിച്ചപ്പോൾ പ്രിസൈഡിങ് ഓഫിസറുടെ ഡയറി ഇതിനകത്ത് വെച്ച് മറന്നുവെന്നും മറ്റു മണ്ഡലങ്ങളുടെ കാര്യത്തിൽ അതില്ലെന്നും പ്രതികരണം. തഹ്ലിയയുടെ ചോദ്യങ്ങൾക്ക് ഉദ്യോഗസ്ഥർ നൽകിയ മറുപടികളാണ് സംഭവത്തിന്റെ ഗൗരവമേറ്റുന്നത്.
വോട്ടെണ്ണും മുമ്പൊരു ഒത്തുനോക്കലെന്തിന്?
പ്രചാരണത്തിനു പോലും മതിയായ സമയം നൽകാതെ തിരക്കിട്ട് നടത്തിയ ഒരു തെരഞ്ഞെടുപ്പിന്റെ ബൂത്ത് തിരിച്ചുള്ള വോട്ടുകണക്ക് 11 ദിവസം കഴിഞ്ഞ ശേഷം കമീഷൻ ഒത്തുനോക്കുന്നത് എന്തിനാണെന്നതാണ് അതിൽ സുപ്രധാനമായ ചോദ്യം. വോട്ടെടുപ്പ് കഴിഞ്ഞ് വോട്ടുയന്ത്രങ്ങൾ അടച്ചുപൂട്ടി മുദ്രവെച്ച് അതിന്റെ കണക്ക് നൽകുന്നതോടെ പോളിങ് പ്രക്രിയ അവസാനിച്ചാൽ വോട്ടെണ്ണുമ്പോഴാണ് പിന്നീട് ഒത്തുനോക്കാറുള്ളത്. പോളിങ് കഴിഞ്ഞ് രണ്ട് ദിവസത്തിനകം വോട്ടെണ്ണിയിരുന്നുവെങ്കിൽ ഇത്തരമൊരു ഒത്തുനോക്കലിന് കഴിയില്ലല്ലോ. ഇതെല്ലാം വോട്ടെണ്ണലിന് വേണ്ടിയാണോ എന്ന് തഹ്ലിയ ചോദിച്ചപ്പോൾ ആണെന്നും അല്ലെന്നും ഒരേസമയം രണ്ട് ഉദ്യോഗസ്ഥർ നൽകിയ മറുപടി സംശയങ്ങളേറ്റുന്നതാണ്. പോൾ ചെയ്ത വോട്ടുകളുടെ കണക്ക് പുറത്തുവിടാൻ വൈകിയതും ഒടുവിൽ വലിയ ബഹളമായതോടെ പുറത്തുവിട്ടതും അങ്ങനെ പറഞ്ഞ കണക്കുകൾതന്നെ വീണ്ടും മാറാമെന്ന് കമീഷൻ ജാമ്യമെടുത്തതുമെല്ലാം ഇതിനോട് ചേർത്ത് വായിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

