രാജ്യത്തെ കൃഷിഭൂമി ജലസേചനപദ്ധതി ഉപയോഗപ്പെടുത്തിയത് കുറച്ച് സംസ്ഥാനങ്ങൾ മാത്രം; വിനിയോഗിച്ചത് 59 ശതമാനം പദ്ധതി വിഹിതം
text_fieldsപ്രതീകാത്മക ചിത്രം
ഡൽഹി: രാജ്യത്തെ കാർഷിക ഭൂമിയുടെ ജലസേചനവും ഉൽപാദനക്ഷമതയും വർധിപ്പിക്കുന്നതിനായി, കേന്ദ്ര സർക്കാർ പ്രധാൻ മന്ത്രി കൃഷി സിഞ്ചായി യോജനയിൽ (PMKSY) ഒരു നീർത്തട വികസന പദ്ധതി ഒരുക്കിയിരുന്നു. ഓരോ തുള്ളിയിൽനിന്നും അധിക വിളവ് എന്നതായിരുന്നു പദ്ധതിയുടെ മുദ്രാവാക്യം. മണ്ണൊലിപ്പ്, മണ്ണിലെ പോഷകക്കുറവ്, ജലസേചനത്തിനുപയോഗിക്കുന്ന വിഭവങ്ങളുടെ പ്രശ്നങ്ങൾ എന്നിവ കാരണം ഉൽപാദനക്ഷമതയിൽ കുറവ് അനുഭവിക്കുന്ന കാർഷിക ഭൂമിയെ ഈ പദ്ധതിയിലൂടെ മെച്ചപ്പെടുത്തുക എന്നതായിരുന്നു കേന്ദ്രസർക്കാറിന്റെ ലക്ഷ്യം. ഇതിനായി കേന്ദ്ര സർക്കാർ ഖജനാവിൽനിന്നും സാമ്പത്തിക സഹായവും അനുവദിച്ചിരുന്നു. എന്നാൽ ഭൂരിഭാഗം സംസ്ഥാനങ്ങളും കർഷകരുമായും കൃഷിയുമായും ബന്ധപ്പെട്ട ഈ പദ്ധതി ഗൗരവമായി എടുത്തിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. പദ്ധതിയിൽ കേരളവും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ധനവിനിയോഗത്തിന്റെ രേഖകൾ സമർപ്പിക്കാത്തത് കാരണം പദ്ധതിയുടെ അടുത്തഘട്ടത്തിൽ പദ്ധതി വിഹിതം ലഭിക്കുമോയെന്നത് കാത്തിരുന്ന് കാണാം.
അവലോകനയോഗത്തിൽ വെളിപ്പെടുത്തിയ രേഖകളിൽ കാണിക്കുന്നത് എല്ലാ സംസ്ഥാനങ്ങളും ചേർന്ന് അംഗീകൃത ബജറ്റിന്റെ 59 ശതമാനം മാത്രമേ ചെലവഴിച്ചിട്ടുള്ളൂ എന്നാണ്, അതേസമയം ഇൗ കേന്ദ്രാവിഷ്‍കൃത പദ്ധതിയുടെ സമയപരിധി 2026 മാർച്ച് വരെ മാത്രമാണുള്ളത്. രേഖകളുടെ അടിസ്ഥാനത്തിൽ കാർഷികമായി ആധിപത്യം പുലർത്തുന്ന സംസ്ഥാനങ്ങളായ പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഇൗ പദ്ധതി പ്രകാരം അനുവദിച്ചിരിക്കുന്ന ഫണ്ട് ഉപയോഗിച്ചിരിക്കുന്നത് വളരെ കുറവാണെന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്.
