ബെയ്ജിങ്: കൊറോണ വൈറസിന്‍റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം വുഹാനിലെത്തിയതായി ചൈന. പത്തംഗ സംഘത്തിന്‍റെ നേതൃത്വത്തിലാണ് സന്ദർശനം.
2019 ഡിസംബറിൽ വുഹാനിലാണ് കൊറോണ വൈറസ് ബാധ ആദ്യം പടർന്നുപിടിച്ചത്. ഉത്ഭവം കണ്ടെത്തിയാൽ മാത്രമേ കൊറോണ വൈറസ് വീണ്ടും പടർന്നുപിടിക്കുന്നത് ഒഴിവാക്കാൻ കഴിയുവെന്ന് ലോകാരോഗ്യ സംഘടന നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സന്ദർശനം.
ഏറെ വിവാദങ്ങൾക്ക് ശേഷമാണ് ലോകാരോഗ്യ സംഘടന സംഘത്തിന്‍റെ ചൈനീസ് സന്ദർശനം. സംഘത്തെ ചൈനയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്നും ഇത് നിരാശാജനകമാണെന്നും ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചിരുന്നു. ഇതിനുപിന്നാലെ സംഘത്തെ സ്വീകരിക്കാൻ ചൈന തയാറാണെന്നും ഒരുക്കങ്ങൾ പൂർത്തീകരിക്കുകയാണെന്നും വ്യക്തമാക്കി ചൈനീസ് വക്താവ് പ്രതികരിച്ചിരുന്നു.
ലോകോരാഗ്യ സംഘടന സംഘത്തിനൊപ്പം വുഹാനിലേക്ക് ചൈനീസ് വിദഗ്ധരും അനുഗമിക്കുെമന്നാണ് വിവരം. കൊറോണ വൈറസ് പടർന്നുപിടിച്ചതോടെ ഒരുതവണ ലോകാരോഗ്യ ഗവേഷണ സംഘം വുഹാൻ സന്ദർശിച്ചിരുന്നു.