‘അഡിനോസിയാഡിം ഒമാനെൻസിസ്’; ലോകത്താദ്യമായി പുതിയ സസ്യവർഗത്തെ ഒമാനിൽ കണ്ടെത്തി !
text_fieldsമസ്കത്ത്: ആഗോള സസ്യശാസ്ത്ര പട്ടികയിൽ ഇതുവരെ രേഖപ്പെടുത്താത്ത പുതിയൊരു വർഗത്തെ ഒമാനിൽ കണ്ടെത്തി. സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ശാസ്ത്ര കോളജിന് കീഴിലെ ലൈഫ് സയൻസസ് യൂനിറ്റാണ് ലോകത്തിലാദ്യമായി ഈ സസ്യം കണ്ടെത്തിയതായി പ്രഖ്യാപിച്ചത്. ഒമാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ ഈ സസ്യത്തിന് ‘അഡിനോസിയാഡിം ഒമാനെൻസിസ്’ എന്ന് പേരുമിട്ടു.
വടക്കൻ ഒമാനിലെ ഹജർ പർവതനിരകളുടെ കിഴക്കൻ മേഖലകളിലെ ചുണ്ണാമ്പുകല്ല് പീഠഭൂമികളിലാണ് ഈ സസ്യം പ്രധാനമായും കാണപ്പെടുന്നത്. ഈ പുതിയ സസ്യം ‘ആപ്പിയേസി’ കുടുംബത്തിൽപെട്ടതാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. തെക്കൻ ഒമാനിലും യമനിലും കാണപ്പെടുന്ന ‘അഡിനോസിയാഡിം അറബിക്കം’ എന്ന സസ്യവുമായി ചില സാദൃശ്യങ്ങൾ ഈ ചെടിക്കുണ്ട്.
എങ്കിലും, വ്യത്യസ്തമായ കാലാവസ്ഥ, ഭൂപ്രകൃതി, പാരിസ്ഥിതിക സാഹചര്യങ്ങൾ എന്നിവ കാരണം അഡിനോസിയാഡിം അറബിക്കവുമായി അഡിനോസിയാഡിം ഒമാനെൻസിസിന് പുറമെക്ക് പ്രകടമായ പല വ്യത്യാസങ്ങളും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ഈർച്ചപ്പല്ലുകൾപോലെ വശങ്ങളോട് കൂടിയ വൃക്കയുടെ ആകൃതിയിലുള്ള ഇലകൾ, കൂടുതൽ പൂക്കൾ, വിത്തുകളുടെ വലിപ്പത്തിലും ആകൃതിയിലുമുള്ള വ്യക്തമായ വ്യത്യാസം എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ.
സസ്യ വർഗീകരണ രംഗത്തെ ലോകത്തിലെ ഏറ്റവും മുൻനിര ശാസ്ത്ര ജേണലുകളിലൊന്നായ എഡിൻബറോ ജേണൽ ഓഫ് ബോട്ടണിയിൽ ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചതോടെ ഇതിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. ഈ സസ്യത്തിന്റെ ഒരു മാതൃക സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഹെർബേറിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. നിലവിൽ ഈ ചെടിക്ക് പ്രാദേശികമായി പേരൊന്നും നിലവിലില്ല. ഇതിന്റെ ഉപയോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമായിട്ടില്ല. ഈ സസ്യത്തിന്റെ രാസഗുണങ്ങൾ, ഔഷധ ഗുണങ്ങൾ, പാരിസ്ഥിതിക പ്രാധാന്യം എന്നിവ മനസ്സിലാക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.
ഒമാൻ, സൗദി അറേബ്യ, യമൻ എന്നിവയുൾപ്പെടുന്ന അറേബ്യൻ ഉപദ്വീപിന്റെ തെക്കൻ മേഖല ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ജൈവവൈവിധ്യ കേന്ദ്രങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. മുമ്പ് 2020-ൽ ഒമാനിൽ രേഖപ്പെടുത്തിയ സസ്യവർഗങ്ങളുടെ എണ്ണം ഏകദേശം 1,300 ആയിരുന്നു. എന്നാൽ സസ്യ വർഗീകരണ രംഗത്ത് തുടർച്ചയായി നടക്കുന്ന ഗവേഷണങ്ങളുടെ ഫലമായി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒമാനിൽ രേഖപ്പെടുത്തിയ ആകെ സസ്യങ്ങളുടെ എണ്ണം 1,440 ആയി ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

