യു.എസ് ഇറാൻ വെടിനിർത്തൽ; ആഗോള വിപണിയിൽ എണ്ണവിലയിൽ ഇടിവ്
text_fieldsന്യൂഡൽഹി: അമേരിക്ക - ഇറാൻ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവിലയിൽ ഇടിവ്. ബുധനാഴ്ച ബ്രെന്റ് ക്രൂഡ് ബാരലിന് 109.77 ഡോളറിൽ നിന്ന് 95.068 ഡോളറായി കുത്തനെ കുറഞ്ഞു. യു.എസ് -ഇസ്രായേൽ -ഇറാൻ സംഘർഷത്തെ തുടർന്ന് ഒന്നരമാസത്തിലേറെയായി ക്രൂഡ് വില കുതിച്ചുയരുകയായിരുന്നു.
ഇറാനുമായി രണ്ടാഴ്ച വെടിനിർത്തൽ യു.എസ് പ്രഖ്യാപിക്കുകയും ഇറാൻ തീരുമാനം അംഗീകരിക്കുകയും ചെയ്ത് മണിക്കൂറുകൾക്കുള്ളിൽതന്നെ അസംസ്കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞു. ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഹുർമുസ് കടലിടുക്ക് ഉടനടി തുറക്കുമെന്ന പ്രഖ്യാപനമാണ് എണ്ണവില കുറയാൻ പ്രധാന കാരണം.
യുദ്ധ ആശങ്കകൾ ഒഴിയുന്നതോടെ വിപണിയിലും മണിക്കൂറുകൾക്കുള്ളിൽ പ്രതികരണമുണ്ടായി. എണ്ണവില ഇടിഞ്ഞു, ബോണ്ടുകളും യു.എസ് ഓഹരികളും ഉയർന്നു. ആഴ്ചകൾ നീണ്ട പ്രതിസന്ധികൾക്ക് ശേഷം എണ്ണ വിതരണം സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചനയായാണ് നിക്ഷേപകർ വെടിനിർത്തലിനെ കാണുന്നത്.
ഫെബ്രുവരി 28നാണ് ഇസ്രയേൽ - അമേരിക്കൻ സഖ്യവും ഇറാനും തമ്മിൽ സംഘർഷം ആരംഭിച്ചത്. ഇതോടെ ഹുർമുസ് കടലിടുക്ക് ഇറാൻ പൂർണമായും അടച്ചു. ആഗോള എണ്ണ വിതരണത്തെ ബാധിച്ചു. ഇതോടെ എണ്ണ വില കുതിച്ചുയരുകയും എണ്ണ വിപണി പ്രതിസന്ധിയിലാകുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

