ഒഡീഷ പാഠപുസ്തക വിവാദം: 1,678 പിഴവുകൾക്ക് പിന്നാലെ പൊതുജനാഭിപ്രായം തേടി സർക്കാർ, തിരുത്തിയ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കും
text_fieldsഭുവനേശ്വർ: ഒന്നുമുതൽ നാലു വരെ ക്ലാസുകളിലെ തിരുത്തിയ പാഠപുസ്തകങ്ങളുടെ കരടിൽ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും തേടാൻ ഒഡീഷ സർക്കാരിന്റെ തീരുമാനം. അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, വിദ്യാഭ്യാസ വിദഗ്ധർ, പൊതുജനങ്ങൾ എന്നിവർക്ക് ഏഴ് ദിവസത്തിനകം അഭിപ്രായങ്ങൾ അറിയിക്കാമെന്ന് സർക്കാർ അറിയിച്ചു.
2026-27 അകാദമിക് വർഷത്തേക്ക് അവതരിപ്പിച്ച സ്കൂൾ പാഠപുസ്തകങ്ങളിൽ നൂറുകണക്കിന് അക്ഷരത്തെറ്റുകളും വസ്തുതാപരമായ പിഴവുകളും കണ്ടെത്തിയ പാഠപുസ്തക വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം.
സംസ്ഥാന സ്കൂൾ ആൻഡ് മാസ് എജൂക്കേഷൻ വകുപ്പ്, ഒഡീഷ സ്കൂൾ എജൂക്കേഷൻ പ്രോഗ്രാം അതോറിറ്റി, എസ്.സി.ഇ.ആർ.ടി എന്നിവയുടെ വെബ്സൈറ്റുകളിൽ തിരുത്തിയ ഡിജിറ്റൽ പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലഭിക്കുന്ന എല്ലാ നിർദേശങ്ങളും വിദഗ്ധ സമിതി പരിശോധിച്ച ശേഷമാകും അന്തിമ പതിപ്പ് അച്ചടിക്കുകയെന്ന് സർക്കാർ വ്യക്തമാക്കി.
2026-27 അധ്യയന വർഷത്തിനായി പുറത്തിറക്കിയ ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ 1,678 പിഴവുകൾ കണ്ടെത്തിയിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തുകയും ചെയ്തിരുന്നു. അക്ഷരത്തെറ്റുകൾ, വസ്തുതാപരമായ തെറ്റുകൾ, തെറ്റായ ചിത്രങ്ങൾ, ഭൗമശാസ്ത്രപരമായ പിഴവുകൾ, അച്ചടി പിശകുകൾ എന്നിവയാണ് പ്രധാനമായും ചൂണ്ടിക്കാണിച്ചത്. ഇതേ തുടർന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിരവധി ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ അച്ചടക്ക നടപടി സ്വീകരിച്ചു. അതേസമയം, എല്ലാ പിശകുകളും തിരുത്തി പുതിയ പാഠപുസ്തകങ്ങൾ ഉടൻ വിതരണം ചെയ്യുമെന്നും, അതുവരെ അധ്യാപകർക്ക് നൽകിയിട്ടുള്ള തിരുത്തൽ പട്ടിക ഉപയോഗിച്ചായിരിക്കും പഠനം തുടരുകയെന്നും സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി എൻ. തിരുമല നായിക് അറിയിച്ചു.
പാഠപുസ്തക വിവാദം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചക്കും കാരണമായിരുന്നു. പ്രതിപക്ഷ പാർട്ടികൾ വിദ്യാഭ്യാസ വകുപ്പിനെ രൂക്ഷമായി വിമർശിക്കുകയും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ആവശ്യപ്പെടുകയും ചെയ്തു. അതേസമയം, പാഠപുസ്തകങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാനുമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഒഡീഷ സർക്കാർ ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

