യു.എസ് - ഇറാൻ സമാധാന കരാർ വാർത്ത വ്യാജമാണെന്ന് വൈറ്റ് ഹൗസ്
text_fieldsഡോണൾഡ് ട്രംപ്
ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിൽ ധാരണാപത്രം തയ്യാറാക്കിയിട്ടുണ്ടെന്ന ഇറാനിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട് പൂർണ്ണമായും വ്യാജമാണെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി. ഇറാന്‍റെ ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ട ഈ വാർത്തയിൽ ഒരു സത്യവുമില്ലെന്നും ഇത്തരം വ്യാജ പ്രചരണങ്ങൾ ആരും വിശ്വസിക്കരുതെന്നും വൈറ്റ് ഹൗസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. യഥാർത്ഥ വസ്തുതകൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും യു.എസ് വ്യക്തമാക്കിയിട്ടുണ്ട്.
ഇറാന്‍റെ ഔദ്യോഗിക ടെലിവിഷൻ ചാനൽ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഇരുരാജ്യങ്ങളും തമ്മിലുള്ള താല്ക്കാലിക കരാർ അനുസരിച്ച് തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതം ഒരു മാസത്തിനുള്ളിൽ യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കുമെന്നായിരുന്നു അവകാശവാദം. കൂടാതെ ഇറാന്‍റെ സമീപപ്രദേശങ്ങളിൽ നിന്ന് അമേരിക്ക തങ്ങളുടെ സൈന്യത്തെ പിൻവലിക്കുമെന്നും ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം നീക്കുമെന്നും ഈ റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു. ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന്‍റെ മേൽനോട്ടം ഒമാനുമായി ചേർന്ന് ഇറാൻ നിർവ്വഹിക്കുമെന്നും ഈ വാർത്തകളിൽ അവകാശപ്പെട്ടിരുന്നു.
അതേസമയം യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പൂർത്തിയാകാൻ ഇനിയും ദിവസങ്ങൾ എടുത്തേക്കുമെന്നാണ്. സമാധാന കരാറിലെത്താൻ സാധിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം ശുഭപ്രതീക്ഷ പ്രകടിപ്പിച്ചിരുന്നെങ്കിലും, ചില പ്രധാന കാര്യങ്ങളിൽ ഇനിയും തീരുമാനമായിട്ടില്ല.
പ്രധാനമായും ലോകത്തിലെ വലിയൊരു പങ്ക് എണ്ണയും പ്രകൃതിവാതകവും കടന്നുപോകുന്ന ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണം ആർക്കായിരിക്കുമെന്ന കാര്യത്തിലും ഇറാന്റെ ആണവ നിലയങ്ങൾ പൊളിച്ചുമാറ്റുന്ന കാര്യത്തിലുമാണ് ഇരുവിഭാഗങ്ങളും തമ്മിൽ തർക്കം നിലനിൽക്കുന്നത്. ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെതിരെയുള്ള സൈനിക നടപടികൾ വീണ്ടും ശക്തമാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

