യുദ്ധം അവസാനിക്കുമോ? നിർണായക ചർച്ചകൾക്കായി പാക് പ്രതിനിധി സംഘം ഇറാനിൽ
text_fieldsതെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി പരിഹരിക്കാനുള്ള നിർണ്ണായക നീക്കത്തിന്റെ ഭാഗമായി പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീർ ഇറാൻ തലസ്ഥാനമായ തെഹ്‌റാനിലെത്തി. ഇസ്ലാമാബാദിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സമാധാന ചർച്ചകൾ പൂർണ്ണ ലക്ഷ്യത്തിലെത്താത്ത സാഹചര്യത്തിലാണ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രത്യേക സമാധാന വാഗ്ദാനങ്ങളുമായി പാക് പ്രതിനിധി സംഘം ഇറാനിലെത്തിയത്. പാക് ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വിയും മുനീറിനൊപ്പമുണ്ട്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇവരെ സ്വീകരിച്ചു.
അമേരിക്ക, ഇസ്രായേൽ, ഇറാൻ എന്നീ രാജ്യങ്ങൾക്കിടയിലെ സംഘർഷം ലഘൂകരിക്കുന്നതിൽ പാകിസ്താൻ ഇപ്പോൾ പ്രധാന മധ്യസ്ഥനായി മാറിയിരിക്കുകയാണ്. സൗദി അറേബ്യ, ചൈന, യു.എസ് തുടങ്ങിയ രാജ്യങ്ങളുമായുള്ള അടുത്ത ബന്ധം ഉപയോഗപ്പെടുത്തി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ജനറൽ അസിം മുനീറും സംയുക്തമായാണ് ഈ സമാധാന ദൗത്യത്തിന് നേതൃത്വം നൽകുന്നത്. നിലവിൽ ഏഴ് ആഴ്ച പിന്നിട്ട യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തൽ നിലവിലുണ്ട്. ഇത് അടുത്ത ആഴ്ച അവസാനിക്കാനിരിക്കെ, ചർച്ചകൾ പുനരാരംഭിക്കേണ്ടത് ഇരുപക്ഷത്തിനും അനിവാര്യമാണ്. പാകിസ്താന്റെ ഈ നീക്കങ്ങളെ വാഷിങ്ടണും തെഹ്‌റാനും ഒരുപോലെ പ്രശംസിച്ചു.
ഇസ്ലാമാബാദിൽ നടന്ന ചർച്ചകളിൽ പ്രധാനമായും മൂന്ന് വിഷയങ്ങളിലാണ് തർക്കം നിലനിൽക്കുന്നത്. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം, ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം, ലെബനനിലെ ഇസ്രായേൽ സൈനിക നടപടി എന്നിവയാണവ. ആണവോർജ്ജം സമാധാനപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും എന്നാൽ സമ്പുഷ്ടീകരണത്തിന്റെ തോത് ചർച്ച ചെയ്യാമെന്നും ഇറാൻ വക്താവ് എസ്മായിൽ ബഖായി വ്യക്തമാക്കി.
കൂടാതെ, സുരക്ഷാ കരാറുകൾ പാലിക്കപ്പെട്ടാൽ ഹുർമുസ് കടലിടുക്കിന്റെ ഒമാൻ ഭാഗത്തുകൂടി കപ്പലുകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ അനുമതി നൽകുന്നതും ഇറാന്റെ പരിഗണനയിലുണ്ട്. ലെബനൻ വിഷയം പരിഹരിക്കാൻ ഇസ്രായേലും ബെയ്‌റൂട്ടും തമ്മിലുള്ള ചർച്ചകൾ ഉടൻ വാഷിങ്ടണിൽ നടക്കുമെന്ന് വൈറ്റ് ഹൗസും സൂചിപ്പിച്ചു. സമാധാനത്തിനായുള്ള അടുത്ത റൗണ്ട് ചർച്ചകൾ ഉടൻ തന്നെ ഇസ്ലാമാബാദിൽ പുനരാരംഭിക്കാനാണ് നിലവിലെ തീരുമാനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

