പരീക്ഷാ പരിഷ്കാരങ്ങൾ നിങ്ങൾക്കും നിർദേശിക്കാം; സെപ്റ്റംബർ 13 വരെ അവസരം, നിർദേശങ്ങൾ സമർപ്പിക്കേണ്ടതിങ്ങനെ
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ ഉൾപ്പെടെയുള്ളവരിൽനിന്നും നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ)യുടെ പൊതുപരീക്ഷകളുടെ നടത്തിപ്പ്, സുരക്ഷ, രൂപകൽപ്പന, ഭരണസംവിധാനം എന്നിവ പരിശോധിക്കുന്നതിനായി രൂപീകരിച്ച ഹൈ പവർഡ് ടാസ്ക് ഫോഴ്സാണ് അഭിപ്രായങ്ങൾ ശേഖരിക്കുക.
നന്ദൻ നിലേക്കനി അധ്യക്ഷനായ ഹൈ പവേർഡ് ടാസ്ക് ഫോഴ്സാണ് പരിഷ്കാര നിർദേശങ്ങൾ തയാറാക്കുക. സുരക്ഷിതവും സുതാര്യവും നീതിയുക്തവുമായ പരീക്ഷാ സംവിധാനം രൂപപ്പെടുത്തുകയാണ് ലക്ഷ്യം. താൽപര്യമുള്ളവർക്ക് 2026 സെപ്റ്റംബർ 13 വരെ നിർദേശങ്ങൾ സമർപ്പിക്കാം. ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകൾ എന്നിവയിൽ നിർദേശങ്ങൾ നൽകാൻ അവസരമുണ്ട്.
നിർദേശങ്ങൾ നൽകാനുള്ള മാർഗങ്ങൾ:
വെബ്സൈറ്റ്: examreforms-taskforce.dopt.gov.in
ഫോൺ: 1800-180-4747
വാട്സ്ആപ്: +91 78270 42830 എന്ന നമ്പറിലേക്ക് ‘hptf’ എന്ന് അയക്കുക
ഇമെയിൽ: ExamReformsTaskforce@dopt.gov.in
പരീക്ഷാ ചോദ്യപേപ്പർ ചോർച്ച, സാങ്കേതിക തകരാറുകൾ, പരീക്ഷാ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ, പരീക്ഷാ നടത്തിപ്പിലെ സുതാര്യത, പരാതിപരിഹാര സംവിധാനം തുടങ്ങിയ വിഷയങ്ങളിൽ നേരിട്ടുള്ള അനുഭവങ്ങളും നിർദേശങ്ങളും പങ്കുവെക്കാം. വിദ്യാർഥികളും പരീക്ഷാർഥികളും മാത്രമല്ല, വിവിധ മേഖലകളിലുള്ളവർക്കും നിർദേശങ്ങൾ നൽകാം. രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരീക്ഷാ നടത്തിപ്പ് ഏജൻസികൾ, വിഷയവിദഗ്ധർ, സാങ്കേതിക വിദഗ്ധർ, വ്യവസായ സംഘടനകൾ, സിവിൽ സൊസൈറ്റി സംഘടനകൾ തുടങ്ങിയവർക്ക് അഭിപ്രായങ്ങൾ അറിയിക്കാം.
പരീക്ഷാ സംവിധാനത്തിലെ പ്രായോഗിക പ്രശ്നങ്ങൾ നേരിട്ട് അനുഭവിക്കുന്ന വിദ്യാർഥികളുടെയും അധ്യാപകരുടെയും നിർദേശങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ടാകും. സ്ഥാപനങ്ങളുടെ പ്രവർത്തന സംവിധാനവും പരീക്ഷാ പ്രക്രിയകളും ശക്തിപ്പെടുത്തുക, അനുയോജ്യമായ സാങ്കേതികവിദ്യ ഉപയോഗിക്കുക, പരീക്ഷാ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുക, എല്ലാവർക്കും തുല്യമായി പരീക്ഷയെഴുതാനുള്ള സൗകര്യം ഉറപ്പാക്കുക, വിദ്യാർഥികളുടെ ക്ഷേമം സംരക്ഷിക്കുക തുടങ്ങിയ മേഖലകളാണ് ടാസ്ക് ഫോഴ്സ് പരിശോധിക്കുക.
രാജ്യത്ത് അടുത്തിടെ വിവിധ ദേശീയ പരീക്ഷകളുമായി ബന്ധപ്പെട്ട് ചോദ്യപേപ്പർ ചോർച്ച, പരീക്ഷാ നടത്തിപ്പിലെ പിഴവുകൾ, സാങ്കേതിക പ്രശ്നങ്ങൾ, ഉത്തരസൂചികയിലെ പിഴവുകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

