രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഷീ ജിൻപിങ് ഉത്തര കൊറിയയിൽ
text_fieldsപ്യോങ്യാങ്: ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിലെത്തി. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇതാദ്യമായാണ് ചൈനീസ് ഭരണാധികാരി ഉത്തര കൊറിയ സന്ദർശിക്കുന്നത്. ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉന്നിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഷീ ജിൻപിങ്ങിന്റെ സന്ദർശനം.
തിങ്കളാഴ്ച രാവിലെ പ്യോങ്യാങ് വിമാനത്താവളത്തിലിറങ്ങിയ ചൈനീസ് പ്രസിഡന്റിന് വൻ വരവേൽപ്പാണ് ഉത്തര കൊറിയൻ സൈന്യവും ഭരണകൂടവും നൽകിയത്. ഉത്തര കൊറിയൻ സൈനികർ ചൈനീസ് പ്രതിനിധി സംഘത്തിന് ആദരവ് പ്രകടിപ്പിച്ച് റൺവേയിൽ അണിനിരന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെ ചൂണ്ടിക്കാട്ടുന്ന വലിയ ബാനറുകളും വിമാനത്താവളത്തിൽ ഉയർന്നിരുന്നു. ഷീ ജിൻപിങ്ങിന്റെ ഈ വർഷത്തെ ആദ്യ വിദേശ സന്ദർശനം കൂടിയാണിത്.
പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിൽ മിസൈൽ ആക്രമണങ്ങളിലൂടെ യുദ്ധം മുറുകുന്ന ഘട്ടത്തിലാണ് ചൈന-ഉത്തര കൊറിയ ഉച്ചകോടി നടക്കുന്നത്. കഴിഞ്ഞ മാസം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായും ബീജിങ്ങിൽ വെച്ച് ഷീ ജിൻപിങ് പ്രത്യേക കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കിം ജോങ് ഉന്നുമായുള്ള ഈ നിർണായക കൂടിക്കാഴ്ച.
രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം, സുരക്ഷ, മേഖലയിലെ സമാധാനം എന്നിവ ചർച്ച ചെയ്യും. ചൈനയും ഉത്തര കൊറിയയും തമ്മിലുള്ള സൗഹൃദ, സഹകരണ, പരസ്പര സഹായ കരാറിന്റെ 65-ാം വാർഷിക വേളയിലാണ് ഈ ഉച്ചകോടി നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

