കോളജുകളിൽ ‘ലഹരി വിരുദ്ധ’ പഠനം ശക്തമാക്കാൻ നീക്കം; പുതിയ കരട് സിലബസുമായി യു.ജി.സി
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 100 ദിവസത്തെ ‘നശാ മുക്ത് യുവ ഫോർ വിക്ഷിത് ഭാരത്’ കാമ്പെയ്ൻ പ്രഖ്യാപിച്ചതിന് പിന്നാലെ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരിവിരുദ്ധ ബോധവൽക്കരണം കൂടുതൽ ശക്തമാക്കാൻ പുതിയ നീക്കവുമായി യു.ജി.സി.
രാജ്യത്തെ കോളജുകളിലും സർവ്വകലാശാലകളിലും ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കായി ‘ലഹരി ഉപയോഗം: പ്രതിരോധവും പരിപാലനവും’ എന്ന വിഷയത്തിൽ പുതിയ കരട് മാതൃകാ സിലബസ് യു.ജി.സി പുറത്തിറക്കി. ഇതിൽ ബന്ധപ്പെട്ടവരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും തേടിയിരിക്കുകയാണ്.
രണ്ട് ക്രെഡിറ്റും 30 മണിക്കൂർ ദൈർഘ്യവുമുള്ളതാണ് ഈ പുതിയ കോഴ്സ്. ലഹരിക്കെതിരെയുള്ള ബോധവൽക്കരണം, കമ്മ്യൂണിറ്റി എൻഗേജ്മെന്റ് എന്നിവക്ക് പ്രാധാന്യം നൽകിക്കൊണ്ട് തിയറിക്കൊപ്പം പ്രായോഗിക പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയം (NEP 2020) മുന്നോട്ടുവെക്കുന്ന ലക്ഷ്യങ്ങൾക്ക് അനുസൃതമായി വിദ്യാർഥികളിൽ ആരോഗ്യകരമായ ജീവിതശൈലിയും മാനസികാരോഗ്യവും ഉത്തരവാദിത്തമുള്ള പൗരബോധവും വളർത്തുക എന്നതാണ് ഈ കോഴ്സ് ലക്ഷ്യമിടുന്നത്.
ലഹരിക്ക് അടിമയാകുന്നതിന് പിന്നിലെ നാഡീശാസ്ത്രപരവും സാമൂഹിക-മനശാസ്ത്രപരവുമായ കാരണങ്ങൾ വിദ്യാർത്ഥികൾക്ക് ഇതിലൂടെ കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. ലഹരി ഉപയോഗം കണ്ടെത്താനുള്ള പരിശോധനാ മാർഗ്ഗങ്ങൾ, സ്ക്രീനിങ്, ബ്രീഫ് ഇൻ്റർവെൻഷൻ, റഫറൽ ടു ട്രീറ്റ്മെൻ്റ് (SBIRT), ക്ലിനിക്കൽ മാനേജ്മെന്റ്, കൗൺസിലിങ്, റിലാപ്സ് പ്രിവൻഷൻ, പുനരധിവാസം തുടങ്ങിയ നിർണായക ഘട്ടങ്ങളും കോഴ്സിന്റെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിദ്യാർഥികൾ കേവലം പുസ്തകങ്ങളിൽ ഒതുങ്ങാതെ, പുനരധിവാസ കേന്ദ്രങ്ങൾ സന്ദർശിക്കുക, വിദഗ്ധരുമായി സംവദിക്കുക, എൻ.ജി.ഒകളുമായി ചേർന്ന് പ്രവർത്തിക്കുക, സോഷ്യൽ മീഡിയ കാമ്പെയ്നുകൾ, ഐഡിയത്തോണുകൾ, സർവേകൾ എന്നിവയുൾപ്പെടെ കുറഞ്ഞത് അഞ്ച് പ്രായോഗിക പ്രവർത്തനങ്ങളിലെങ്കിലും പങ്കെടുക്കേണ്ടതുണ്ട്.
ഈ കോഴ്സ് എല്ലാ യു.ജി, പി.ജി വിദ്യാർഥികൾക്കും നിർബന്ധമാക്കുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക വ്യക്തത വന്നിട്ടില്ല. എങ്കിലും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് (HEIs) തങ്ങളുടെ കോഴ്സ് ഘടനക്ക് അനുസരിച്ച് ഇത് പാഠ്യപദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്താവുന്നതാണ്. ആഗസ്റ്റ് 11ന് യു.ജി.സി സെക്രട്ടറി ശ്യാമ റാത്ത് പുറത്തിറക്കിയ വിജ്ഞാനപ്രകാരം, 15 ദിവസത്തിനകം ഇതിനുള്ള അഭിപ്രായങ്ങൾ സമർപ്പിക്കേണ്ടതാണ്. രാജ്യത്തെ യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ സുപ്രധാന ചുവടുവെപ്പുകളിൽ ഒന്നായാണ് ഈ വിദ്യാഭ്യാസ പരിഷ്കാരവും വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

