കൊച്ചി മെട്രോ രണ്ടും മൂന്നും ഘട്ട നിർമാണം വേഗത്തിലാക്കും
text_fieldsകൊച്ചി: കൊച്ചി മെട്രോയുടെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിർമാണം വേഗത്തിലാക്കുമെന്ന് മന്ത്രി റോജി എം. ജോൺ പറഞ്ഞു. ഒന്നാംഘട്ടം വിഭാവനം ചെയ്തപ്പോള്‍ തന്നെ രണ്ടും മൂന്നും ഘട്ടങ്ങള്‍ ഉള്‍പ്പെട്ട ദീര്‍ഘകാല വികസന കാഴ്ചപ്പാട് മുന്നിലുണ്ടായിരുന്നു. എന്നാല്‍ ആദ്യഘട്ടം പൂര്‍ത്തിയായതിന് ശേഷം പദ്ധതിയുടെ പുരോഗതി പ്രതീക്ഷിച്ച വേഗത്തില്‍ മുന്നോട്ടുപോയില്ല. നിലവില്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മൂന്നാംഘട്ടമായ അങ്കമാലി എക്സ്റ്റന്‍ഷനുമായി ബന്ധപ്പെട്ട വിശദ പദ്ധതി രേഖ (ഡി.പി.ആര്‍) തയാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഈ സര്‍ക്കാറിന്റെ കാലയളവില്‍ തന്നെ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
എറണാകുളം ജില്ലയുടെ സമഗ്ര വികസനത്തിന് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുമെന്നും മന്ത്രി റോജി എം. ജോണ്‍ പറഞ്ഞു. എറണാകുളം പ്രസ് ക്ലബിൽ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ വികസന ആവശ്യങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞ് വിവിധ അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്ക് ഉടന്‍ രൂപം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
ആറുവര്‍ഷത്തിലേറെയായി ചര്‍ച്ചകളില്‍ തുടരുന്ന ഗിഫ്റ്റ് സിറ്റി പദ്ധതിയിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭ്യമായിരുന്നിട്ടും പദ്ധതിക്കായി ഒരു സെന്റ് ഭൂമി പോലും ഏറ്റെടുത്തിട്ടില്ല. പുതിയ സാഹചര്യത്തില്‍ വീണ്ടും കേന്ദ്രാനുമതി തേടി പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. ഇന്‍ഫോപാര്‍ക്ക് എറണാകുളത്തിന്റെ സാമ്പത്തിക ഭൂപടം മാറ്റിമറിച്ചതുപോലെ ജില്ലയുടെ വികസനത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന പദ്ധതിയാണ് ഗിഫ്റ്റ് സിറ്റിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദീര്‍ഘകാലമായി ചര്‍ച്ചകളില്‍ തുടരുന്ന അങ്കമാലി കുണ്ടന്നൂര്‍ ബൈപാസ് പദ്ധതിയും യാഥാര്‍ഥ്യമാക്കാന്‍ മുന്‍ സര്‍ക്കാറുകള്‍ക്ക് സാധിച്ചിട്ടില്ല. ജില്ലയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാന്‍ കഴിയുന്ന പ്രധാന പദ്ധതികളിലൊന്നാണ് ബൈപാസെന്നും അതിന്റെ നിര്‍വഹണത്തിനായുള്ള പ്രാരംഭ നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

