അമേരിക്കൻ താരിഫുകൾ വെട്ടിക്കാൻ ചൈനയെ സഹായിക്കുന്നു;ഇന്ത്യക്കെതിരെ ഗുരുതര ആരോപണവുമായി വൈറ്റ് ഹൗസ് റിപ്പോർട്ട്
text_fieldsവാഷിങ്ടൺ: ഇന്ത്യ ഉൾപ്പെടെ ഏകദേശം 40 രാജ്യങ്ങൾ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മേലുള്ള ഉയർന്ന അമേരിക്കൻ താരിഫുകൾ വെട്ടിക്കാൻ സഹായിക്കുന്ന നെറ്റ്‌വർക്കിന്റെ ഭാഗമാണെന്ന് വൈറ്റ് ഹൗസ് റിപ്പോർട്ട്. ചൈനീസ് ഉൽപന്നങ്ങൾക്ക് മേലുള്ള ഉയർന്ന അമേരിക്കൻ താരിഫുകൾ ഒഴിവാക്കാനായി മൂന്നാം രാജ്യങ്ങൾ വഴി അവ അമേരിക്കൻ വിപണിയിലെത്തിക്കുന്ന 'ഷാഡോ ട്രാൻസ്ഷിപ്പ്മെന്റ് നെറ്റ്‌വർക്കിന്റെ' പ്രധാന ഭാഗമാണ് ഇന്ത്യയെന്ന് വൈറ്റ് ഹൗസിന്റെ റിപ്പോർട്ടിൽ പറയുന്നു. യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഉന്നത വ്യാപാര ഉപദേഷ്ടാവായ പീറ്റർ നവാരോ തയാറാക്കിയ 'ദി ഗ്രേറ്റ് ട്രാൻസ്ഷിപ്പ്മെന്റ് സ്കാം' എന്ന റിപ്പോർട്ടിലാണ് നിർണായക വിവരങ്ങളുള്ളത്.
ഇന്ത്യക്ക് പുറമേ ലോകമെമ്പാടുമുള്ള ഏകദേശം 40 രാജ്യങ്ങൾ ഈ ട്രാൻസ്ഷിപ്പ്മെന്റ് ശൃംഖലയെ സഹായിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. ഇവയെ മൂന്ന് ടയറുകളായി തിരിച്ചിട്ടുണ്ട്. കാനഡ, ജപ്പാൻ, യൂറോപ്യൻ യൂണിയൻ, ഇസ്രായേൽ, മെക്സിക്കോ എന്നിവയോടൊപ്പം ഇന്ത്യയെയും ടയർ 1 പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മെക്സിക്കോ, ഇന്ത്യ, വിയറ്റ്‌നാം തുടങ്ങിയ പ്രധാന ഹബ്ബുകൾ വഴി 2025ൽ മാത്രം ഏകദേശം 67 ബില്യൺ ഡോളറിന്റെ ചരക്കുകൾ ചൈനയിൽ നിന്ന് അമേരിക്കയിലേക്ക് കടത്തിയതായി അമേരിക്കൻ വാണിജ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതുവഴി മാത്രം 28 ബില്യൺ ഡോളറിന്റെ തീരുവ വരുമാന നഷ്ടമാണ് യു.എസിന് ഉണ്ടായത്.
ചൈനയുമായുള്ള വ്യാപാരക്കമ്മി പരിഹരിക്കുന്നതിനായി ട്രംപ് ഭരണകൂടം 2018ൽ സെക്ഷൻ 301 താരിഫുകൾ ഏർപ്പെടുത്തിയതു മുതലാണ് ഈ പ്രതിസന്ധിയുടെ തുടക്കം. ചൈനയിൽ നിന്ന് നേരിട്ട് അമേരിക്കയിലേക്ക് അയച്ചിരുന്ന ഉൽപന്നങ്ങൾ, ചെറിയ തോതിലുള്ള കൂട്ടിച്ചേർക്കലുകളോ രേഖകളിൽ മാറ്റങ്ങളോ വരുത്തി മറ്റ് രാജ്യങ്ങൾ വഴി അമേരിക്കയിലേക്ക് കടത്തുന്ന രീതിയാണ് ചൈനീസ് കയറ്റുമതിക്കാർ വ്യാപകമായി സ്വീകരിക്കുന്നത്. ഇത് വഴി ഉൽപന്നങ്ങളുടെ യഥാർത്ഥ ഉറവിടം മറച്ചുവെക്കാൻ സാധിക്കുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇന്ത്യയിലെ പൂനെ-ഗുജറാത്ത്-ചെന്നൈ വ്യവസായ ഇടനാഴിയെ റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ചൈനീസ് ട്രാൻസ്ഷിപ്പ്മെന്റ് വഴി ഇലക്ട്രിക് പമ്പുകളും കംപ്രസ്സറുകളും നിർമിച്ച് കയറ്റുമതി ചെയ്യുന്നതിലൂടെ ഈ ഇന്ത്യൻ മേഖലകൾ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നുണ്ടെന്നും, എന്നാൽ ഇത് ഒഹായോയിലെ സിൻസിനാട്ടി, ഡേട്ടൻ, കൊളംബസ് തുടങ്ങിയ നഗരങ്ങളിലെ അമേരിക്കൻ നിർമാതാക്കളെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നു.
അനധികൃതമായി നടക്കുന്ന ഇത്തരം ചരക്കുനീക്കങ്ങളുടെ മൂല്യം ഏകദേശം 60 ബില്യൺ ഡോളർ വരുമെന്ന് പീറ്റർ നവാരോയുടെ റിപ്പോർട്ടിൽ കണക്കാക്കുന്നു. ഇത് അമേരിക്കൻ സർക്കാരിന് വലിയ തോതിൽ തീരുവ വരുമാന നഷ്ടം ഉണ്ടാക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. നിയമങ്ങൾ ലംഘിക്കുന്ന രാജ്യങ്ങൾക്കുമേൽ പിഴത്തീരുവ, ഉപരോധം, വിപണി പ്രവേശനം തടയൽ തുടങ്ങിയ കടുത്ത നടപടികൾ ഉടൻ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശക്തമായി ആവശ്യപ്പെടുന്നുണ്ട്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന ഘട്ടത്തിലാണ് പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. റഷ്യയിൽ നിന്ന് എണ്ണയും വാതകവും മറ്റ് കയറ്റുമതി ഉൽപ്പന്നങ്ങളും വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ താരിഫ് ചുമത്താൻ അനുമതി നൽകുന്ന ബില്ല് യു.എസ് സെനറ്റ് അടുത്തിടെ വൻ ഭൂരിപക്ഷത്തോടെ പാസാക്കിയിരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള അഞ്ച് രാജ്യങ്ങളെയാണ് ഈ ബില്ലിൽ പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്. റഷ്യൻ ഉൽപ്പന്നങ്ങൾ വാങ്ങുന്നുണ്ടെങ്കിലും യൂറോപ്യൻ രാജ്യങ്ങളെ ഈ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ചൈനയുടെയും ഇന്ത്യയുടെയും വാങ്ങലുകൾ തടയുന്നതിനാണ് ഈ ഉയർന്ന നിരക്കുകൾ ഏർപ്പെടുത്തുന്നത് എന്നാണ് ബില്ലിന്റെ പ്രയോക്താക്കൾ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