പ്രധാൻമന്ത്രി കൃഷി സിഞ്ചായി യോജനപദ്ധതിയുടെ നീർത്തട വികസന ഘടകത്തിന് മേൽനോട്ടം വഹിക്കുന്നത് ഗ്രാമവികസന മന്ത്രാലയത്തിലെ ഭൂവിഭവ വികസന വകുപ്പാണ്. 2015-16 ൽ ജലസേചന പദ്ധതിയിൽ ഈ പദ്ധതികൂടി ഉൾപ്പെടുത്തുകയായിരുന്നു. ശേഷം 2021 ൽ, അതിന്റെ രണ്ടാം ഘട്ടം 2026 വരെ നീട്ടുകയായിരുന്നു. കൃഷി മന്ത്രാലയ രേഖകൾ പ്രകാരം, ഈ പദ്ധതിക്കായി സർക്കാർ 4.95 ദശലക്ഷം ഹെക്ടർ ഭൂമി ലക്ഷ്യമിട്ട് 8,134 കോടി രൂപ പദ്ധതി വിഹിതമായി അനുവദിക്കുകയും ചെയ്തിരുന്നു. സംസ്ഥാനങ്ങൾ ഈ പദ്ധതി ഗൗരവമായി നടപ്പാക്കിയാൽ കാർഷിക ഉൽപാദനക്ഷമത വർധിക്കുമെന്നും കർഷകരുടെ വരുമാനവും വർധിക്കുമെന്നും വിദഗ്ധർ വിലയിരുത്തുന്നു. എന്നിരുന്നാലും, പദ്ധതി ആരംഭിച്ച് നാല് വർഷത്തിന് ശേഷം മൂന്നാം ഘട്ടത്തിനായി സർക്കാർ തയാറെടുക്കുമ്പോൾ, മതിയായ ബജറ്റ് വിഹിതം ഉണ്ടായിരുന്നിട്ടും, സംസ്ഥാന സർക്കാറുൾ പ്രതീക്ഷിച്ചതുപോലെ പദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് തെളിഞ്ഞു.
2025 ആഗസ്റ്റിലെ അവലോകന റിപ്പോർട്ട് പ്രകാരം എല്ലാ സംസ്ഥാനങ്ങളും ചേർന്ന് പദ്ധതി വിഹിതത്തിന്റെ 59ശതമാനം മാത്രമേ ചെലവഴിച്ചിട്ടുള്ളൂ എന്നാണ്. അവലോകന വേളയിൽ, കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ സംസ്ഥാനങ്ങളോട് 2026 മാർച്ചോടെ ബജറ്റിന്റെ പരമാവധി വിനിയോഗിക്കാൻ ആവശ്യപ്പെട്ടതായി കൃഷിമന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു. കാർഷിക ഉൽപാദനക്ഷമതയും കർഷകരുടെ വരുമാനവും വർധിപ്പിക്കുന്നതിന് ഈ പദ്ധതി വളരെ ഉപയോഗപ്രദമാണ്.സംസ്ഥാനങ്ങൾ പദ്ധതി വിഹിതം വിനിയോഗിക്കുന്നതിൽ പൂർണമായി പരാജയപ്പെട്ടാൽ, പദ്ധതിയുടെ അടുത്ത ഘട്ടത്തിനായുള്ള ബജറ്റ് ധനകാര്യ മന്ത്രാലയം കുറച്ചേക്കാമെന്നും കേന്ദ്രമന്ത്രി സൂചിപ്പിച്ചു. മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംസ്ഥാനങ്ങൾക്ക് അടുത്ത ഘട്ടത്തിൽ ഉയർന്ന പദ്ധതി വിഹിതം ലഭിക്കും.
പദ്ധതി ഉപയോഗിച്ച പ്രധാന സംസ്ഥാനങ്ങൾ
കർണാടക - 82.20 ശതമാനം, ഒഡീഷ - 75.49 ശതമാനം, മധ്യപ്രദേശ് - 66 ശതമാനം, ബിഹാർ - 57.70 ശതമാനം, ജാർഖണ്ഡ് - 57.69 ശതമാനം, മഹാരാഷ്ട്ര - 54 ശതമാനം, രാജസ്ഥാൻ - 53.48 ശതമാനം, ഉത്തരാഖണ്ഡ് - 42.77 ശതമാനം, ഉത്തർപ്രദേശ് - 40.70 ശതമാനം, തെലങ്കാന - 35 ശതമാനം, പഞ്ചാബ് - 30.82 ശതമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

