ലോകം ആണവമുനയിൽ; ആഗോള അണുവായുധ ശേഖരത്തിൽ വൻ വർധന, ആശങ്കയായി പുതിയ റിപ്പോർട്ട്
text_fieldsലണ്ടൻ: ലോകം കൂടുതൽ അപകടകരമായ ഒരു പുതിയ യുദ്ധകാലഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്ന് പ്രമുഖ ആയുധ നിരീക്ഷണ ഏജൻസികളുടെ റിപ്പോർട്ട്. വർഷങ്ങളായി തുടർന്നുപോന്ന ആണവ നിരായുധീകരണ ശ്രമങ്ങൾ അവസാനിച്ചതായും ലോകശക്തികൾ തങ്ങളുടെ ആണവായുധ ശേഖരം വർധിപ്പിക്കുകയും ആധുനികവത്കരിക്കുകയും ചെയ്യുകയാണെന്നും സ്റ്റോക്ക്‌ഹോം ഇന്റർനാഷനൽ പീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (എസ്.ഐ.പി.ആർ.ഐ) ഉൾപ്പെടെയുള്ള സംഘടനകൾ പുറത്തുവിട്ട വാർഷിക റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു.
റഷ്യയും അമേരിക്കയും തമ്മിലുള്ള ആണവ നിയന്ത്രണ കരാറായ 'ന്യൂ സ്റ്റാർട്ട്' പോലുള്ള ഉടമ്പടികൾ പ്രതിസന്ധിയിലായതും ലോകത്തെ നിയന്ത്രണമില്ലാത്ത ഒരു ആയുധപ്പന്തയത്തിലേക്ക് നയിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ ഹിരോഷിമയെ ചുട്ടുചാമ്പലാക്കിയ ബോംബിന്റെ 1,35,000 ഇരട്ടി വിനാശകാരികളായ ആയുധങ്ങളാണ് ഇപ്പോൾ ലോകരാജ്യങ്ങളുടെ കൈവശമുള്ളതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ചൈനയുടെ ആയുധ നിർമാണത്തിലെ കുതിച്ചുചാട്ടവും ഉത്തരകൊറിയയുടെ പുതിയ മിസൈൽ പരീക്ഷണങ്ങളും മേഖലയിലെ സുരക്ഷ സന്തുലിതാവസ്ഥയെ ബാധിച്ചിട്ടുണ്ട്. നിലവിൽ ലോകത്താകമാനമുള്ള 12,187 ആണവായുധങ്ങളിൽ 9,745 എണ്ണവും ഏതുനിമിഷവും ഉപയോഗിക്കാൻ കഴിയുന്നവയാണ്. മുൻവർഷത്തെക്കാൾ 141 എണ്ണത്തിന്റെ വർധനയാണ് ഇതിലുണ്ടായിരിക്കുന്നത്. 2026ലെ കണക്കുകൾ പ്രകാരം, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കുറഞ്ഞ സമയത്തിനുള്ളിൽ വലിയ നാശമുണ്ടാക്കുന്ന മിസൈലുകൾ നിർമിക്കുന്നതിൽ രാജ്യങ്ങൾ മത്സരിക്കുകയാണ്.
ലോകത്തിലെ ആകെ അണുവായുധങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൻ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റഷ്യയും അമേരിക്കയും തന്നെയാണ് ഈ പട്ടികയിൽ മുന്നിൽ. ശീതയുദ്ധ കാലത്തിന് ശേഷം ആദ്യമായി ചൈന തങ്ങളുടെ ചില ആണവായുധങ്ങൾ 'ഹൈ ഓപറേഷനൽ അലർട്ട്' വിഭാഗത്തിലേക്ക് മാറ്റിയതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ആയുധങ്ങളുടെ എണ്ണം കൂട്ടുന്നതിനൊപ്പം തന്നെ അവയെ കൂടുതൽ വിനാശകാരികളാക്കാനും കൂടുതൽ കൃത്യതയുള്ളതാക്കാനും രാജ്യങ്ങൾ കോടികൾ ചെലവഴിക്കുന്നു.
യുക്രെയ്ൻ-റഷ്യ സംഘർഷവും മിഡിലീസ്റ്റിലെ പുതിയ യുദ്ധ സാഹചര്യങ്ങളും രാജ്യങ്ങളെ കൂടുതൽ ആയുധങ്ങൾ സംഭരിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.അണുവായുധങ്ങൾ വേണ്ടെന്ന് വെക്കാൻ നിയമങ്ങളുണ്ടെങ്കിലും, ആഗോള ശക്തികൾ അത് ഗൗരവമായി എടുക്കാത്തത് ലോകത്തെ വലിയൊരു അപകടത്തിലേക്ക് തള്ളിവിടുകയാണ്.സമാധാന ചർച്ചകൾക്ക് പകരം ആയുധബലത്തിലൂടെ അധികാരം സ്ഥാപിക്കാനുള്ള ശ്രമം മനുഷ്യരാശിയുടെ നിലനിൽപിന് തന്നെ ഭീഷണിയാണെന്ന് റിപ്പോർട്ട് അടിവരയിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

