മാനുഷിക പരിഗണന എന്നൊന്നില്ലേ? ഹവായിൽ അവധി ആഘോഷിക്കുന്നതിനിടെ ജോലി നഷ്ടപ്പെട്ടെന്ന വാർത്ത; വൈറലായി വിഡിയോ
text_fieldsമാസങ്ങളോളം ആസൂത്രണം ചെയ്ത് വളരെ ആഗ്രഹത്തോടെ ഒരുക്കിയ കുടുംബ അവധിക്കാലമായിരുന്നു അത്. എന്നാൽ, ആ സന്തോഷകരമായ നിമിഷങ്ങൾ മിനിറ്റുകൾക്കുള്ളിൽ മാറിമറിഞ്ഞു. ഹവായിയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ തന്റെ ഭർത്താവിന് ജോലി നഷ്ടപ്പെട്ടുവെന്ന് വെളിപ്പെടുത്തിയ ഒരു യുവതിയുടെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വളരെ ആസ്വദിക്കേണ്ടിയിരുന്ന ഒരു യാത്ര, പെട്ടെന്നുണ്ടായ ഈ വാർത്തയോടെ വലിയൊരു വിഷമഘട്ടമായി മാറി.
യുവതി പറയുന്നതനുസരിച്ച് അവരും ഭർത്താവും കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്യുന്നവരാണ്. ഏറെ നാളത്തെ അധ്വാനത്തിന് ശേഷമാണ് ഇവർ ഹവായിലേക്കുള്ള ഈ യാത്ര പ്ലാൻ ചെയ്തത്. തങ്ങളുടെ ആദ്യത്തെ അവധിക്കാല ദിനത്തിൽ തന്നെ ഇങ്ങനെയൊരു ദുരനുഭവം ഉണ്ടായെന്ന് അവർ പറയുന്നു. രാവിലെ 9 മണിയോടെ ഭർത്താവിന് ബോസിന്റെ ഫോൺ കോൾ വരികയും, ഉടൻ തന്നെ ഒരു 'മൈക്രോസോഫ്റ്റ് ടീംസ്' മീറ്റിങിൽ ജോയിൻ ചെയ്യാൻ ആവശ്യപ്പെടുകയുമായിരുന്നു.
തങ്ങൾ അവധിയിലാണെന്നും ആഴ്ച മുഴുവൻ വിനോദയാത്രയിലാണെന്നും കമ്പനിക്ക് വ്യക്തമായി അറിയാമായിരുന്നു. എന്നിട്ടും മീറ്റിങിൽ ജോയിൻ ചെയ്ത മിനിറ്റുകൾക്കുള്ളിൽ തന്നെ ഭർത്താവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി അറിയിച്ചു. "ഇതൊന്നും തിങ്കളാഴ്ച വരെ കാത്തിരുന്ന് പറയാമായിരുന്നില്ലേ?" എന്ന് ഭർത്താവ് വേദനയോടെ ചോദിച്ചതായി അവർ വിഡിയോയിൽ പങ്കുവെക്കുന്നു. എന്തെങ്കിലും മാനുഷിക പരിഗണന പോലും കാണിക്കാതെ അവധിക്കാലത്ത് ഇങ്ങനെയൊരു തീരുമാനം എടുത്തതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. തിരക്കേറിയ ജോലി ജീവിതത്തിനിടയിൽ അവധിക്കാലം പോലും മാനിക്കാത്ത കോർപ്പറേറ്റ് സംസ്കാരത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 'ജോലിക്ക് വേണ്ടി ജീവിതം കളയരുത്' എന്നും, 'ഇതുപോലെയുള്ള സാഹചര്യങ്ങൾ വരുമ്പോൾ നമ്മൾ വെറും ഒരു നമ്പർ മാത്രമാണെന്ന് ഓർക്കുക' എന്നും തുടങ്ങി ഒട്ടനവധി പ്രതികരണങ്ങളാണ് വിഡിയോക്ക് താഴെ വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

