Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെങ്കടൽ മേഖലയിൽ ആധിപത്യം ഉറപ്പിച്ച് 'ഹൂതി'കൾ; സുപ്രധാന പട്ടണം പിടിച്ചെടുത്തു

text_fields
bookmark_border
ചെങ്കടൽ മേഖലയിൽ ആധിപത്യം ഉറപ്പിച്ച് ഹൂതികൾ; സുപ്രധാന പട്ടണം പിടിച്ചെടുത്തു
cancel

സൻആ: പശ്ചിമേഷ്യയിൽ യുദ്ധഭീതി പടർത്തിക്കൊണ്ട് യമനിലെ ഹൂതി വിമതർ ചെങ്കടലിലെ അതീവ തന്ത്രപ്രധാനമായ മോഖ തുറമുഖ നഗരം പിടിച്ചെടുത്തു. യമൻ സർക്കാരിന്റെ സേനയുമായി ദിവസങ്ങളോളം നീണ്ട രൂക്ഷമായ ഏറ്റുമുട്ടലിനൊടുവിലാണ് നഗരം ഹൂതികളുടെ പൂർണ നിയന്ത്രണത്തിലായത്. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന സുപ്രധാന സമുദ്രപാതയുടെ പ്രവേശന കവാടമായ ബാബുൽ-മന്ദബ് കടലിടുക്കിൽ നിന്ന് വെറും 75 കിലോമീറ്റർ അകലെ മാത്രമാണ് ഇപ്പോൾ ഹൂതികൾ നിലയുറപ്പിച്ചിരിക്കുന്നത്. ഈ നിർണായക മുന്നേറ്റം അന്താരാഷ്ട്ര ചരക്കുനീക്കത്തെയും ആഗോള ഊർജ്ജ വിപണിയെയും അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.

കഴിഞ്ഞ ആഴ്ചയോടെയാണ് യമന്റെ തെക്കുപടിഞ്ഞാറൻ തീരത്ത് ഹൂതികൾ ശക്തമായ ആക്രമണം ആരംഭിച്ചത്. മുന്നറിയിപ്പുകളൊന്നുമില്ലാതെ ബുധനാഴ്ച രാത്രിയോടെ നഗരത്തിലേക്ക് ഇരച്ചുകയറിയ വിമതർ പ്രദേശം പിടിച്ചെടുക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണം പ്രദേശത്ത് വലിയ പരിഭ്രാന്തി പരത്തി. നഗരം വീണതോടെ ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സാധാരണക്കാർ സ്വന്തം വീടുകൾ ഉപേക്ഷിച്ച് ലഹിജ്, ഏദൻ തുടങ്ങിയ സുരക്ഷിത പ്രദേശങ്ങളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായി. ഇതിനിടയിൽ മോഖക്ക് വടക്കുപടിഞ്ഞാറായുള്ള സുഖാർ ദ്വീപും ഹൂതികൾ പിടിച്ചെടുത്തതായി സൈനിക വൃത്തങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്.

നിലവിൽ അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ കാരണം ഹുർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ എണ്ണ കയറ്റുമതിക്കായി പ്രധാനമായും ചെങ്കടലിനെയാണ് ആശ്രയിക്കുന്നത്. അന്താരാഷ്ട്ര കപ്പലുകൾക്ക് തങ്ങൾ ഭീഷണിയല്ലെന്ന് ഹൂതികൾ അവകാശപ്പെടുന്നുണ്ടെങ്കിലും, സൗദി അറേബ്യൻ കപ്പലുകൾക്കും എണ്ണ ടാങ്കറുകൾക്കും ഏർപ്പെടുത്തിയ ഉപരോധം തുടരുമെന്ന് അവർ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുമായും ഇസ്രായേലുമായും നിലനിൽക്കുന്ന കടുത്ത ശത്രുതയുടെ പശ്ചാത്തലത്തിൽ ചെങ്കടലിലെ ഈ പുതിയ നീക്കം മേഖലയെ കൂടുതൽ സ്ഫോടനാത്മകമായ അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്.

യമൻ സർക്കാരിന്റെ ഔദ്യോഗിക നിയന്ത്രണത്തിലുണ്ടായിരുന്ന അവസാനത്തെ പ്രധാന തുറമുഖമായിരുന്നു മോഖ. ഈ നഗരത്തിന്റെ പതനം യമനിലെ സർക്കാർ സൈന്യത്തിന് കനത്ത പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നത്. ഭൂമിശാസ്ത്രപരമായി ലോകത്തെ ഏറ്റവും നിർണായകമായ സമുദ്രപാതകളിലൊന്നിലാണ് മോഖ സ്ഥിതി ചെയ്യുന്നത്. ചെങ്കടലിനെ ഏദൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്ന ബാബുൽ-മന്ദബ് കടലിടുക്കിൽ നിന്ന് വെറും 75 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. 'കണ്ണീരിന്റെ കവാടം എന്നറിയപ്പെടുന്ന ഈ ഇടുങ്ങിയ ജലപാതയിലൂടെയാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണയും യൂറോപ്പിലേക്കുള്ള ചരക്കുകളും പ്രധാനമായും കടന്നുപോകുന്നത്. ഈ നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതിലൂടെ ഹൂതികൾക്ക് ബാബുൽ-മന്ദബ് കടലിടുക്കിന് മേൽ സമ്പൂർണ്ണ ആധിപത്യം സ്ഥാപിക്കാൻ സാധിക്കുമെന്ന് പ്രതിരോധ നിരീക്ഷകർ വിലയിരുത്തുന്നു. ഇത് അന്താരാഷ്ട്ര ചരക്കുനീക്കത്തെയും ആഗോള ഊർജ്ജ വിപണിയെയും സാരമായി ബാധിക്കുമെന്ന ആശങ്ക ശക്തമായി തുടരുകയാണ്.

അതേസമയം ഹൂതികളുടെ മുന്നേറ്റത്തെ പ്രതിരോധിക്കാൻ സഖ്യസേന പടിഞ്ഞാറൻ യമനിൽ ശക്തമായ വ്യോമാക്രമണങ്ങൾ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മാത്രം ഹൂതി നിയന്ത്രിത പ്രവിശ്യകളിൽ 64-ലധികം വ്യോമാക്രമണങ്ങൾ നടന്നതായി ഹൂതി വക്താവ് അറിയിച്ചു. മറുപടിയെന്നോണം ഹൂതികൾ നിരന്തരം ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ അഴിച്ചുവിടുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Yemen's Houthis reportedly seize strategic Red Sea port of Mokha
Next Story