'ഞങ്ങളെ തടയാൻ അയാൾ ആരാണ്?' - ആണവ അവകാശ വിഷയത്തിൽ ട്രംപിനെതിരെ രൂക്ഷവിമർശനവുമായി ഇറാൻ പ്രസിഡന്റ്
text_fieldsതെഹ്റാൻ: ഇറാന്റെ ആണവ അവകാശങ്ങളെ ചോദ്യം ചെയ്യുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഞായറാഴ്ച നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ട്രംപിന്റെ നിലപാടുകളെ പരസ്യമായി വെല്ലുവിളിച്ചത്. 'ഒരു രാഷ്ട്രത്തിന്റെ നിയമപരമായ അവകാശങ്ങൾ ഇല്ലാതാക്കാൻ അയാൾ ആരാണ്?' എന്ന് പെസെഷ്കിയാൻ ചോദിച്ചു.
ഇറാൻ എന്ത് കുറ്റമാണ് ചെയ്തതെന്ന് വ്യക്തമാക്കാതെയാണ് ട്രംപ് തങ്ങളുടെ ആണവ പദ്ധതികളെ തടസ്സപ്പെടുത്തുന്നതെന്ന് പെസെഷ്കിയാൻ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവോർജ്ജം ഉപയോഗിക്കാനുള്ള അവകാശം ഇറാനുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു. ഇറാനിയൻ സ്റ്റുഡന്റ്സ് ന്യൂസ് ഏജൻസിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
മേഖലയിൽ കഴിഞ്ഞ എട്ടുമാസമായി നിലനിൽക്കുന്ന കടുത്ത സൈനിക സംഘർഷങ്ങൾക്കിടയിലാണ് ഈ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. ഇതിനോടകം തന്നെ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും നേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള താൽക്കാലിക വെടിനിർത്തൽ കാലാവധി ഏപ്രിൽ 22-ന് അവസാനിക്കാനിരിക്കെയാണ് ഇറാൻ പ്രസിഡന്റിന്റെ ഈ നീക്കം.
ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമേനി അധികാരമേറ്റ ശേഷമുള്ള സുപ്രധാനമായ രാഷ്ട്രീയ പ്രതികരണമാണിത്. അമേരിക്കക്കെതിരെ കടുത്ത ഭാഷ ഉപയോഗിക്കുമ്പോഴും മേഖലയിൽ ഒരു വലിയ യുദ്ധം ഉണ്ടാക്കാൻ ഇറാൻ ആഗ്രഹിക്കുന്നില്ലെന്ന് പെസെഷ്കിയാൻ വ്യക്തമാക്കി. രാജ്യം ഇപ്പോൾ നടത്തുന്നത് 'നിയമപരമായ ആത്മരക്ഷാപ്രവർത്തനം' മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയും ഇറാനും തമ്മിൽ ആണവ കരാർ സംബന്ധിച്ച പരോക്ഷ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ആണവ നിലയങ്ങളുടെ നിരീക്ഷണത്തെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ ഇപ്പോഴും വലിയ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ട്രംപിന്റെ കർക്കശമായ നിലപാടുകൾ ഈ ചർച്ചകളെ കൂടുതൽ സങ്കീർണ്ണമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

