ഇന്ന് മുതൽ രാജ്യം പുതിയ മാറ്റങ്ങളിലേക്ക്; ആധാർ, പാസ്‌പോർട്ട്, ഐ.ടി.ആർ നിയമങ്ങളിൽ പരിഷ്കാരം; അറിയേണ്ടതെല്ലാം
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജ്യമൊട്ടാകെ ജൂലൈ 1 മുതൽ പ്രധാനപ്പെട്ട ചില സാമ്പത്തിക, ഭരണപരമായ മാറ്റങ്ങൾ നിലവിൽ വന്നു. പ്രവാസി മലയാളി തൊഴിലാളികൾ ഉൾപ്പെടെയുള്ള ഇ.പി.എഫ് വരിക്കാർ, ആധാർ കാർഡുടമകൾ, പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവർ, ആദായനികുതി ദായകർ എന്നിവരെ നേരിട്ട് ബാധിക്കുന്ന പരിഷ്കാരങ്ങളാണ് വിവിധ സർക്കാർ മന്ത്രാലയങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്.
1. ഇ.പി.എഫ്.ഒ ഓൺലൈൻ സേവനങ്ങൾ പുനരാരംഭിച്ചു
ജൂൺ 26 മുതൽ ജൂൺ 30 വരെ അഞ്ച് ദിവസത്തേക്ക് നിർത്തിവെച്ചിരുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (EPFO) ഓൺലൈൻ സേവനങ്ങൾ പൂർണ്ണമായും പുനരാരംഭിച്ചു. മെയിന്റനൻസ് കാലാവധിയിൽ ഇ.പി.എഫ്.ഒ മെമ്പർ പോർട്ടൽ, എംപ്ലോയർ പോർട്ടൽ എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ സേവനങ്ങൾ ലഭ്യമായിരുന്നില്ല. കൂടുതൽ സുരക്ഷിതത്വവും കാര്യക്ഷമതയും ഉറപ്പാക്കാനായി നടത്തിയ നവീകരണത്തിന് ശേഷം ജൂലൈ 1 അർദ്ധരാത്രി മുതൽ സേവനങ്ങൾ സാധാരണ നിലയിലായിട്ടുണ്ട്.
2. ആധാറിലെ ഇമെയിൽ അപ്‌ഡേഷൻ
ആധാർ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ഇമെയിൽ വിലാസം പുതുക്കുന്നതിനുള്ള ഫീസ് യുനീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഒഴിവാക്കി. ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ വഴി നടത്തുന്ന ഇമെയിൽ അപ്ഡേഷനുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ജൂൺ 19ലെ ഒഫീഷ്യൽ മെമ്മോറാണ്ടം പ്രകാരം ജൂലൈ 1 മുതൽ ഡിസംബർ 31 വരെ ആറുമാസക്കാലത്തേക്ക് ഈ സേവനം പൂർണ്ണമായും സൗജന്യമായിരിക്കും. മുൻപ് ഇതിനായി നിശ്ചിത തുക ഫീസ് ഈടാക്കിയിരുന്നു.
3. പാസ്‌പോർട്ട് അപേക്ഷാ ഫീസ് വർധിപ്പിച്ചു
കേന്ദ്ര വിദേശകാര്യ മന്ത്രാലയം പാസ്‌പോർട്ട് അപേക്ഷാ ഫീസുകളിൽ വലിയ രീതിയിലുള്ള വർധനവ് വരുത്തിയിട്ടുണ്ട്. 2012ന് ശേഷം ആദ്യമായാണ് പാസ്‌പോർട്ട് നിരക്കുകളിൽ ഇത്രയും വലിയ വർധനവ് ഉണ്ടാകുന്നത്. സാധാരണ രീതിയിലുള്ള 36 പേജുള്ള പാസ്‌പോർട്ട് ബുക്ക്‌ലെറ്റിന്റെ ഫീസ് 1,500 രൂപയിൽ നിന്ന് 2,500 രൂപയായി ഉയർത്തി. ഇതേ ബുക്ക്‌ലെറ്റ് തത്കാൽ വഴി അപേക്ഷിക്കുന്നതിനുള്ള ഫീസ് 5,000 രൂപയായി വർധിപ്പിച്ചിട്ടുണ്ട്.
ഇതിനുപുറമെ, 60 പേജുള്ള പാസ്‌പോർട്ടുകൾ, മൈനർ പാസ്‌പോർട്ടുകൾ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) എന്നിവയുടെ നിരക്കുകളിലും മാറ്റം വന്നിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള പാസ്‌പോർട്ട് കേന്ദ്രങ്ങളിൽ ഈ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു.
4. ഐ.ടി.ആർ ഫയൽ ചെയ്യാനുള്ള അവസാന തിയതി
ഐ.ടി.ആർ-1 (ITR-1), ഐ.ടി.ആർ-2 (ITR-2) എന്നിവക്ക് കീഴിൽ വരുന്ന വ്യക്തിഗത നികുതിദായകർക്ക് പിഴ കൂടാതെ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള അവസാന തിയതി ജൂലൈ 31 ആണ്. ശമ്പള വരുമാനക്കാർക്കും ബാങ്ക് പലിശ പോലുള്ള പരിമിതമായ മറ്റ് വരുമാന മാർഗ്ഗങ്ങൾ ഉള്ളവർക്കുമാണ് സാധാരണയായി ഐ.ടി.ആർ-1 ബാധകമാകുന്നത്. എന്നാൽ മൂലധന നേട്ടങ്ങൾ, ഒന്നിലധികം വീടുകളിൽ നിന്നുള്ള വരുമാനം അല്ലെങ്കിൽ വാർഷിക വരുമാനം 50 ലക്ഷം രൂപയിൽ കൂടുതൽ ഉള്ളവർ ഐ.ടി.ആർ-2 ആണ് സമർപ്പിക്കേണ്ടത്. അവസാന നിമിഷത്തെ തിരക്കുകളും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ തിയതിക്ക് മുൻപായി തന്നെ നടപടികൾ പൂർത്തിയാക്കാൻ നിർദേശമുണ്ട്.
5. എൽ.പി.ജി - പി.എൻ.ജി കണക്ഷൻ നിയമങ്ങളിലെ മാറ്റങ്ങൾ
ഒരേസമയം എൽ.പി.ജി, പി.എൻ.ജി കണക്ഷനുകൾ കൈവശം വെച്ചിട്ടുള്ള ഉപഭോക്താക്കൾ പൂർണ്ണമായും പി.എൻ.ജി സംവിധാനത്തിലേക്ക് മാറുന്നതിനുള്ള അവസാന തീയതി ജൂൺ 30 ആയിരുന്നു. ഇതിനെത്തുടർന്നുള്ള പുതിയ നിയമങ്ങൾ ജൂലൈ മുതൽ പ്രാബല്യത്തിൽ വരുമെങ്കിലും, നിലവിലുള്ള എൽ.പി.ജി സപ്ലൈ നിർത്തലാക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നിലവിൽ വന്നിട്ടില്ല. അതേസമയം, പി.എൻ.ജി സേവനം ലഭ്യമല്ലാത്ത പുതിയൊരു സ്ഥലത്തേക്ക് ഉപഭോക്താവ് താമസം മാറേണ്ടി വന്നാൽ, അവർ മുൻപ് സറണ്ടർ ചെയ്ത എൽ.പി.ജി കണക്ഷൻ വീണ്ടും പുനഃസ്ഥാപിച്ചു നൽകാൻ അനുമതിയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

